ഗ്ലോബൽ ഫുഡ് മാർക്കറ്റ്
text_fieldsആഗോള രുചികളുടെ സംഗമ ഭൂമിയാണ് ദുബൈ ഗ്ലോബൽ വില്ലേജ്. ആഗോള ഗ്രാമത്തിന്റെ മുക്കിലും മൂലയിലുമെല്ലാം കിയോസ്കുകളിലും സ്റ്റോറുകളിലും പവലിയനിലുമായി രുചി വൈവിധ്യങ്ങൾ വിളമ്പുന്നുണ്ട്. എന്നാൽ, പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായാണ് ഗ്ലോബൽ വില്ലേജിലെ റെയിൽവേ മാർക്കറ്റിന്റെയും ഫ്ലോട്ടിങ് മാർക്കറ്റിന്റെയും പ്രവർത്തനം. രൂപം മുതൽ രുചി വരെ എല്ലാം വ്യത്യസ്തം.
നീണ്ടു നിവർന്നു കിടക്കുന്ന തീവണ്ടിയാണ് റെയിൽവെ മാർക്കറ്റെങ്കിൽ ഓളപ്പരപ്പിൽ നിർത്തിയിട്ടിരിക്കുന്ന പത്തോളം ബോട്ടുകളിലാണ് േഫ്ലാട്ടിങ് മാർക്കറ്റ്. തായ്ലൻഡിലെ ലോക പ്രശസ്തമായ അംബ്രല്ല മാർക്കറ്റിൽ നിന്ന് പ്രചോദനുമുൾക്കൊണ്ടാണ് ഇവയുടെ നിർമാണം. റയിൽവേ മാർക്കറ്റിൽ 14 ട്രെയിൻ ബോഗികളാണുള്ളത്. ഓരോ ബോഗികളിലും ഓരോ രുചികളാണ് ഒരുക്കിയിരിക്കുന്നത്. 30 തരം വ്യത്യസ്ത മധുരങ്ങളുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
ഐസ്ക്രീം, ഡെസർട്ട്, പാസ്ട്രീസ്, പാനീയങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ ലഭിക്കും. തനി നാടൻ മാങ്ങ ഉപ്പിലിട്ടത് മുതൽ ആഡംബര റസ്റ്റാറന്റുകളിലെ ഭക്ഷണം വരെ റെഡി. എല്ലാത്തിന്റെയും വില ഓരോ ബോഗികളുടെയും ബോട്ടുകളുടെയും മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് നോക്കിയ ശേഷം വേണം ഭക്ഷണം ഓർഡർ ചെയ്യാൻ. അവധി ദിനങ്ങളിൽ ഓരോ സ്റ്റോറുകളുടെയും മുന്നിൽ വൻ ക്യൂവാണ്. ബോട്ടിൽ നിന്നും ട്രെയിനിൽ നിന്നും ഭക്ഷണം വാങ്ങി തൊട്ടടുത്ത് തന്നെ ഇരുന്ന് കഴിക്കാനുള്ള സംവിധാനവും ഇക്കുറി ഒരുക്കിയിട്ടുണ്ട്.
വിവിധ രാജ്യങ്ങളുടെ ഭക്ഷ്യ സംസ്കാരങ്ങൾ ഒരുമിച്ച് രുചിച്ചറിയാനുള്ള അവസരം കൂടിയാണ് ഇവിടെ ലഭിക്കുന്നത്. ഏഷ്യൻ ഭക്ഷ്യവിഭവങ്ങളാണ് കൂടുതലും. കഴിഞ്ഞ സീസണിലുണ്ടായിരുന്ന സ്ഥലത്ത് നിന്ന് മാറ്റിയാണ് ഇക്കുറി ഫ്ലോട്ടിങ് മാർക്കറ്റിലെ ബോട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. പാർക്ക് ലേക്കിന്റെ തീരത്താണ് ഇപ്പോൾ ഫ്ലോട്ടിങ് മാർക്കറ്റ്. ഫയർ ഫൗണ്ടൈൻ ഷോ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.
ബോട്ടുകൾ നിർത്തിയിട്ടിരിക്കുന്ന ചെറിയ തടാകത്തിന്റെ നടുവിലെ ഡ്രാഗൺ ഇടക്കിടെ തീ തുപ്പിക്കൊണ്ടിരിക്കും. ഡ്രാഗണ് മുകളിലൊരുക്കിയിരിക്കുന്ന വേദിയിൽ തത്സമയ സംഗീത പരിപാടികളും നടക്കുന്നുണ്ട്. ഈ വേദിയിലെ ഗാനങ്ങൾക്കനുസിച്ചാണ് ഇവിടെയുള്ള ഫൗണ്ടൈനിലെ ജലനൃത്തം അരങ്ങേറുന്നത്. ഡ്രാഗൺ ഷോയും ജലനൃത്തവും സംഗീതവും രുചിയും ഒരേസമയം ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് ഫ്ലോട്ടിങ് മാർക്കറ്റിന്റെ പ്രത്യേകത. രണ്ട് വശങ്ങളിലും ഒരുക്കിയിരിക്കുന്ന ബാൽക്കണി പോലുള്ള സ്ഥലത്ത് നിന്ന് മനോഹര സെൽഫിയുമെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.