17ാമത് പ്രവാസി ഭാരതീയ ദിവസ് പ്രവാസികളുടെ ശബ്ദമായി ബഹ്റൈൻ പ്രതിനിധികൾ
text_fieldsപ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനിടെ ബഹ്റൈൻ പ്രതിനിധികൾ കേന്ദ്ര വിദേശകാര്യ
സഹമന്ത്രി വി. മുരളീധരനൊപ്പം
മനാമ: പ്രവാസിക്ഷേമത്തിനായുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്ന ബഹ്റൈൻ പ്രതിനിധികൾ. മധ്യപ്രദേശിലെ ഇന്ദോറിൽ നടക്കുന്ന 17ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിനിടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബഹ്റൈൻ പ്രതിനിധികൾ ആവശ്യങ്ങളുന്നയിച്ചത്. നൂറോളം പ്രതിനിധികളാണ് ബഹ്റൈനിൽനിന്ന് പങ്കെടുക്കുന്നത്.
ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധി കൂടുതൽ ഇന്ത്യക്കാരുടെ ക്ഷേമത്തിന് ഉപയോഗിക്കണമെന്നതാണ് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്ന്. പ്രവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇത്. വലിയ തുക കൈവശമുള്ള ഫണ്ടിൽനിന്ന് പ്രവാസികളുടെ ക്ഷേമത്തിന് മതിയായ തുക വിനിയോഗിക്കുന്നില്ലെന്ന് പ്രവാസികൾ നിരവധി തവണ പരാതിപ്പെട്ടതാണ്.
വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തുന്ന ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കുന്നതിന് ഇപ്പോഴുള്ള തടസ്സം നീക്കണമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. സന്ദർശക വിസയിൽ വരുന്ന നിരവധി പേരാണ് ഇതുമൂലം പ്രയാസം അനുഭവിക്കുന്നത്. ഇവർക്ക് പാസ്പോർട്ട് പുതുക്കണമെങ്കിൽ നാട്ടിൽതന്നെ പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ജോലിക്കായി ഗൾഫിലെത്തുന്ന എല്ലാ ഇന്ത്യക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നതാണ് മറ്റൊരാവശ്യം. നിലവിൽ ഇ.സി.ആർ വിഭാഗക്കാർക്കു മാത്രമാണ് ഇത് ബാധകമെന്ന് വേൾഡ് എൻ.ആർ.ഐ കൗൺസിൽ മിഡിലീസ്റ്റ് ഹ്യുമാനിറ്റേറിയൻ എയ്ഡ് ഡയറക്ടർ സുധീർ തിരുനിലത്ത് ചൂണ്ടിക്കാട്ടി. ഗുരുതര രോഗം ബാധിക്കുകയോ കിടപ്പിലാവുകയോ ചെയ്യുന്നവരെ സ്ട്രെച്ചർ സൗകര്യത്തോടെ വിമാനത്തിൽ കൊണ്ടുപോകുന്നതിന് ഇത് സഹായിക്കും.
സിംഗ്ൾ പേരന്റ് ആയവരുടെ കുട്ടികൾക്ക് പുതിയ പാസ്പോർട്ട് കിട്ടുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും നേരിടുന്ന തടസ്സം ഒഴിവാക്കണമെന്നും പ്രതിനിധികൾ ആവശ്യമുന്നയിച്ചു. മാതാപിതാക്കളിൽ രണ്ടുപേരുടെയും ഒപ്പ് വേണമെന്ന വ്യവസ്ഥയാണ് ഇത്തരക്കാർക്ക് തിരിച്ചടിയാകുന്നത്. സിംഗ്ൾ പേരന്റ് മാതാവാണെങ്കിൽ ഈ വ്യവസ്ഥ കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് പാസ്പോർട്ട് കിട്ടാത്തതിനാൽ മാതാവ് വിദേശ രാജ്യത്ത് അനിശ്ചിതമായി കുടുങ്ങിപ്പോകുന്ന സ്ഥിതിയുമുണ്ട്.
വിദേശ ഇന്ത്യക്കാരുടെ മക്കൾക്ക് നാട്ടിൽ വിദ്യാഭ്യാസ വായ്പ കിട്ടുന്നതിന് നിലവിലുള്ള തടസ്സം നീക്കുക, പാസ്പോർട്ടിൽ സർനെയിം ചേർക്കുന്നതിന് ഇപ്പോഴുള്ള തടസ്സം ഒഴിവാക്കുക എന്നീ ആവശ്യങ്ങളും പ്രതിനിധികൾ ഉന്നയിച്ചു.
ഇന്ത്യയും ബഹ്റൈനും തമ്മിൽ ഇരട്ട നികുതി കരാറിൽ ഒപ്പിടുക, ബഹ്റൈനിൽവെച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാൻ നേരിടുന്ന കാലതാമസം ഒഴിവാക്കുക, പ്രവാസി ഭാരതീയ സമ്മേളനത്തിൽ ഗൾഫ് പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ പ്രത്യേക സെഷൻ ഏർപ്പെടുത്തുക എന്നിവയാണ് ഉന്നയിക്കപ്പെട്ട മറ്റ് ആവശ്യങ്ങൾ.
ബഹ്റൈൻ കേരളീയ സമാജം സ്ഥിതിചെയ്യുന്ന സ്ഥലം സമാജത്തിനു സ്വന്തമായി ലഭിക്കാൻ വേണ്ട ഉന്നതതല ഇടപെടൽ നടത്തണമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ആവശ്യപ്പെട്ടു.
ചർച്ചയിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഇന്തോ ബഹ്റൈൻ സൊസൈറ്റി സെക്രട്ടറി ബാലസുബ്രമണ്യം, സോമൻ ബേബി, അഡ്വ. വി. കെ. തോമസ്, കെ.ജി. ബാബുരാജൻ, വി.കെ. രാജശേഖരൻ പിള്ള, ഫ്രാൻസിസ് കൈതാരത്ത്, ജിജി വർഗീസ്, അരുൾദാസ് തോമസ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

