Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആരാധനാലയങ്ങള്‍ക്കും...

ആരാധനാലയങ്ങള്‍ക്കും അസോസിയേഷനുകള്‍ക്കും ഇനി വൈദ്യുതി-ജല സബ്സിഡിയില്ല

text_fields
bookmark_border
ആരാധനാലയങ്ങള്‍ക്കും അസോസിയേഷനുകള്‍ക്കും ഇനി വൈദ്യുതി-ജല സബ്സിഡിയില്ല
cancel

മനാമ: ആരാധനാലയങ്ങള്‍, അസോസിയേഷനുകള്‍, ക്ളബുകള്‍, പാര്‍ക്കുകള്‍ എന്നിവക്കുള്ള വൈദ്യുതി-ജല സബ്സിഡി ഒഴിവാക്കുന്നതിന് ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ നിര്‍ദേശം നല്‍കി. 
വിദേശികളായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ ചാര്‍ജായിരിക്കും ഇനി മുതല്‍ നല്‍കേണ്ടി വരിക. ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ പുതിയ സ്ളാബ് സമ്പ്രദായം നടപ്പാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
 ഇതനുസരിച്ച് യൂനിറ്റൊന്നിന് ആറ് മുതല്‍ 19 ഫില്‍സ് വരെ വൈദ്യുതിക്കും വെള്ളം യൂനിറ്റിന് 80 മുതല്‍ 300 ഫില്‍സ് വരെയും ചാര്‍ജ് ഒടുക്കേണ്ടി വരും. 
രണ്ട് സുന്നി-ജഅ്ഫരീ ഒൗഖാഫുകള്‍ക്ക് കീഴിലുള്ള ആരാധനാലയങ്ങളുടെ 2009 വരെയുള്ള കുടിശ്ശിക എഴുതിത്തള്ളാനും തീരുമാനിച്ചിട്ടുണ്ട്. വര്‍ധിച്ച വൈദ്യുതി-ജല താരിഫ് അടക്കുന്നതിന് സുന്നി-ജഅ്ഫരീ ഒൗഖാഫുകള്‍ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 
ബഹ്റൈനികള്‍ ഒഴികെയുള്ള എല്ലാ പ്രവാസികള്‍ക്കും വലിയ കമ്പനികള്‍ക്കും പുതിയ വെള്ളം, വൈദ്യുതി നിരക്കുകള്‍ നിലവില്‍ വന്നത് ഈ മാര്‍ച്ചുമുതലാണ്.സ്വന്തം ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്ന ഒന്നിലധികം വീടുള്ള ബഹ്റൈനികളും പുതിയ നിരക്കാണ് നല്‍കുന്നത്. 
ബഹ്റൈനികളായ വിവാഹമോചിതര്‍,വിധവകള്‍,21വയസിനു മുകളില്‍ പ്രായമുള്ള വിവാഹിതരാകാത്ത സ്ത്രീകള്‍, വാടകക്ക് താമസിക്കുന്ന സ്വദേശികള്‍, ബഹ്റൈന്‍ ഇതര പൗരന്‍മാരെ വിവാഹം കഴിച്ച ബഹ്റൈനി സ്ത്രീകള്‍, 21വയസിന് താഴെ പ്രായമുള്ള ബഹ്റൈനികളെ പരിപാലിക്കുന്ന ബഹ്റൈന്‍ ഇതര പൗരന്‍മാര്‍, ബഹ്റൈന്‍ ഇതര പൗരന്‍മാരായ അവകാശികള്‍ എന്നിവര്‍ക്ക് പഴയ നിരക്കു തന്നെ നല്‍കിയാല്‍ മതി. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും യൂനിറ്റൊന്നിന് 16 ഫില്‍സ് തന്നെ നല്‍കിയാല്‍ മതി. 5,000 യൂനിറ്റ് വരെയാണ് ഇത് കണക്കാക്കുക. 
പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നാലു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറിന് 435.4 ദശലക്ഷം ദിനാര്‍ ലാഭമുണ്ടാകുമെന്നാണ് കണക്ക്. 290 ദശലക്ഷം വൈദ്യുതി വഴിയും 145.4 ദശലക്ഷം വെള്ളം വഴിയും ലാഭമുണ്ടാകുമെന്നാണ് കരുതുന്നത്. 
ആഗോള തലത്തില്‍ എണ്ണ വിപണിയിലുണ്ടായ തകര്‍ച്ച ജി.സി.സി രാജ്യങ്ങളെയും ഗുരുതരമായി ബാധിച്ചതോടെയാണ് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ നല്‍കിവന്ന ആനുകൂല്യങ്ങള്‍ എടുത്തുകളയാന്‍ ബഹ്റൈന്‍ തീരുമാനിച്ചത്. 
ഇതിന്‍െറ ഭാഗമായി മാംസ സബ്സിഡി നേരത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍, ബഹ്റൈനികള്‍ക്ക് സബ്സിഡിക്ക് തുല്യമായ തുക അവരുടെ എക്കൗണ്ടിലേക്ക് നല്‍കുന്നുണ്ട്. 
വിവിധ രംഗങ്ങളില്‍ കര്‍ശനമായ ചെലവുചുരുക്കല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്‍െറ തുടര്‍ച്ചയാണ് പുതിയ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water subsidy
Next Story