ബഹ്‌റൈനിൽ ചാരവൃത്തി, ഭീകരവാദ പ്രവർത്തനങ്ങൾ; എട്ട് പേർക്ക് തടവുശിക്ഷ വിധിച്ചു
text_fieldsമനാമ: ചാരവൃത്തി, ഭീകരവാദ സംഘടനകളെ പിന്തുണയ്ക്കൽ എന്നീ കുറ്റങ്ങളിൽ എട്ട് പേർക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി വിവിധ കേസുകളിലായി 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു. നാല് വ്യത്യസ്ത കേസുകളിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി വന്നിരിക്കുന്നത്.
ഒന്നാം കേസിൽ, ഇറാൻറെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനായി (ഐ.ആർ.ജി.സി) ചാരവൃത്തി നടത്തിയ രണ്ട് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രാജ്യത്തെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിച്ചതിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി ജീവപര്യന്തം തടവും കണ്ടുകെട്ടലുകളും ഉത്തരവിട്ടത്.
രണ്ടാം കേസിൽ, ഇറാനിയൻ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുകയും സമൂഹമാധ്യമങ്ങൾ വഴി നിരോധിത വിവരങ്ങളും സുപ്രധാന സ്ഥലങ്ങളുടെ ഫോട്ടോകളും പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് പ്രതികൾക്ക് 10 വർഷം വീതം തടവും 5,000 ബഹ്‌റൈനി ദീനാർ പിഴയും കോടതി വിധിച്ചു.
അവസാന രണ്ട് കേസുകളിലായി, രാജ്യത്തിന്റെ സുരക്ഷ തടസ്സപ്പെടുത്താനും ഭീകരപ്രവർത്തനങ്ങൾ നടത്താനുമായി തീവ്രവാദ ഗ്രൂപ്പിൽ ചേർന്ന മറ്റ് മൂന്ന് പ്രതികൾക്ക് 15 വർഷം വീതം തടവുശിക്ഷ വിധിച്ചു. ഇതിൽ രണ്ട് പേർക്ക് 2,000 ബഹ്‌റൈനി ദീനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്. ഭീകരവാദ സംഘടനകൾക്ക് ഫണ്ട് കൈമാറുന്നതിലും എത്തിക്കുന്നതിലുമുള്ള ചുമതലകളാണ് ഇവർ നിർവഹിച്ചിരുന്നത്.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പ്രതികളുടെ അഭിഭാഷകരുടെ സാന്നിധ്യവും ഉറപ്പുവരുത്തിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സുരക്ഷയെയും ദേശീയ താൽപ്പര്യങ്ങളെയും ഹനിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

