Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ലോകകപ്പ് ചരിത്രം ഡ്രിബിൾ ചെയ്യുമ്പോൾ!
cancel

ഫിഫ ലോകകപ്പ് എന്നത് ഗോളുകളുടെയും വിജയങ്ങളുടെയും കണക്കുപുസ്തകം മാത്രമല്ല. അവിശ്വസനീയമായ തിരിച്ചുവരവുകളുടെയും അമ്പരപ്പിക്കുന്ന വീഴ്ചകളുടെയും കഥാപുസ്തകം കൂടിയാണ്. ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇതുവരെ നടന്ന 22 ലോകകപ്പുകളിൽ നിന്നുമുള്ള ചില പ്രധാന കഥകളിതാ...

1930  ഉറുഗ്വായ്

ജേതാക്കൾ ഉറുഗ്വായ് - ഒറ്റക്കയ്യൻ സ്കോറർ

ആദ്യ ലോകകപ്പിലെ ഏറ്റവും വിസ്മയകരമായ കഥ ഉറുഗ്വായുടെ ഹെക്ടർ കാസ്ട്രോയുടേതാണ്. തന്റെ 13ാം വയസ്സിൽ ഒരു അപകടത്തിൽ അദ്ദേഹത്തിന് വലത് കൈമുട്ടിന് താഴെ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ശാരീരിക പരിമിതിയെ മറികടന്ന് അദ്ദേഹം രാജ്യത്തിന്റെ ദേശീയ ടീമിലെത്തി. ഫൈനലിൽ അയൽക്കാരായ അർജന്റീനക്കെതിരെ ഹെക്ടർ നേടിയ തകർപ്പൻ ഗോൾ ഉറുഗ്വായുടെ കിരീടവിജയം ഉറപ്പിച്ചു.

1938  ഫ്രാൻസ്

ജേതാക്കൾ ഇറ്റലി - ബൂട്ടില്ലാതെ ഹാട്രിക്

ബ്രസീലിയൻ ഫുട്ബാളിലെ ആദ്യത്തെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ ലിയോണിഡാസിന്റെ അവിശ്വസനീയമായ പ്രകടനത്തിലൂടെ ശ്രദ്ധേയം. പോളണ്ടിനെതിരെയുള്ള ബ്രസീലിന്റെ മത്സരത്തിൽ കനത്ത മഴ കാരണം മൈതാനം മുഴുവൻ ചളിനിറഞ്ഞിരുന്നു. ബൂട്ടിനുള്ളിൽ ചളി കയറി അസ്വസ്ഥനായ ലിയോണിഡാസ് ബൂട്ടുകൾ ഊരിമാറ്റി നഗ്നപാദനായി കളിക്കാൻ അനുവാദം ചോദിച്ചെങ്കിലും റഫറി നിരസിച്ചു. എന്നാൽ, കളിക്കിടയിൽ ബൂട്ട് അഴിഞ്ഞുപോയ ഒരു നിമിഷത്തിൽ അദ്ദേഹം നഗ്നപാദനായി പന്ത് വലയിലെത്തിച്ചു എന്നാണ് ചരിത്രം. ഹാട്രിക്കും നേടി.

