സി. ഹാഷിം എൻജിനീയർ സ്‌മാരക പുരസ്കാരം പ്രഫ. ഖാദർ മൊയ്‌തീന്
text_fieldsറിയാദ്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ ഇൗ വർഷത്തെ സി. ഹാഷിം എൻജിനീയർ സ്‌മാരക പുരസ്കാരം മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്‌തീന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ശനിയാഴ്ച്ച രാവിലെ 11ന് ചെന്നൈ ലീഗ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര സമർപ്പണം നിർവഹിക്കും.
മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിൽ അജയ്യമായി നിലകൊണ്ട പ്രഫ. ഖാദർ മൊയ്തീെൻറ സേവനങ്ങളെ മുൻ നിർത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി, അബ്ദുൽ സമദ് സമദാനി എം.പി, അബ്ദുൽ ഗനി എം.പി, കെ.പി.എ. മജീദ് എം.എൽ.എ, പി.എം.എ. സലാം, ഡോ. എം.കെ. മുനീർ എം.എൽ.എ, അബ്ദുറഹ്മാൻ കല്ലായി, സൗദി കെ.എം.സി.സി നേതാക്കളായ കെ.പി. മുഹമ്മദ്‌കുട്ടി, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, എ.പി. ഇബ്രാഹിം മുഹമ്മദ്, ആൾ ഇന്ത്യ കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നാക്ക ജനവിഭാഗത്തിെൻറയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിെൻറ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടിയുള്ള മുൻനിര പോരാളിയാണ് പ്രഫ. ഖാദർ മൊയ്‌തീൻ എന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞു. 1940 ജനുവരി അഞ്ചിന് തമിഴ്നാട്ടിലെ പുതുക്കോട്ടൈ തിരുനെല്ലൂരിലാണ് ജനനം. മദ്രാസ് യൂനിവേഴ്‌സിറ്റിയിൽനിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും അറബിക്, ഉറുദു ഭാഷകളിൽ ഡിപ്ലോമയും നേടിയ ശേഷം മുസ്ലിം ലീഗിൽ ചേരുകയും എം.എസ്.എഫിെൻറ സംസ്ഥാന തലത്തിലെ സജീവ പ്രവർത്തകനാവുകയും ചെയ്തു. വാഴും നെറി (ജീവിത വഴി) ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കവിതകളും എഴുതാറുണ്ട്. തമിഴ്‌നാട് മൊഹല്ല ജമാഅത്ത് ഫെഡറേഷെൻറ മുഖ്യ സംഘാടകനാണ്. മത താരതമ്യ പഠനവുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 1965ൽ പത്രപ്രവർത്തകനായും പിന്നീട് അധ്യാപകനായും സേവനമനുഷ്ഠിച്ചു. തിരുച്ചിറപ്പള്ളി ജമാൽ മുഹമ്മദ് കോളജിലെ ചരിത്രാധ്യാപകനാണ്. കോളജിെൻറ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. മുഴുസമയ രാഷ്ട്രീയ പ്രവർത്തകനായതോടെ അധ്യാപനം മതിയാക്കി. 1970കളിൽ മദ്രാസ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗമായും 1980കളിൽ ഭാരതിദാസൻ യൂനിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു. മുബാറക്, ദാറുൽ ഹുദ തമിഴ് മാഗസിനുകളുടെ എഡിറ്ററായും പ്രവർത്തിച്ചു. 2004ൽ വെല്ലൂരിൽനിന്ന് വിജയിച്ച് എം.പിയായി. 2006ൽ കേന്ദ്ര വഖഫ് ബോർഡുമായി ബന്ധപ്പെട്ട പാർലമെൻററി കമ്മിറ്റി അംഗം. ഊർജ്ജ മന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇ. അഹമ്മദിെൻറ നിര്യാണത്തെ തുടർന്ന് 2017ൽ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറായി ചുമതലയേറ്റു. ഭാര്യ: പരേതയായ ലത്തീഫ ബീഗം. കെ.എം.കെ. ഖലീലുറഹ്‌മാൻ, ഹബീബുറഹ്‌മാൻ, ഫൈസുറഹ്‌മാൻ എന്നിവർ മക്കളാണ്. സൗദിയിൽ കെ.എം.സി.സിയെ വളർത്തുന്നതിന് കഠിനാധ്വാനം ചെയ്‌ത മുൻ ട്രഷററായ സി. ഹാഷിം എൻജിനീയറുടെ സ്മരണാർഥമാണ് പുരസ്‌കാരം ഏർപ്പെടുത്തിയതെന്ന് ഭാരവാഹികളായ കെ.പി. മുഹമ്മദ്‌കുട്ടി, ഖാദർ ചെങ്കള, കുഞ്ഞിമോൻ കാക്കിയ, എ.പി. ഇബ്രാഹിം മുഹമ്മദ്, അഷ്‌റഫ് വേങ്ങാട്ട്, അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

