Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാപാര സ്ഥാപനങ്ങള്‍...

വ്യാപാര സ്ഥാപനങ്ങള്‍ വേഗത്തില്‍ തുടങ്ങാന്‍ പോര്‍ടല്‍

text_fields
bookmark_border
വ്യാപാര സ്ഥാപനങ്ങള്‍ വേഗത്തില്‍ തുടങ്ങാന്‍ പോര്‍ടല്‍
cancel

മനാമ: വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന സംവിധാനത്തിന് ബഹ്റൈനില്‍ തുടക്കമായി. ഇതോടെ, ഗള്‍ഫില്‍ ഏറ്റവും വേഗം വ്യാപാരത്തിനായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന രാജ്യമായി ബഹ്റൈന്‍ മാറി. സ്വദേശികളും വിദേശികളുമായ നിക്ഷേപകര്‍ക്ക് ലൈന്‍സിങ് നടപടികള്‍ കാലതാമസമില്ലാതെ നടത്താന്‍ സാധിക്കുന്ന പുതിയ പോര്‍ടലിന്‍െറ ഉദ്ഘാടനം കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ നിര്‍വഹിച്ചു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ ബഹ്റൈന്‍ സ്വീകരിച്ച ഏറ്റവും ബൃഹത്തായ വ്യാപാര നയപരിഷ്കരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ ഒരു ദിവസം തികച്ചുവേണ്ട എന്നതാണ് പുതിയ ‘സിജിലാത് കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ പദ്ധതി’യുടെ ഏറ്റവും വലിയ ആകര്‍ഷണം. പേപ്പര്‍ വര്‍ക്കിന്‍െറ ആവശ്യകത ഇത് പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. അംഗീകാരം നല്‍കുന്ന എല്ലാ സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇത് വഴിയൊരുക്കി. പോര്‍ടലിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിന് മുമ്പ് നടന്ന ഡമോണ്‍സ്ട്രേഷനില്‍ 93 സെക്കന്‍റുകള്‍കൊണ്ടാണ് ഒരു കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ (സി.ആര്‍.) പൂര്‍ത്തീകരിച്ചത്.
ഭരണനിര്‍വഹണം ആധുനികവത്കരിക്കുക, പൊതുജന സേവനം കാര്യക്ഷമമാക്കുക തുടങ്ങിയവ ബഹ്റൈന്‍െറ സാമ്പത്തിക പരിഷ്കരണങ്ങളുടെ അടിസ്ഥാന സ്വഭാവമാണെന്ന് കിരീടാവകാശി പറഞ്ഞു.
സനാബിസിലെ ബഹ്റൈന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ഓഫിസില്‍ നടന്ന ചടങ്ങിലാണ് മൂന്ന് ദശലക്ഷം ചെലവുവരുന്ന ഓണ്‍ലൈന്‍ സിസ്റ്റം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇന്‍ഫോമാറ്റിക്സ് ആന്‍റ് ഇ-ഗവണ്‍മെന്‍റ് അതോറിറ്റി (ഐ.ജി.എ)യും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് മൂന്ന് വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് www.business.gov.bh എന്ന പോര്‍ടല്‍ ഈ രൂപത്തില്‍ വികസിപ്പിക്കാനായത്. വ്യാപാരവുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകളുടെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഈ പരിശ്രമത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി വ്യക്തമാക്കി. ആഴ്ചയില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് പരമ്പരാഗത പേപ്പര്‍ ജോലികളെ പൂര്‍ണമായും ഇല്ലാതാക്കും. അപേക്ഷ നല്‍കല്‍, രജിസ്ട്രേഷന്‍, പണമടക്കല്‍ എന്നിവയെല്ലാം പോര്‍ടല്‍ വഴി നടത്താം.
  മലയാളി വ്യാപാരി സമൂഹവും സര്‍ക്കാറിന്‍െറ പുതിയ സംരംഭത്തെ സ്വാഗതം ചെയ്തു. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായുള്ള ഈ നടപടി രാജ്യത്തിനാകെ ഗുണം ചെയ്യുമെന്ന് മലയാളി സംരംഭകനായ ജി.കെ.നായര്‍ പറഞ്ഞു. ഇത് ഇതര ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപരേയും ആകര്‍ഷിക്കാന്‍ കാരണമാകും. അതുവഴി രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പദ്ധതി നിലവില്‍ വന്നത് രാജ്യത്തെ ബിസിനസ്-തൊഴില്‍ രംഗത്തെ കുതിപ്പിന് കാരണമാകുമെന്ന് ‘ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം’ പ്രസ്താവനയില്‍ പറഞ്ഞു.
ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ കിരീടാവകാശിക്കും ചേമ്പര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍ക്കും ബിസിനസ് ഫോറം ഭാരവാഹികളായ ജോര്‍ജ് മാത്യു, ബഷീര്‍ അമ്പലായി, റിയാസ് തരിപ്പയില്‍, സുബൈര്‍ കണ്ണൂര്‍, വേണുഗോപാല്‍, കെ.വി.അനീഷ്, മൂസ ഹാജി തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു. പുതിയ ബിസിനസ് പോര്‍ടല്‍ സംരംഭകര്‍ക്ക് ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണെന്ന് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റ് തേവലക്കര ബാദുഷ അഭിപ്രായപ്പെട്ടു.ഗള്‍ഫില്‍ ഏറ്റവും ലളിതമായ നടപടികളിലൂടെ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന രാജ്യമായി ബഹ്റൈന്‍ മാറിയിരിക്കുകയാണ്. ഇതുവരെ സ്വദേശികള്‍ക്ക് മാത്രമായി നല്‍കിയിരുന്ന നിര്‍മാണം ഉള്‍പ്പെടെ നിരവധി മേഖലകളില്‍ 49 ശതമാനം വരെ വിദേശ പങ്കാളിത്തം അനുവദിച്ച സാഹചര്യം നിലവിലുണ്ട്.
ഇപ്പോള്‍ സ്വദേശികളുടെ പേരിലുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നിക്ഷേപകര്‍ക്ക് നിയമവിധേയമായി പങ്കാളികളാകാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് പുതിയ തീരുമാനം അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sijilat
Next Story