95 ശതമാനം സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക്
text_fieldsമനാമ: രാജ്യത്തെ 95 ശതമാനം സർക്കാർ സേവനങ്ങളും ഓൺലൈനായി ലഭ്യമാണെന്നും, അടുത്ത വർഷത്തോടെ ഇത് പൂർണ്ണതോതിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇ-ട്രാൻസ്‌ഫോർമേഷൻ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലി ജനാഹി വ്യക്തമാക്കി. ഒൻപതാമത് ബഹ്‌റൈൻ സ്മാർട്ട് സിറ്റീസ് സമ്മിറ്റ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
850-ലധികം സർക്കാർ സേവനങ്ങൾ ഇപ്പോൾ ഡിജിറ്റലായി ലഭ്യമാണ്. ഫിംഗർപ്രിന്റ് പരിശോധനയോ നിയമപരമായ കാരണങ്ങളാലോ നേരിട്ട് ഹാജരാകേണ്ടി വരുന്ന വളരെ കുറച്ചു സേവനങ്ങൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. എന്നാൽ, വിപുലമായ ബയോമെട്രിക് സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലൂടെ ഈ തടസ്സങ്ങളും ഉടൻ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. 2027 അവസാനത്തോടെ എല്ലാ സർക്കാർ സേവനങ്ങളും പൂർണ്ണമായും ഡിജിറ്റലായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
സർക്കാർ സേവനങ്ങളുടെ ഏകീകൃത കേന്ദ്രമായി 'മൈഗവ് ബഹ്‌റൈൻ' പ്ലാറ്റ്‌ഫോമിനെ മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. നിലവിലുള്ള ഏഴ് പ്രധാന ആപ്ലിക്കേഷനുകളെ സംയോജിപ്പിച്ച് ഒരൊറ്റ സ്മാർട്ട് ആപ്ലിക്കേഷനാക്കി മാറ്റാനാണ് പദ്ധതി. ഇതിലൂടെ ഓരോ വ്യക്തിക്കും അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും. സേവനപ്രക്രിയകൾ കൂടുതൽ ലളിതമാക്കാൻ കൃത്രിമബുദ്ധി അധിഷ്ഠിത വെർച്വൽ അസിസ്റ്റന്റുകളെയും സർക്കാർ വെബ്സൈറ്റുകളിലും ആപ്പുകളിലും ഉടൻ അവതരിപ്പിക്കും.
രാജ്യത്തെ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായ 'ഇ-കീ 2.0' വഴി ഫോൺ മുഖേന തന്നെ ഔദ്യോഗിക തിരിച്ചറിയൽ രേഖകളും ഡ്രൈവിംഗ് ലൈസൻസും ഉപയോഗിക്കാൻ ഇപ്പോൾ തന്നെ ബഹ്‌റൈൻ പൗരന്മാർക്ക് സാധിക്കുന്നുണ്ട്. ഈ സാങ്കേതിക മികവ് ഉപയോഗപ്പെടുത്തി ജി.സി.സി രാജ്യങ്ങൾക്കിടയിൽ ക്രോസ്-ബോർഡർ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കുന്നതിൽ ബഹ്‌റൈന് നേതൃപരമായ പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

