കർണാടകയിൽ അനലോഗ് പനീറിന്‍റെ ഉത്പാദനവും വിൽപനയും നിരോധിച്ചു
text_fieldsബംഗളൂരു: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി അനലോഗ് പനീറിന്‍റെ ഉത്പാദനവും വിൽപലനയും ഒരു വർഷത്തേക്ക് കർണാടകയിൽ നിരോധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പ് ആഗസ്റ്റ് 17നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. പാലിലെ കൊഴുപ്പ് പൂർണ്ണമായോ ഭാഗികമായോ മാറ്റി വില കുറഞ്ഞ സസ്യ എണ്ണ, മറ്റ് പാലുൽപന്നങ്ങളല്ലാത്ത ചേരുവകൾ എന്നിവ ഉപയോഗിച്ച് പനീർ രൂപത്തിൽ തയ്യാറാക്കുന്നതാണ് അനലോഗ് പനീര്‍.
ഇത്തരം ഉൽപന്നത്തെ 'പനീർ' എന്ന് ലേബൽ ചെയ്യുകയോ വിപണനം ചെയ്യുകയോ വിൽക്കുകയോ ചെയ്യരുത്. കർണാടകയില്‍ നിരവധി പനീർ സാമ്പിളുകൾ പരിശോധിച്ചുവെങ്കിലും അതിൽ മായം ചേർത്തിട്ടില്ലെന്ന് കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ)മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാലുൽപന്നങ്ങൾക്ക് മാത്രമേ നിരോധനം ബാധകമാകുകയുള്ളൂ. ഫ്രോസൺ ഡെസേർട്ട്, പ്രോസസ്ഡ് ചീസ്, മിക്സഡ് ഫാറ്റ് സ്പ്രെഡ് തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് നിരോധനം ബാധകമല്ല. ഭക്ഷ്യ ഉൽപന്നമോ ഭക്ഷ്യവസ്തുക്കളോ തയ്യാറാക്കുന്നതിനോ നിർമിക്കുന്നതിനോ അനലോഗ് പനീർ ഉപയോഗിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്യരുതെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം ആവശ്യമായ നടപടികൾ സ്വീകരിക്കും. ഉത്തരവിലെ വ്യവസ്ഥകൾ കർശനമായി പാലിക്കാൻ ഭക്ഷ്യ ഉല്പന്ന വിതരണക്കാര്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

