‘അൽ മുൻദിർ’ ഉപഗ്രഹ വിക്ഷേപണം ബുധനാഴ്ച
text_fieldsമനാമ: പൂർണമായും രാജ്യത്ത് നിർമിച്ച ആദ്യ ഉപഗ്രഹമായ ‘അൽ മുൻദിർ’ ബുധനാഴ്ച വിക്ഷേപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ അധികൃതർ. ട്രാൻസ് പോർട്ടർ 13ന്റെ ഭാഗമായ ഉപഗ്രഹം രാവിലെ 9.39നാണ് വിക്ഷേപിക്കാനൊരുങ്ങുന്നത്. എന്നാൽ കാലാവസ്ഥ, പ്രതികൂല അന്തരീഷം തുടങ്ങി പ്രതിസന്ധികൾ ഉണ്ടാവുന്നപക്ഷം വിക്ഷേപണം മാറ്റിവെക്കാനും സാധ്യതയുണ്ട്. കാലിഫോർണിയയിലെ അമേരിക്കൻ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ -9 റോക്കറ്റാണ് അൽ മുൻദിറിനെ വഹിച്ച് കുതിച്ചുയരുക. നാൽപതോളം ബഹിരാകാശ പേലോഡുകൾ വഹിക്കാൻ ശേഷിയുള്ള ഫാൽക്കൺ 9 പുനരുപയോഗം ചെയ്യാൻ കഴിയുന്ന റോക്കറ്റാണ്.
ടേക്ക് ഓഫിൽ തുടങ്ങി മൂന്ന് ഘട്ടങ്ങളാണ് വിക്ഷേപണത്തിനുള്ളത്. കുതിച്ചുയർന്ന ശേഷം അന്തരീക്ഷത്തിൽനിന്ന് ഉപഗ്രഹത്തെ വേർപെടുത്തും. തുടർന്നാണ് സൂര്യഭ്രമണപഥത്തിലേക്ക് ഉപഗ്രഹം കുതിക്കുക.
രാജ്യത്തെ കാലാസ്ഥ, പരിസ്ഥിതി, കര, കടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഡേറ്റകളും വിശകലനം ചെയ്യാൻ നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ഉപഗ്രഹം നിർമിച്ചത്. ചിത്രങ്ങൾ പകർത്താൻ റസല്യൂഷൻ കാമറകൾ ഉപഗ്രഹത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വായുവിന്റെ ഗുണനിലവാരം, അന്തരീക്ഷത്തിലെ എണ്ണ ചോർച്ച, മേഘങ്ങളുടെ ചലനം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ അൽ മുൻദിർ ശേഖരിക്കുമെന്നും ഇത് കാലാവസ്ഥ നിർണയത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രധാന ഹേതുവാകുമെന്നും നാഷനൽ സ്പേസ് സയൻസ് ഏജൻസി അധികൃതർ അറിയിച്ചിരുന്നു. ‘ദ ഹെറാൾഡ്’ എന്ന് ഇംഗ്ലീഷിൽ അർഥം വരുന്ന വാക്കായ ‘അൽ മുൻദിർ’ ഖുർആനിൽ മുഹമ്മദ് നബിയെ വിശേഷിപ്പിച്ച പേരുകളിലൊന്നാണ്. 2022ൽ രാജ്യം ആദ്യമായി വിക്ഷേപിച്ച ലൈറ്റ്-1ന്റെ വിജയത്തെ തുടർന്നാണ് അൽ മുൻദിർ പദ്ധതി ആവിഷ്കരിച്ചത്. എൻ.എസ്.എസ്.എ വെബ്സൈറ്റായ nssa.gov.bhൽ ലോഞ്ച് തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ അപ്ഡേറ്റുകൾ ഇൻസ്റ്റഗ്രാമിലെ @nssa_bhലും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

