ചിരിയുടെ സ്രാങ്കിന് എ.കെ.സി.സി.യുടെ കണ്ണീർ പ്രണാമം
text_fieldsമനാമ: മലയാളികളെ കുടു കുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച അതുല്യ പ്രതിഭയ്ക്ക് ബഹ്റൈൻ എ. കെ.സി.സിയുടെ കണ്ണീർ പ്രണാമം. ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിംകുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള തന്റെ അഭിനയമികവ് തെളിയിച്ചിട്ടുള്ള മഹാനടൻ ആണെന്ന് എ.കെ.സിസിയുടെ ഭാരവാഹികൾ വാർത്താക്കുറുപ്പിൽ അറിയിച്ചു.
ആഴമായ ജനാധിപത്യ ബോധവും, മതേതര വിശ്വാസവും വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ആദരിക്കുന്ന നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹമെന്ന് പ്രസിഡന്‍റ് ചാൾസ് ആലുക്ക പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമുൾപ്പെടെ മൂന്നു സിനിമകളുടെ സംവിധായകനെന്ന നിലയിലും അദ്ദേഹം മലയാള സിനിമയിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ സംവിധായകനുമായിരുന്നവെന്നും അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം; ബഹ്റൈൻ ലാൽകെയേഴ്സ്
മനാമ: ദേശീയ പുരസ്കാര ജേതാവും മലയാള സിനിമയിലെ ശ്രദ്ധേയനായ അഭിനേതാവുമായ സലീം കുമാറിന്റെ നിര്യാണത്തിൽ ബഹ്റൈൻ ലാൽകെയേഴ്സ് അനുശോചനം രേഖപ്പെടുത്തി.
അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്കു മാത്രമല്ല, ഇന്ത്യൻ ചലച്ചിത്ര ലോകത്തിനാകെ നികത്താനാകാത്ത നഷ്ടമാണെന്ന് സംഘടന ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും പിന്നീട് ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ പുതിയ തലങ്ങൾ കീഴടക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു സലീം കുമാർ.
കലാകാരൻ എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ തലമുറകൾ ഓർമ്മിക്കുമെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ബഹ്റൈൻ ലാൽകെയേഴ്സ് പ്രസിഡന്റ് എഫ്.എം. ഫൈസൽ, കോർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്രത്ത്,ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍ എന്നിവർ സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിലാണ് ദുഃഖം രേഖപ്പെടുത്തിയത്.
അനുശോചനവുമായി മുഹറഖ് മലയാളി സമാജം
മനാമ: മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയും ജനപ്രിയ നടനുമായ സലിം കുമാറിന്റെ വിയോഗത്തിൽ മുഹറഖ് മലയാളി സമാജം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
തനതായ ഹാസ്യശൈലിയിലൂടെ മലയാളികളെ പതിറ്റാണ്ടുകളോളം പൊട്ടിച്ചിരിപ്പിക്കുകയും, 'ആദാമിന്റെ മകൻ അബു' പോലുള്ള ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം നേടി മലയാളിക്ക് അഭിമാനമായി മാറുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും കരളലിയിക്കുകയും ചെയ്യുന്ന ഒട്ടനവധി വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടി. കേവലം ഒരു നടൻ എന്നതിനപ്പുറം സമകാലിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകളുള്ള ഒരു നല്ല മനുഷ്യനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കേരളീയ സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. മലയാള സിനിമയ്ക്കും സാംസ്കാരിക ലോകത്തിനും ഈ വേർപാട് നികത്താനാവാത്ത ഒരു വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം, വിയോഗത്തിൽ തളർന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ മുഹറഖ് മലയാളി സമാജവും പങ്കുചേരുന്നതായി മുഹറഖ് മലയാളി സമാജം എക്സികുട്ടീവ് കമ്മറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

