ബഹ്‌റൈനിൽ ഇറാൻ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു
text_fieldsഇറാൻ ആക്രമണത്തിൽ ബഹ്‌റൈൻ മആമീന്റിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേന നിയന്ത്രണവിധേയമാക്കുന്നു
മനാമ: മനാമയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 29 വയസ്സുള്ള സ്വദേശി യുവതിയാണ് കൊല്ലപ്പെട്ടത്. കുറഞ്ഞത് എട്ട് പേർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ 12.30ഓടെ സിത്രയിലെ താമസ മേഖലയിൽ പതിച്ച ഡ്രോൺ ആക്രമണത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനടക്കം 32ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. 17 വയസ്സുകാരിക്ക് തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ കാലുകൾക്ക് സാരമായ പരിക്കുണ്ട്.
പരിക്കേറ്റവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ രാജ്യത്തെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ ബാപ്കോ റിഫൈനറി ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ആക്രമണത്തിൽ ഒരു ഓയിൽ ടാങ്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തുടർന്നുണ്ടായ തീപിടുത്തം സിവിൽ ഡിഫൻസ് സംഘം ദ്രുതഗതിയിൽ നിയന്ത്രണവിധേയമാക്കി. വിദേശ കരാറുകളിൽ തടസ്സങ്ങൾ നേരിട്ടേക്കാമെങ്കിലും, രാജ്യത്തെ പ്രാദേശിക ഇന്ധന വിതരണത്തെ ഇത് ബാധിക്കില്ലെന്ന് ബാപ്കോ അധികൃതർ അറിയിച്ചു. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി തടഞ്ഞതായി കുവൈത്ത് ആർമി അറിയിച്ചു. കുവൈത്തിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ മിസൈലുകളുടെയും ഡ്രോണുകളുടെയും തടയുന്നതിന്റെ ഫലമാണെന്നും അറിയിച്ചു. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഖത്തറിനുനേരെ തിങ്കളാഴ്ച ഉച്ചവരെ 17 ബാലിസ്റ്റിക് മിസൈലുകളും ആറു ഡ്രോണുകളുമാണ് ഇറാൻ തൊടുത്തത്. എല്ലാ ആക്രമണ ശ്രമങ്ങളെയും വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുലർച്ചെ പ്രാദേശിക സമയം 3.30 ഓടെയാണ് ആദ്യം ആക്രമണ ശ്രമം നേരിട്ടത്. സുരക്ഷാ ഭീഷണിയെ തുടർന്ന് വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, മിനിറ്റുകൾക്കുള്ളിൽ തുടർച്ചയായി ആക്രമണം ഉണ്ടായി. ഖത്തറിനു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വിശ്വാസ വഞ്ചന നേരിട്ടതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഇറാന് എതിരായ യുദ്ധത്തിൽ പങ്കുചേരില്ലെന്ന് മേഖലയിലെ രാജ്യങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

