5 ഗുളിക മതി, പക്ഷേ വാങ്ങേണ്ടത് 20 എണ്ണം; ബഹ്‌റൈനിലെ മരുന്ന് വിപണിയിൽ മാറ്റം വേണമെന്ന് ആവശ്യം
text_fieldsമനാമ: ബഹ്‌റൈനിലെ ഫാർമസികളിൽ നിന്ന് മരുന്നുകൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ നേരിടുന്ന അധിക സാമ്പത്തിക ബാധ്യതയെയും മരുന്ന് പാഴാകുന്നതിനെയും കുറിച്ച് വ്യാപകമായ ചർച്ചകൾ ഉയരുന്നു. ഡോക്ടർ അഞ്ച് ഗുളികകൾ മാത്രം നിർദ്ദേശിക്കുമ്പോഴും, ഫാർമസികളിൽ നിന്ന് 10ഓ 20ഓ എണ്ണമുള്ള മുഴുവൻ പാക്കറ്റും വാങ്ങേണ്ടി വരുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുന്നു.
കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക്, ആവശ്യമില്ലാത്ത മരുന്നുകൾ കൂടി പണം നൽകി വാങ്ങേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നുണ്ട്. പത്ത് ഗുളിക മതിയാകുന്ന സ്ഥാനത്ത് മുപ്പത് എണ്ണമുള്ള ബോക്സ് വാങ്ങേണ്ടി വരുന്നതിലൂടെ പണം പാഴാകുകയാണ്. ബാക്കി വരുന്ന മരുന്നുകൾ ഉപയോഗിക്കാതെ കാലാവധി തീർന്നു പോവുകയാണ് പതിവ്. ഇത് പിന്നീട് വലിയ തോതിൽ മരുന്ന് മാലിന്യമായി മാറുന്നു. ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ അധികമായി വീട്ടിലിരിക്കുന്നത് പിന്നീട് ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്വയം എടുത്ത് കഴിക്കുന്നതിനും അത് വഴി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
ബഹ്‌റൈനിലെ നിയമപ്രകാരം, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും മലിനീകരണം ഒഴിവാക്കാനും കമ്പനികൾ നൽകുന്ന സീൽ ചെയ്ത പാക്കറ്റുകളിൽ തന്നെ മരുന്ന് വിൽക്കണമെന്നാണ് വ്യവസ്ഥ. ഇത് ജനാരോഗ്യം സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെങ്കിലും, പ്രായോഗിക തലത്തിൽ ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ മരുന്നുകൾ കൃത്യമായ എണ്ണത്തിൽ മുറിച്ചു നൽകുന്ന രീതി നിലവിലുണ്ട്. മരുന്ന് കമ്പനികൾ അഞ്ച്, ഏഴ്, പത്ത് എന്നിങ്ങനെ കുറഞ്ഞ എണ്ണമുള്ള പാക്കറ്റുകൾ കൂടി വിപണിയിൽ എത്തിക്കാൻ നടപടി സ്വീകരിക്കണം. കൃത്യമായ എണ്ണത്തിൽ മരുന്ന് വിതരണം ചെയ്യുന്നതിന് പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം തുടങ്ങി ബഹ്‌റൈനിലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കാതെ തന്നെ ഇതിന് പരിഹാരം കാണാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അഞ്ച് ഗുളികകൾ എന്ന് ഡോക്ടർ എഴുതുമ്പോൾ ബില്ലിൽ ഇരുപത് ഗുളികകളുടെ പണം വരുന്നത് നീതിയല്ല എന്നാണ് പൊതുജനങ്ങളുടെ പക്ഷം. ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

