പ്രവാസത്തിന്റെ നൊമ്പരമായി എബിയും സജിത്തും മടങ്ങി; അന്ത്യയാത്രയിൽ തണലായി ‘പ്രതിഭ’
text_fieldsഎബിയെയും സജിത്തിനിയും അനുസ്മരിച്ച് യോഗം ചേർന്ന ബഹ്റൈൻ പ്രതിഭ അംഗങ്ങൾ
മനാമ: ജീവിതസാഹചര്യങ്ങളോട് പടപൊരുതാൻ കടൽ കടന്നെത്തി പാതിവഴിയിൽ യാത്രയവസാനിപ്പിക്കേണ്ടി വന്ന രണ്ട് പ്രവാസികളുടെ ഭൗതികദേഹങ്ങളാണ് ഇന്നെലെ ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം സ്വദേശി എബി സുനിൽ ജോസഫ്, കണ്ണൂർ കൊട്ടില സ്വദേശി സജിത്ത് കുമാർ മന്നാടൻ എന്നിവരുടെ മൃതദേഹങ്ങളാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് എബി സുനിൽ ജോസഫ് അന്തരിച്ചത്. സജിത്ത് കുമാർ മാർച്ച് ഒൻപതിനും. മരണപ്പെട്ട ദിവസം മുതൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ വിതുമ്പലോടെ കാത്തിരിക്കുകയായിരുന്നു ഇരു കുടുംബങ്ങളും. എന്നാൽ സാങ്കേതികവും നിയമപരവുമായ ഒട്ടേറെ തടസ്സങ്ങൾ കാരണം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് നീണ്ടുപോവുകയായിരുന്നു. ഇന്നെലെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ അറേബ്യ വിമാനത്തിലാണ് ഇരുവരുടെയും ഭൗതികദേഹങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുപോയത്.
കുടുംബങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബഹ്‌റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ ഇടപെടുകയായിരുന്നു. കമ്പനി അധികൃതരുമായും എംബസിയുമായും നിരന്തരം ബന്ധപ്പെട്ട്, ഓരോ ഘട്ടത്തിലും നേരിട്ട പ്രതിസന്ധികൾ പരിഹരിക്കാൻ ഇവർ മുന്നിട്ടിറങ്ങി. പ്രതിഭ ഹെൽപ്പ് ലൈൻ പ്രവർത്തകരുടെ അശ്രാന്തമായ പരിശ്രമമാണ് ആഴ്ചകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഈ മടക്കയാത്ര സാധ്യമാക്കിയത്. എബിയെയും സജിത്തിനിയും ബഹ്റൈൻ പ്രതിഭയുടെ പേരിൽ അനുസ്മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

