36 വർഷത്തെ പ്രവാസം; ബാബു ഇനി നാട്ടിലേക്ക്
text_fieldsമനാമ: 36 വർഷത്തെ പ്രവാസത്തിനുശേഷം കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ബാബു രാഘവക്കുറുപ്പ് തിരികെ പ്പോകുകയാണ്. ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും അതിലേറെ ആശങ്കകളും പേറിയാണ് 1988ൽ ജീവിതോപാധി തേടി തിരുവനന്തപുരം എയർപോർട്ടിൽനിന്നും ബാബു വിമാനം കയറിയത്.
ബഹ്റൈനിലെത്തി ഒരു ഏജൻസി മുഖേന ബഹ്റൈൻ സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച് എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. സെന്ററിന്റെ ചെയർമാൻ അന്ന് കിരീടാവകാശി ആയിരുന്ന രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആയിരുന്നു. അദ്ദേഹം സെന്ററിൽ വരുമ്പോൾ സെന്ററിലെ വിവിധ ഡിപ്പാർട്മെന്റ് ഒാഫിസുകളിലേക്ക് അകമ്പടിപോകാൻ അവസരമുണ്ടായത് ബാബു അഭിമാനത്തോടെ സ്മരിക്കുന്നു.
പിന്നീട് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സെന്റർ ചെയർമാൻ ആയപ്പോഴും അനുഗമിക്കാനുള്ള ഭാഗ്യമുണ്ടായി. ബഹ്റൈൻ സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച് 2010ൽ ബഹ്റൈൻ സെന്റർ ഫോർ സ്ട്രാറ്റജിക് ഇന്റർനാഷനൽ ആൻഡ് എനർജി സ്റ്റഡീസ് എന്ന സ്ഥാപനമായി മാറി.
നിലവിൽ ഫോറിൻ അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഡോ. അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയാണ് സെന്ററിന്റെ ചെയർമാൻ. ബഹ്റൈനിൽ വന്നത് മുതൽ 36 വർഷം ഒരേ സ്ഥാപനത്തിൽതന്നെ ജോലിചെയ്തെന്ന അപൂർവനേട്ടംകൂടി ബാബുവിനുണ്ട്. സ്ഥാപനത്തിലെ സ്വദേശികളും വിദേശികളുമടക്കമുള്ള ജീവനക്കാരിൽ ഏറ്റവും സീനിയറായ വ്യക്തിയാണ് ബാബു.
ഭാര്യയും ഒരു മകളുമടങ്ങുന്ന തന്റെ കുടുംബത്തിന്റെ കൂടെ ശിഷ്ടകാലം ചെലവഴിക്കാൻ അടുത്തദിവസം പുറപ്പെടുന്ന ബാബുവിന്, ജോലിചെയ്ത സ്ഥാപനം ഹൃദ്യമായ യാത്രയയപ്പ് നൽകി.
ഹിസ്റ്റോറിക്കൽ സ്റ്റഡീസ് ഡയറക്ടർ ഡോ. അഹ്മദ് മുഹമ്മദ്, റിസർച് ഡയറക്ടർ ഡോ. അഷ്റഫ് കിഷ്ക്, എന്നിവരുടെ സാന്നിധ്യത്തിൽ സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഹമദ് ഇബ്റാഹീം അൽ അബ്ദുല്ല ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.