1950  ബ്രസീൽ

ജേതാക്കൾ ഉറുഗ്വായ് -മാരക്കാനാസോ

രണ്ടാം ലോകയുദ്ധത്തിനു ശേഷം നടന്ന ആദ്യ ലോകകപ്പിൽ ബ്രസീൽ തങ്ങളുടെ നാട്ടിൽ കിരീടം നേടുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. ഉറുഗ്വായുമായുള്ള അവസാന മത്സരത്തിൽ ബ്രസീലിന് ഒരു സമനില മാത്രം മതിയായിരുന്നു ചാമ്പ്യന്മാരാകാൻ. മത്സരം കാണാൻ റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ രണ്ടുലക്ഷത്തോളം കാണികളാണ് തടിച്ചുകൂടിയത്. കളി അവസാനിച്ചപ്പോൾ സ്റ്റേഡിയം മുഴുവൻ ശ്മശാനതുല്യമായ നിശ്ശബ്ദതയിലായി. ഉറുഗ്വായ് 2-1ന് ജയിച്ചു. ‘മാരക്കാനാസോ’ എന്നറിയപ്പെടുന്ന ഈ പരാജയം ബ്രസീലിയൻ ഫുട്ബാൾ ചരിത്രത്തിലെ ദുരന്ത അധ്യായമാണ്.

1954  സ്വിറ്റ്സർലൻഡ്

ജേതാക്കൾ പശ്ചിമ ജർമനി - ബേണിലെ മഹാത്ഭുതം

അക്കാലത്ത് ലോക ഫുട്ബാളിനെ അടക്കി ഭരിച്ചിരുന്ന ഹംഗറിയുടെ ‘മാന്ത്രിക മഗ്യാറുകൾ’ തോൽവി എന്തെന്നറിയാതെയാണ് ഫൈനലിൽ എത്തിയത്. ഗ്രൂപ് ഘട്ടത്തിൽ പശ്ചിമ ജർമനിയെ അവർ 8-3ന് തകർത്തിരുന്നു. ഫൈനലിൽ അതേ ജർമനിക്കെതിരെ പത്ത് മിനിറ്റിനുള്ളിൽ തന്നെ 2-0ന് മുന്നിലെത്തുകയും ചെയ്തു. എന്നാൽ, കനത്ത മഴ പെയ്തതോടെ ജർമൻ കളിക്കാർക്ക് തിരിച്ചുവരവിനുള്ള അവസരമൊരുങ്ങി. അവിശ്വസനീയമായ പോരാട്ടവീര്യത്തോടെ മൂന്നു ഗോളുകൾ തിരിച്ചടിച്ച അവർ 3-2ന് മത്സരം സ്വന്തമാക്കി. ‘മിറക്കിൾ ഓഫ് ബേൺ’ എന്നറിയപ്പെട്ട ഈ വിജയം രണ്ടാം ലോകയുദ്ധത്തിന് ശേഷം തകർന്നുകിടന്ന ജർമനിക്ക് ഉണർവുമേകി.

1958  സ്വീഡൻ

ജേതാക്കൾ ബ്രസീൽ - രാജാവിന്റെ വരവ്

പെലെ എന്ന ഇതിഹാസ താരത്തെ സമ്മാനിച്ച ലോകകപ്പ്. വെറും 17 വയസ്സ് മാത്രം പ്രായമുള്ള ഒരു മെലിഞ്ഞ കൗമാരക്കാരനായിട്ടാണ് എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ ബ്രസീൽ ടീമിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ വെയിൽസിനെതിരെ ഗോൾ നേടിക്കൊണ്ട് അദ്ദേഹം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾനേട്ടക്കാരനായി. സെമിഫൈനലിൽ ഫ്രാൻസിനെതിരെ ഹാട്രിക്കും ഫൈനലിൽ ആതിഥേയരായ സ്വീഡനെതിരെ രണ്ട് ഗോളുകളും അടിച്ചുകൂട്ടി. ബ്രസീൽ തങ്ങളുടെ ആദ്യ ലോകകപ്പ് ഉയർത്തിയതിനൊപ്പം, ലോകം ഒരു ഫുട്ബാൾ രാജാവിന്റെ മൈതാനപ്പിറവിക്കും സാക്ഷ്യംവഹിക്കുകയായിരുന്നു.

