യൂട്ടോ നഗാടോമേക്ക് അഞ്ചാം ലോകകപ്പ്; ആദ്യ ഏഷ്യക്കാരൻ
text_fieldsയൂടോ നഗാടോമോ
ടെക്സാസ്: അഞ്ച് ലോകകപ്പുകളിൽ ബൂട്ടണിഞ്ഞ ആദ്യ ഏഷ്യക്കാരനായി ജപ്പാന്റെ ഇതിഹാസ താരം യൂട്ടോ നഗാടോമോ. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഗ്രൂപ് ‘എഫി’ലെ ജപ്പാൻ- സ്വീഡൻ മത്സരത്തിന്റെ 75ാം മിനിറ്റിൽ കളത്തിലിറങ്ങിയാണ് 39കാരനായ യൂടോ നഗാടോമോ ചരിത്രം കുറിച്ചത്. ലോകഫുട്ബാളിൽ തന്നെ അപൂർവം താരങ്ങൾ സ്വന്തമാക്കിയ റെക്കോഡിലേക്കാണ് ജപ്പാന്റെ ഇതിഹാസ താരം ബൂട്ടണിഞ്ഞത്.
2010ൽ 24ാം വയസ്സിലായിരുന്നു നഗാടോമോ ആദ്യ ലോകകപ്പ് കളിച്ചത്. ജപ്പാൻ പ്രീക്വാർട്ടർ വരെയെത്തിയ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ ടീമിന്റെ പ്രതിരോധത്തിലെ പ്രധാന താരങ്ങളിൽ ഒരാളായി മാറി. 2014ൽ മൂന്ന് ഗ്രൂപ് മത്സരങ്ങളിലും െപ്ലയിങ് ഇലവനിൽ നഗാടോമോ ഉണ്ടായിരുന്നു. 2018 റഷ്യ, 2022 ഖത്തർ ലോകകപ്പുകളിലും ടീമിൽ ഇടം നേടി. ഇത്തവണ അമേരിക്കയിലേക്ക് പറക്കുമ്പോൾ 39കാരനായ നഗാടോമയെയും കോച്ച് ഹജിമെ മൊറിയാസു ടീമിൽ ഉൾപ്പെടുത്തി.
യുവതാരങ്ങൾക്ക് മുൻതൂക്കം നൽകിയപ്പോൾ, ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പകരക്കാരനായി കളത്തിലിറക്കിയാണ് റെക്കോഡിലേക്ക് ബൂട്ടുകെട്ടാൻ അവസരമൊരുക്കിയത്.അഞ്ചോ അതിൽ അധികമോ ലോകകപ്പ് കളിക്കുന്ന പത്താമത്തെ താരമാണ് ഇദ്ദേഹം. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ (ഇരുവരും ആറ് ലോകകപ്പുകൾ), ലൂകാ മോഡ്രിച്, ലൂയി സുവാരസ്, മാനുവൽ നോയർ, ലോതർ മതേവൂസ്, ആന്ദ്രെ ഗ്വർഡാഡോ, റാഫേൽ മാർക്വസ്, അന്റോണിയോ കാർബയാൽ എന്നിവർ അഞ്ച് ലോകകപ്പുകളും കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

