ഏപ്രിൽ 5 മുതൽ 50 ശതമാനം തൊഴിലാളികൾ ഓഫീസുകളിലേക്ക്
text_fieldsമനാമ: നിലവിലെ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം തുടരുന്ന രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പുതിയ തീരുമാനവുമായി ബഹ്‌റൈൻ സിവിൽ സർവീസ് ബ്യൂറോ. പുതിയ നിർദേശപ്രകാരം, ഏപ്രിൽ 5 ഞായറാഴ്ച മുതൽ സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്തും. ബാക്കി ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണ്.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്രമീകരണം തുടരും. ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറക്കുമ്പോഴും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരത്തെയും തുടർച്ചയെയും ബാധിക്കരുതെന്ന് നിർദ്ദേശമുണ്ട്. നേരിട്ടുള്ള സാന്നിധ്യം അനിവാര്യമായ തസ്തികകളെയും പൊതുജനസേവന വിഭാഗങ്ങളെയും ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏതെല്ലാം തസ്തികകളാണ് ഇത്തരത്തിൽ ഓഫീസുകളിൽ ഹാജരാകേണ്ടതെന്ന് അതത് വകുപ്പുകൾക്ക് തീരുമാനിക്കാം.
തങ്ങളുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് എത്ര ജീവനക്കാർ ഓഫീസിലെത്തണം എന്നത് സംബന്ധിച്ച് വകുപ്പുകൾ തമ്മിൽ കൃത്യമായ ഏകോപനം നടത്തേണ്ടതാണ്. ഹാജർ നില പരിമിതപ്പെടുത്തുന്നതിനൊപ്പം തന്നെ, തൊഴിലിടങ്ങളിലെ സുരക്ഷ മുൻകരുതലുകൾ കർശനമാക്കാനും സിവിൽ സർവീസ് ബ്യൂറോ നിർദേശിച്ചു.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണവും നൽകണമെന്നും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതും ജീവനക്കാരുടെ ഹാജർ നിലയും സംബന്ധിച്ച റിപ്പോർട്ടുകൾ എല്ലാ ആഴ്ചയും സമർപ്പിക്കണമെന്നും ബ്യൂറോ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

