Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമന്ത്രിസഭായോഗം:...

മന്ത്രിസഭായോഗം: ഭീകരതക്കെതിരെ ഇന്ത്യയുമായി കരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനം 

text_fields
bookmark_border
മന്ത്രിസഭായോഗം: ഭീകരതക്കെതിരെ ഇന്ത്യയുമായി കരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനം 
cancel

മനാമ: ഭീകരത, മനുഷ്യക്കടത്ത്, അതിര്‍ത്തികടന്നുള്ള കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്-രാസവസ്തുക്കളുടെ നിയമവിരുദ്ധ വിപണനം തുടങ്ങിയവ തടയുന്നതിന് ഇന്ത്യയും ബഹ്റൈനും തമ്മില്‍ കരാറില്‍ ഒപ്പുവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി സര്‍ക്കാരിനെ പ്രതിനിധീകരിച്ച്  വിദേശകാര്യ മന്ത്രിയെ സഭ ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്ത്യ-ബഹ്റൈന്‍ ബന്ധത്തില്‍ ഇത് നാഴികക്കല്ലായി മാറും.
പ്രധാനമന്ത്രിയുടെ ആരോഗ്യാവസ്ഥയില്‍ മന്ത്രിസഭ ആശ്വാസം പ്രകടിപ്പിച്ചു. അദ്ദേഹത്തിന് ആയുരാരോഗ്യവും ദീര്‍ഘായുസും നേര്‍ന്ന കാബിനറ്റ് അംഗങ്ങള്‍ രാജ്യത്തിന്‍െറ വളര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം പകരുന്ന കരുത്ത് സുപ്രധാനമാണെന്ന് വിലയിരുത്തി. തന്‍െറ ആരോഗ്യ വിഷയത്തില്‍ സത്വര ശ്രദ്ധ പതിപ്പിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്ത രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്കും കാബിനറ്റ് അംഗങ്ങള്‍ക്കും പ്രധാനമന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. തന്നോടുള്ള സ്നേഹവും ആദരവും രാജ്യത്തിന്‍െറ നന്മക്കായി കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ക്കാവശ്യമായ ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ അനുവദിക്കുന്നതിനും മറ്റുമായി ധനകാര്യ-ചെലവ് ചുരുക്കല്‍ മന്ത്രാലയ സമിതിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. ‘ഇന്‍വെസ്റ്റേഴ്സ് സെന്‍ററും’ ‘ഏകജാലക മുനിസിപ്പല്‍ സെന്‍ററും’ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തതിന്‍െറ പശ്ചാത്തലത്തിലാണ് നിര്‍ദേശം. രാജ്യത്ത്  നിക്ഷേപ സംരംഭങ്ങള്‍ ആകര്‍ഷിക്കുന്നതിന് മുന്നിലുള്ള മുഴുവന്‍ തടസങ്ങളും നീക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ജ്വല്ലറി അറേബ്യ എക്സിബിഷന്‍-2015’ വിജയകരമായി നടന്നതിന് സംഘാടകര്‍ക്ക് പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും വിജയകരമായി നടത്താന്‍ കഴിയുന്ന സാഹചര്യം ബഹ്റൈനിലുണ്ടെന്ന് തെളിയിക്കാന്‍ ഇതുപോലുള്ള പരിപാടികള്‍ കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കൂടാതെ ജി.സി.സി തല ഇ-ഗവണ്‍മെന്‍റ് ഫോറവും എക്സിബിഷനും നടത്താന്‍ സാധിച്ചതും നേട്ടമാണെന്ന് കാബിനറ്റ് വിലയിരുത്തി. ഇ-ഗവണ്‍മെന്‍റ് മേഖലയില്‍ ഇതര ജി.സി.സി രാജ്യങ്ങളേക്കാള്‍ ബഹ്റൈന്‍ ഏറെ മുന്നിലാണെന്ന് സമ്മേളനം തെളിയിച്ചതായും അഭിപ്രായമുയര്‍ന്നു. രാജ്യത്ത് പെയ്ത ചെറിയ മഴയിലും ചില പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായതിനെക്കുറിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അത് പമ്പ് ചെയ്ത് നീക്കുന്നതിനും 55 പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 8.5 ദശലക്ഷം ദിനാറിന്‍െറ പദ്ധതികള്‍ നടപ്പാക്കുന്നതിനും മന്ത്രാലയം നടപടിയെടുത്തിട്ടുണ്ടെന്ന് അറിയിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍പ്പിട മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം എന്നിവ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 655 സര്‍ക്കാര്‍ പദ്ധതികളില്‍ ആദ്യ വര്‍ഷം 28 ശതമാനം പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രിസഭ വിലയിരുത്തി. ഇതില്‍ 31 പദ്ധതികള്‍ മാത്രമാണ് വലിയ പുരോഗതിയില്ലാതെ നില്‍ക്കുന്നത്. നാല് വര്‍ഷത്തേക്കുള്ള മൊത്തം പദ്ധതികളില്‍ ആദ്യ വര്‍ഷം തന്നെ നല്ല പുരോഗതിയാണ് കാണിക്കുന്നതെന്നും ഇത് തുടരാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും കാബിനറ്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അറബ് അഴിമതി വിരുദ്ധ കരാര്‍, അതിര്‍ത്തി കടന്നുള്ള കുറ്റ കൃത്യം തടയുന്നതിനുള്ള കരാര്‍, സൈബര്‍ കുറ്റ കൃത്യം തടയുന്നതിനുള്ള അറബ് കരാര്‍, കുറ്റവാളികളെ കൈമാറുന്നതിനുള്ള അറബ് കരാര്‍ എന്നിവയില്‍ ഒപ്പുവെക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് പാര്‍ലമെന്‍റിന് കൈമാറാനും തീരുമാനിച്ചു.  പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ജനറല്‍ ഡോ.യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain crime
Next Story