യുദ്ധഭീതിയിൽ പ്രവാസലോകം; മടങ്ങുന്ന മലയാളിക്ക് മുന്നിൽ ചോദ്യചിഹ്നമായി കേരളം: താൽക്കാലികമെന്ന് വിദഗ്ധർ
text_fieldsകൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതോടെ ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മലയാളികൾ കടുത്ത ആശങ്കയിലാണ്. ഗൾഫ് മേഖലയിൽ തൊഴിലെടുക്കുന്ന ഏകദേശം 22 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസികൾക്കിടയിൽ തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭീതി ഇതിനകം ശക്തമായിക്കഴിഞ്ഞു. എന്നാൽ മടങ്ങിയെത്തുന്നവർക്ക് കേരളത്തിലെ ശമ്പള വ്യവസ്ഥയുമായി പൊരുത്തപ്പെടാൻ പ്രയാസമുണ്ടാകുന്നത് പുനരധിവാസത്തിന് വലിയൊരു തടസ്സമാകുന്നുണ്ട്. പലരും നാട്ടിൽ ജോലി നോക്കുന്നതിന് പകരം ഗൾഫിലെ സ്ഥിതി ശാന്തമാകുന്നത് വരെ കാത്തിരിക്കാനാണ് ആഗ്രഹിക്കുന്നത്. വൻതോതിലുള്ള പിരിച്ചുവിടലുകളും ശമ്പളമില്ലാത്ത അവധിയും പല മേഖലകളിലും മന്ദഗതിയിലായ പ്രവർത്തനങ്ങളും പ്രവാസികളെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നുണ്ടെങ്കിലും, ഈ മടക്കം താൽക്കാലികം മാത്രമാണെന്നാണ് വിദഗ്ധരുടെ പ്രാഥമിക വിലയിരുത്തൽ.
നിർമാണം, അടിസ്ഥാന സൗകര്യ വികസനം, ഹോസ്പിറ്റാലിറ്റി, എണ്ണ അനുബന്ധ വ്യവസായങ്ങൾ എന്നിവയെ സംഘർഷം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ നിർമാണ സാമഗ്രികൾക്കും അവശ്യസാധനങ്ങൾക്കും വില വർധിക്കുകയും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. ആഡംബര ഹോട്ടലുകളിലെയും ഷിപ്പിങ് കമ്പനികളിലെയും ജീവനക്കാർക്ക് വലിയ തോതിൽ ജോലി നഷ്ടപ്പെടുന്നുണ്ട്. യാത്രാ ചെലവിലുണ്ടായ വർധന പ്രവാസികളുടെ മടക്കയാത്രയെ കൂടുതൽ പ്രയാസകരമാക്കുന്നുണ്ട്. എന്നാൽ ആരോഗ്യ മേഖലയിൽ കൂടുതൽ തൊഴിലാളികളെ ആവശ്യമായി വരുന്നത് ഈ രംഗത്തുള്ളവർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിലെ ഈ മടക്കം ഒരു സ്ഥിരം പ്രതിഭാസമാണെന്നാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് ചെയർമാൻ എസ്. ഇരുദയരാജൻ നിരീക്ഷിക്കുന്നത്. കോവിഡ് കാലത്ത് 16 ലക്ഷത്തോളം ആളുകൾ മൂന്ന് മാസത്തിനിടെ മടങ്ങിയെത്തിയെങ്കിലും സാഹചര്യം മാറിയപ്പോൾ ഭൂരിഭാഗവും തിരിച്ചുപോയത് ചരിത്രമാണ്. നിലവിലെ പ്രതിസന്ധിയിലും സമാനമായ രീതിയാകും പ്രകടമാവുക.
ബഹ്‌റൈൻ പോലുള്ള രാജ്യങ്ങളിൽ ജീവനക്കാരോട് ശമ്പളമില്ലാതെ തുടരാൻ കമ്പനികൾ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ട്. രാത്രികാലങ്ങളിൽ മുഴങ്ങുന്ന അപായ സൈറണുകളും യുദ്ധഭീതിയും പ്രവാസികളുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി പണമിടപാടിൽ കുറവുണ്ടാകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെയും ബാധിച്ചേക്കാം. എണ്ണവില വർധനയും രൂപയുടെ മൂല്യമിടിവും പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ടെങ്കിലും, ഗൾഫ് പ്രവാസം പൂർണമായി തകരില്ലെന്ന വിശ്വാസത്തിലാണ് പ്രവാസി സമൂഹം. മടക്കയാത്രകൾ പലതും താൽക്കാലികമാണെന്നിരിക്കെ, യുദ്ധത്തിന്റെ കനലുകൾ അണയുന്നതോടെ ഇവർ വീണ്ടും തൊഴിലിടങ്ങളിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

