ബഹ്റൈൻ, യു.എ.ഇ
text_fieldsമനാമ: ബഹ്റൈൻ, യു.എ.ഇ സർക്കാറുകൾ തമ്മിലുള്ള നിക്ഷേപങ്ങളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള കരാർ പ്രാബല്യത്തിൽ. മേയ് 8 മുതലാണ് മുന്നേ ഒപ്പു വെച്ചിരുന്ന കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗിക വിവരം അറിയിച്ചത്. കരാറിലെ വ്യവസ്ഥകൾ പാലിച്ച് ഇരുപക്ഷവും ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്നാണ് പ്രഖ്യാപനമുണ്ടായത്.
നിക്ഷേപങ്ങൾക്ക് പൂർണ സംരക്ഷണം ഉറപ്പുനൽകുന്നതും ന്യായവും നീതിയുക്തവുമായ പരിഗണന ഉറപ്പാക്കുന്നതിലൂടെയും തർക്കപരിഹാരത്തിന് വ്യക്തമായ സംവിധാനങ്ങൾ നൽകുന്നതിലൂടെയും നിക്ഷേപകരിൽ ആത്മവിശ്വാസം വളർത്തുന്നതുമായ ഒരു സമഗ്ര നിയമ ചട്ടക്കൂട് ഈ കരാറിലുണ്ട്.
യു.എ.ഇയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിന് ബഹ്റൈൻ വലിയ പ്രാധാന്യം നൽകുന്നുവെന്ന് ധനകാര്യ ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും ദർശനങ്ങൾക്ക് അനുസൃതമായി സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഉഭയകക്ഷി കരാറുകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധതയാണ് കരാർ പ്രാബല്യത്തിൽ വരുന്നത് പ്രതിഫലിപ്പിക്കുന്നതെന്ന് യു.എ.ഇ. ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി പറഞ്ഞു. ഡിജിറ്റൽ വ്യാപാരവുമായി ബന്ധപ്പെട്ട മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും കരാർ നിബന്ധനകളിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.