കുതിരകളെ മയക്കുന്ന കാസര്‍കോട്ടുകാരന്‍
text_fieldsമനാമ: അതിജീവനത്തിനായി ഗള്‍ഫ് നാടുകളില്‍ എത്തിപ്പെടുന്ന മലയാളി ജോലി ചെയ്യുന്ന മേഖലകള്‍ പലതാണ്. ഫാമുകളിലെ ‘ആടുജീവിതങ്ങള്‍’ മുതല്‍ വന്‍ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ വരെ അവരിലുണ്ട്. വ്യത്യസ്തതയും സാഹസികതയും സമന്വയിക്കുന്ന കുതിരയോട്ട മത്സരങ്ങളുടെ പരിശീലകനാണ് ബഹ്റൈനില്‍ പ്രവാസ ജീവിതം നയിക്കുന്ന കരണ്‍ എന്ന കരുണാകരന്‍. കാസര്‍കോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ അരയങ്ങാനം സ്വദേശിയായ കരണ്‍ കഴിഞ്ഞ 20വര്‍ഷമായി ബുദയ്യയിലെ കണ്‍ട്രി ക്ളബ്ബില്‍ ‘ഹോഴ്സ് റൈഡിങ്’ പരിശീലകനാണ്. ചെറുപ്പം മുതല്‍ കുതിച്ചു പായുന്ന അശ്വങ്ങളുടെ കാഴ്ചകള്‍ മനസില്‍ താലോലിച്ചിരുന്നു കരണ്‍. കുതിര സവാരി ഇഷ്ടപ്പെടുകയും ‘ഹോഴ്സ് ട്രെയിനര്‍’ ആകണമെന്ന് മോഹിക്കുകയും ചെയ്തു. എന്നാല്‍ അതിനുള്ള വഴികള്‍ തുറന്നുകിട്ടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവിചാരിതമായാണ് ആഗ്രഹങ്ങള്‍ക്കൊത്ത മേഖലയില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടിയത്. 1994ല്‍ ബഹ്റൈനിലത്തെിയ കരണ്‍ ഒരു വര്‍ഷം പല മേഖലകളിലും ജോലി ചെയ്തെങ്കിലും പിന്നീട് കണ്‍ട്രി ക്ളബ്ബില്‍ കുതിരകളുടെ പരിശീലകയായ വിദേശ വനിതയില്‍ നിന്ന് ഇതിലെ പാഠങ്ങള്‍ സ്വായത്തമാക്കി. അവസരത്തെ സമര്‍ഥമായി ഉപയോഗിച്ച കരണ്‍ ഇന്ന് ബഹ്റൈനിലെ അറിയപ്പെടുന്ന കുതിര പരിശീലകനാണ്. വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് പേര്‍ക്ക് കരണ്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. സമര്‍പ്പണവും ആത്മാര്‍ഥമായ പരിശ്രമങ്ങളും ചെയ്യുന്ന ജോലിയോടുള്ള താല്‍പര്യവുമാണ് കരണിനെ ഈ രംഗത്ത് പ്രശസ്തനാക്കിയത്. യൂറോപ്യന്‍ കുടുംബങ്ങളില്‍ നിന്നുള്ളവരും അറബ് സ്വദേശികളുമെല്ലാം തങ്ങളുടെ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനായി ഇദ്ദേഹത്തെ സമീപിക്കാറുണ്ട്. ബഹ്റൈന്‍ രാജകുടുംബത്തിലുള്ളവരെയും പരിശീലിപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇവിടം വിട്ടുപോകാന്‍ താല്‍പര്യമില്ളെന്ന് കരണ്‍ പറഞ്ഞു.
പരശീലനത്തിനൊപ്പം അത്യാവശ്യം കുതിര ചികിത്സയും ഇദ്ദേഹത്തിന് വശമുണ്ട്. ബക്കിങ് ഹാം കൊട്ടാരത്തിലെ രാജകുടുംബാംഗം കണ്‍ട്രി ക്ളബ്ബ് സന്ദര്‍ശനവേളയില്‍ കരണിന്‍െറ റൈഡിങ് വൈഭവം കണ്ട് തലപ്പാവ് സമ്മാനിച്ചിട്ടുണ്ട്. ഈ രംഗത്ത് പകരക്കാരനില്ലാത്തതിനാല്‍ നാട്ടിലേക്കുള്ള അവധിക്കാല യാത്രകള്‍പോലും പലപ്പോഴും മാറ്റിവെക്കേണ്ടി വരാറുണ്ട്. അത്കൊണ്ട് ഭാര്യ സുജയും മക്കളായ ആരുഷൂം കാര്‍ത്തികയും ഇപ്പോള്‍ ഇവിടെയുണ്ട്.
ആഗ്രഹിച്ച ജോലികള്‍ ചെയ്യുന്നവര്‍ പ്രവാസഭൂമിയില്‍ കുറവാണ്. അത് അപൂര്‍വമായ മേഖലകൂടിയാകുമ്പോള്‍ കരണത്തിന്‍േറത് സവിശേഷമായ ഒരു നേട്ടമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
