വിസ തട്ടിപ്പിന് ഇരയായെന്ന പരാതിയുമായി 23 മലയാളികൾ
text_fieldsവിസ തട്ടിപ്പിന് ഇരയായി ബിദിയയിൽ കഴിയുന്ന മലയാളികൾ
മസ്കത്ത്: കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ച് കബളിപ്പിച്ചെന്ന പരാതിയുമായി 23 മലയാളികൾ. തൃശൂർ, എറണാകുളം സ്വദേശികളാണ് ഇന്ത്യൻ എംബസി, കാബൂറയിലെ റോയൽ ഒമാൻ പൊലീസ്, സുവൈഖ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പരാതി നൽകിയിരിക്കുന്നത്. വിസിറ്റിങ് വിസയിലെത്തിയ പലരുടെയും വിസ കാലാവധി കഴിഞ്ഞെന്നും ബിദിയയിൽ ഭക്ഷണത്തിനു പോലും വകയില്ലാതെയാണ് കഴിയുന്നതെന്നും ഇവർ പറയുന്നു.
വൈപ്പിൻ സ്വദേശിയായ മജീഷിന് 27,500 രൂപ നൽകിയാണ് ഇവർ ഒമാനിലേക്ക് എത്തിയത്. ഷംസുദ്ദീൻ എന്നയാളുടെ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് മജീഷ് തുക വാങ്ങിയത്. 450 വില്ലകളുടെ പ്രോജക്ട് ഉണ്ടെന്ന് പറഞ്ഞ് ഒമാനിലെത്തിച്ചെങ്കിലും ഇവിടെ എത്തിയപ്പോൾ കമ്പനി പോലുമില്ലെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടി. 250ഓളം പേരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് മജീഷ് തുക വാങ്ങിയിരുന്നു. 27,500 മുതൽ 30,000 രൂപ വരെയാണ് വാങ്ങിയത്. ഒമാനിൽ ഇങ്ങനെയൊരു കമ്പനിയില്ലെന്ന് ഇവിടെ എത്തിയവർ അറിയിച്ചതിനെ തുടർന്ന് ഇവരും നാട്ടിലുള്ളവരും ചേർന്ന് മജീഷിനെതിരെ ഞാറക്കൽ പൊലീസിൽ പരാതി നൽകി. മജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാല് മാസം മുമ്പ് വന്നവർ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. ആറുപേർ ഒരുമാസം മുമ്പാണ് വന്നത്. അവരുടെ പക്കൽ പാസ്പോർട്ടുണ്ട്. ബാക്കി 17 പേരുടെയും പാസ്പോർട്ട് വിസ സ്റ്റാമ്പ് ചെയ്യാനാണെന്ന് പറഞ്ഞ് ഷംസുദ്ദീൻ വാങ്ങിയെന്നും വിസക്കായി 500 റിയാൽ (ഒരു ലക്ഷത്തോളം രൂപ) നൽകിയെന്നും ഇവർ പറയുന്നു. രണ്ടിടത്തായിട്ടാണ് ഇവർക്ക് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
വാടക കൊടുക്കാതെ ഓരോ മാസവും താമസസ്ഥലം മാറ്റിക്കുകയാണെന്നും വാടക കുടിശ്ശിക വരുത്തിയതിന് കെട്ടിട ഉടമകൾ ഷംസുദ്ദീനെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ഇവർ പറയുന്നു. പാസ്പോർട്ട് ലഭിച്ചെങ്കിൽ തന്നെ വിസ കാലാവധി കഴിഞ്ഞതിനാൽ പുതുക്കണമെങ്കിൽ പിഴ അടക്കാൻ ഇവരുടെ കൈയിൽ പണമില്ല. ഇവരുടെ പ്രയാസങ്ങളറിഞ്ഞ് ഒരു സന്നദ്ധ സംഘടന കഴിഞ്ഞ ദിവസം ഭക്ഷണമെത്തിച്ചിരുന്നു. അഞ്ചുപേർക്ക് നാട്ടിൽ പോകാനുള്ള വിമാന ടിക്കറ്റും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. നാട്ടിലെത്തിക്കാനുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ന് എംബസി അധികൃതരെ കാണുമെന്ന് ഇവരെ സഹായിക്കുന്ന രാഹുൽ ഹനീഫ റാവുത്തർ പറഞ്ഞു.
അതേസമയം, ഇവരുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് ഷംസുദ്ദീൻ പറയുന്നു. വിസ സ്റ്റാമ്പ് ചെയ്യാനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണ്. ഭക്ഷണവും താമസസൗകര്യവും താൻ ഒരുക്കിക്കൊടുത്തതാണ്.
ഒരുമിച്ച് താമസിക്കുന്നതിനിടെ ഇവർ തമ്മിൽ അടിപിടി ഉണ്ടായത് കൊണ്ടാണ് താമസം രണ്ടിടത്താക്കിയതെന്നും ഷംസുദ്ദീൻ പറയുന്നു. മജീഷ് മുമ്പ് അബൂദബിയിലെ തന്‍റെ കമ്പനിയിൽ ജോലി ചെയ്തയാളാണ്. ഇവിടേക്ക് നാട്ടിൽ നിന്ന് കുറച്ച് തൊഴിലാളികളെ വേണമെന്ന് പറഞ്ഞതുപ്രകാരം മജീഷ് കയറ്റി വിട്ടതാണ് ഇവരെ. 250 തൊഴിലാളികളെ വേണമെന്ന് താൻ ആവശ്യപ്പെട്ടില്ലെന്നും മജീഷ് നടത്തിയ തട്ടിപ്പിൽ താൻ പങ്കാളിയല്ലെന്നും ഷംസുദ്ദീൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

