അൾജീരിയൻ താരത്തെ ചവിട്ടി വീഴ്ത്തിയിട്ടും മെസ്സിക്ക് ചുവപ്പുകാർഡില്ല; ഫൗൾ വൻ വിവാദത്തിലേക്ക്
text_fieldsഹൂസ്റ്റൺ: 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) വിജയിച്ചെങ്കിലും, മത്സരത്തിലെ ലയണൽ മെസ്സിയുടെ ഒരു ഫൗളാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. കരിയറിലെ ആറാം ലോകകപ്പിൽ ഹാട്രിക് നേടിക്കൊണ്ട് മെസ്സി ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തിയെങ്കിലും, ഈ നേട്ടങ്ങളുടെയെല്ലാം ശോഭ കെടുത്തുന്നതായിരുന്നു ആദ്യ പകുതിയിലുണ്ടായ ചുവപ്പ് കാർഡ് വിവാദം.
മത്സരത്തിന്റെ 31-ാം മിനിറ്റിലായിരുന്നു വിവാദങ്ങൾക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്. ആദ്യ ഗോൾ നേടി അർജന്റീനയെ മുന്നിലെത്തിച്ചതിന് തൊട്ടുപിന്നാലെ, പന്തിനായുള്ള ഒരു പോരാട്ടത്തിനിടെ അൾജീരിയൻ ക്യാപ്റ്റനും പ്രതിരോധ താരവുമായ ഐസ മാണ്ടിയുടെ വലതുകാലിൽ മെസ്സി തന്റെ ബൂട്ടിലെ സ്റ്റഡുകൾ കൊണ്ട് ചവിട്ടുകയായിരുന്നു. കടുത്ത വേദനയോടെ മാണ്ടി ഗ്രൗണ്ടിൽ വീണെങ്കിലും മത്സരനിയന്ത്രിച്ചിരുന്ന റഫറി സിമൺ മാർസിനിയാക് മെസ്സിക്ക് നേരെ ഒരു മഞ്ഞക്കാർഡ് പോലും ഉയർത്താൻ തയ്യാറായില്ല. ഇതിലും അദ്ഭുതപ്പെടുത്തുന്ന കാര്യം, ഇത്രയും വ്യക്തമായ ഒരു ഫൗൾ ആയിരുന്നിട്ടും വാർ റഫറിമാർ ഇടപെടുകയോ പരിശോധിക്കാൻ ആവശ്യപ്പെടുകയോ ചെയ്തില്ല എന്നതാണ്.
സംഭവം നടന്നയുടനെ ഫുട്ബാൾ നിരീക്ഷകരും മുൻ താരങ്ങളും റഫറിയുടെ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. മുൻ മാഞ്ചസ്റ്റർ സിറ്റി താരവും ഇ.എസ്.പി.എൻ ഫുട്ബോൾ പണ്ഡിറ്റുമായ നെടുമ് ഒനുവോഹയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: 'അത് തീർച്ചയായും ഒരു റെഡ് കാർഡ് നൽകേണ്ട ഫൗളായിരുന്നു. മെസ്സിക്ക് തന്റെ പിഴവ് മനസ്സിലായതുകൊണ്ടാണ് അയാൾ മാണ്ടിയുടെ അടുത്ത് പോയി ക്ഷമ ചോദിച്ചത്. റഫറിയുടെ ശ്രദ്ധയിൽപ്പെട്ടില്ല എന്ന് കരുതാം, എന്നാൽ വീഡിയോ അസിസ്റ്റന്റ് റഫറി എന്തിനാണ് അവിടെ ഇരിക്കുന്നത്?"
കൂടുതൽ രൂക്ഷമായ ഭാഷയിലാണ് മറ്റൊരു മുൻ താരമായ അലെ മൊറേനോ പ്രതികരിച്ചത്. മഹത്തായ കളിക്കാർക്ക് റഫറിമാരിൽ നിന്നും ഫിഫയിൽ നിന്നും എപ്പോഴും ഒരു 'പ്രത്യേക പരിഗണന' ലഭിക്കുന്നുണ്ടെന്ന വാദം ശരിവെക്കുന്നതാണ് ഈ സംഭവമെന്ന് അദ്ദേഹം തുറന്നടിച്ചു.
മത്സരശേഷം സോഷ്യൽ മീഡിയയിൽ ഫിഫയ്ക്കും മെസ്സിക്കുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അലയടിക്കുന്നത്. ലോകകപ്പ് മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയാണെന്നും, ഫിഫ എപ്പോഴും മെസ്സിയെ സംരക്ഷിക്കുകയാണെന്നുമാണ് ആരാധകരുടെ ആരോപണം. 'ഇതൊരു സാധാരണ കളിക്കാരനായിരുന്നെങ്കിൽ നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടതായിരുന്നു,' എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ച്ചവെച്ച്, കിലിയൻ എംബാപ്പെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയെല്ലാം പിന്നിലാക്കി മെസ്സി ലോകകപ്പിലെ തന്റെ 16-ാം ഗോൾ തികച്ച മത്സരമായിരുന്നിട്ടും, ആ നേട്ടങ്ങളെല്ലാം ഈ ഒരൊറ്റ വിവാദത്തിന് മുന്നിൽ മങ്ങിപ്പോകുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