1962  ചിലി

ജേതാക്കൾ ബ്രസീൽ - സാന്‍റിയാഗോയിലെ യുദ്ധം

ഏറ്റവും അക്രമാസക്തവും ക്രൂരവുമായ മത്സരത്തിനാണ് ചിലിയിലെ സാന്‍റിയാഗോ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആതിഥേയരായ ചിലിയും ഇറ്റലിയും തമ്മിലുള്ള മത്സരത്തിനുമുമ്പ് ഇറ്റാലിയൻ മാധ്യമങ്ങൾ ചിലിയെക്കുറിച്ച് മോശമായി എഴുതിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മത്സരം തുടങ്ങിയതുമുതൽ കളിക്കാർ പരസ്പരം ചവിട്ടാനും ഇടിക്കാനും തുടങ്ങി, മൈതാനം ഒരു ഗുസ്തി ഗോദ പോലെയായി മാറി. ഈ മത്സരത്തിന്റെ ഭീകരത കൂടിയാണ് പിന്നീട് ഫുട്ബാളിൽ മഞ്ഞ, ചുവപ്പ് കാർഡുകൾ കണ്ടുപിടിക്കാൻ അന്നത്തെ റഫറി കെൻ ആസ്റ്റണ് പ്രചോദനമായത്.

1966  ഇംഗ്ലണ്ട്

ജേതാക്കൾ ഇംഗ്ലണ്ട് - പിക്കിൾസും ഗോസ്റ്റ് ഗോളും

ലോകകപ്പ് തുടങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് ലണ്ടനിൽ പ്രദർശനത്തിന് വെച്ചിരുന്ന ലോകകപ്പ് ട്രോഫി (അന്ന് യൂൾ റിമെ ട്രോഫി) മോഷ്ടിക്കപ്പെട്ടു. ഒടുവിൽ പിക്കിൾസ് എന്നൊരു വളർത്തുനായാണ് കണ്ടെത്തിയത്. ഫൈനലിൽ ഇംഗ്ലണ്ടും പശ്ചിമ ജർമനിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മറ്റൊരു വിവാദം ജനിച്ചു. ഇംഗ്ലണ്ടിന്റെ ജഫ് ഹേസ്റ്റിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടി ഗോൾ ലൈനിൽ വീണപ്പോൾ റഫറി അത് ഗോൾ അനുവദിച്ചു, എന്നാൽ പന്ത് ലൈൻ കടന്നിരുന്നില്ലെന്ന് ജർമൻ കളിക്കാർ വാദിച്ചു. ഇംഗ്ലണ്ട് ചാമ്പ്യന്മാരായെങ്കിലും ആ ‘ഗോസ്റ്റ് ഗോൾ’ ഇന്നും ഫുട്ബാളിലെ ഏറ്റവും വലിയ തർക്കവിഷയമാണ്.

1978  അർജന്റീന

ജേതാക്കൾ അർജന്റീന - ക്രൈഫിന്റെ പിന്മാറ്റം

അർജന്റീനയിലെ സൈനിക ഭരണകൂടത്തിന്റെ കീഴിലാണ് 1978 ലോകകപ്പ് നടന്നത്. മുൻ ലോകകപ്പിൽ നെതർലൻഡ്സിന്റെ നായകനായ യൊഹാൻ ക്രൈഫ് ഈ ലോകകപ്പിൽ നിന്ന് പെട്ടെന്ന് പിന്മാറിയത് വലിയ വാർത്തയായിരുന്നു. അവിടത്തെ സൈനിക ഭരണത്തോടുള്ള രാഷ്ട്രീയ പ്രതിഷേധം കൊണ്ടാണെന്നാണ് ലോകം കരുതിയിരുന്നത്. എന്നാൽ, ലോകകപ്പിന് തൊട്ടുമുമ്പ് ബാഴ്‌സലോണയിലെ വീട്ടിൽ തോക്കുധാരികൾ കയറി തന്നെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ മാനസിക ആഘാതമാണ് തന്റെ പിന്മാറ്റത്തിന് പിന്നിലെന്ന് വർഷങ്ങൾക്ക് ശേഷമാണ് ക്രൈഫ് വെളിപ്പെടുത്തിയത്.

1982  സ്പെയിൻ

ജേതാക്കൾ ഇറ്റലി - വിലക്കിൽ നിന്നും കപ്പിലേക്ക്

സ്പെയിൻ ലോകകപ്പ് ഇറ്റാലിയൻ സ്ട്രൈക്കർ പൗലോ റോസിയുടെ അവിശ്വസനീയമായ തിരിച്ചുവരവിന്റെ കഥയാണ്. ഒത്തുകളി വിവാദത്തിൽപ്പെട്ട് രണ്ടുവർഷത്തെ വിലക്ക് നേരിട്ട റോസി, ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. ആദ്യ നാല് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ബ്രസീലിനെതിരെ തകർപ്പൻ ഹാട്രിക് നേടിക്കൊണ്ട് അദ്ദേഹം ഇറ്റലിയെ സെമിഫൈനലിലേക്ക് നയിച്ചു. തുടർന്ന് സെമിഫൈനലിൽ പോളണ്ടിനെതിരെ രണ്ട് ഗോളുകളും, പശ്ചിമ ജർമനിക്കെതിരായ കലാശപ്പോരാട്ടത്തിൽ ആദ്യ ഗോളും നേടി ടീമിന് മൂന്നാം ലോകകിരീടം സമ്മാനിച്ചു.

1990  ഇറ്റലി ‌

ജേതാക്കൾ പശ്ചിമ ജർമനി - റോജർ മില്ലയുടെ നൃത്തം

ചാമ്പ്യന്മാരായ അർജന്റീനയെ അട്ടിമറിച്ച് കാമറൂണിനെ ക്വാർട്ടറിലെത്തിച്ച 38കാരൻ റോജർ മില്ല, ഗോൾ നേട്ടങ്ങൾക്ക് ശേഷം കോർണർ ഫ്ലാഗിനടുത്ത് നടത്തിയ പ്രത്യേക നൃത്തത്തിലൂടെ ആരാധകരുടെ ഹൃദയം കവർന്നു. വിരമിക്കൽ പിൻവലിച്ചെത്തി നാല് ഗോളുകൾ നേടിയ അദ്ദേഹത്തിന്റെ ഈ ആഘോഷം ആഫ്രിക്കൻ ഫുട്ബാളിന്റെ പ്രസരിപ്പായി ഇന്നും ഓർക്കപ്പെടുന്നു.

1994  യു.എസ്.എ

ജേതാക്കൾ ബ്രസീൽ - ഗോളിനുപകരം ജീവൻ

ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ഒരു ദുരന്തത്തിനാണ് ലോകകപ്പ് വഴിവെച്ചത്. കൊളംബിയയുടെ ഡിഫൻഡറായിരുന്ന ആന്ദ്രേസ് എസ്കോബാർ യു.എസിനെതിരായ മത്സരത്തിൽ അബദ്ധത്തിൽ ഒരു സെൽഫ് ഗോൾ വഴങ്ങി. ഈ ഗോൾ കാരണം കൊളംബിയ ടൂർണമെന്റിൽനിന്ന് നേരത്തേതന്നെ പുറത്തായി. ഇത് കൊളംബിയയിലെ ചൂതാട്ട മാഫിയകളെ പ്രകോപിപ്പിച്ചു. ലോകകപ്പ് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ എസ്കോബാറിനെ ജൂലൈ 2ന് മെഡെലിൻ നഗരത്തിലെ ഒരു ബാറിന് പുറത്തുവെച്ച് ആക്രമികൾ വെടിവെച്ചുകൊന്നു.

2006  ജർമനി

ജേതാക്കൾ ഇറ്റലി - സിദാന്റെ നെഞ്ചിനിടി

ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ കരിയറിലെ അവസാന മത്സരം. ഇറ്റലിക്കെതിരായ മത്സരത്തിൽ സിദാൻ പെനാൽറ്റിയിലൂടെ ഗോൾ നേടി ഫ്രാൻസിന് ലീഡ് നൽകിയിരുന്നു. എന്നാൽ, അധികസമയത്ത് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിദാൻ ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ മറ്റെരാസിയുടെ നെഞ്ചിൽ തന്റെ തലകൊണ്ട് ശക്തമായി ഇടിച്ചുവീഴ്ത്തി. റഫറി ഉടൻ തന്നെ സിദാന് ചുവപ്പ് കാർഡ് നൽകി. ഫ്രാൻസ് ഷൂട്ടൗട്ടിൽ ഇറ്റലിയോട് പരാജയപ്പെടുകയും ചെയ്തു.

2010  ദക്ഷിണാഫ്രിക്ക

ജേതാക്കൾ സ്പെയിൻ - ഘാനയുടെ കണ്ണീർ

ആഫ്രിക്കൻ മണ്ണിൽ നടന്ന ആദ്യ ലോകകപ്പിൽ ആഫ്രിക്കൻ രാജ്യമായ ഘാന സെമിഫൈനലിനു തൊട്ടരികെയായിരുന്നു. ഉറുഗ്വായുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ അവസാന മിനിറ്റിൽ ഘാന താരം ഡൊമിനിക് അഡിയയുടെ ഹെഡ്ഡർ ഗോൾ ലൈനിൽ നിന്നിരുന്ന ഉറുഗ്വായ് സ്ട്രൈക്കർ ലൂയിസ് സുവാരസ് കൈകൊണ്ട് പന്ത് തട്ടിയകറ്റി. റഫറി ചുവപ്പ് കാർഡ് നൽകിയെങ്കിലും ഘാനക്ക് ലഭിച്ച പെനാൽറ്റി അസമോവ നഷ്ടപ്പെടുത്തി. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഉറുഗ്വായ് ജയിച്ചു.

2026 ലോകകപ്പ് ഒറ്റനോട്ടത്തിൽ

  • 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണിത്.
  • 1998 മുതൽ 2022 വരെ 32 ടീമുകളാണ് ലോകകപ്പിനു യോഗ്യത നേടിയിരുന്നത്.
  • ലോകകപ്പിന് മൂന്നു രാജ്യങ്ങൾ ഒന്നിച്ച് വേദിയാകുന്നതും ഇതാദ്യം.
  • കുറസാേവാ, കേപ് വെർഡെ, ജോർഡൻ, ഉസ്ബകിസ്താൻ ടീമുകൾ ഇത്തവണ ലോകകപ്പിൽ അരങ്ങേറുന്നു.
  • 16 നഗരങ്ങളാണ് ലോകകപ്പിനു വേദിയാകുന്നത്. ഇതിൽ പതിനൊന്നും യു.എസിലാണ്. മൂന്നെണ്ണം മെക്സികോയിലും രണ്ടെണ്ണം കാനഡയിലും.
  • മൂന്നു തവണ ലോകകപ്പിനു വേദിയാകുന്ന ആദ്യ രാജ്യമാവുകയാണ് മെക്സികോ. നേരത്തേ 1970, 1986 ലോകകപ്പുകളുടെ ആതിഥേയരായിരുന്നു അവർ.
  • ലോകകപ്പ് ചരിത്രത്തിലെ 1000ാം മത്സരം ടൂർണമെന്റിൽ നടക്കും. തുനീഷ്യ-ജപ്പാൻ മത്സരമാണ് ആ നാഴികക്കല്ല്.
  • ആകെ മത്സരങ്ങളുടെ എണ്ണം നൂറു കടക്കുന്ന ആദ്യ ലോകകപ്പാണിത്. 2022 ഖത്തർ ലോകകപ്പിൽ 64 മത്സരങ്ങളാണുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAFootball NewsWorld Cup 2026Football World Cup 2026Sports News
News Summary - World Cup history while dribbling
Next Story