ലോകകപ്പ് ആവേശം മനസ്സിൽ മാത്രം ബാക്കിയാകുമ്പോൾ
text_fieldsഫുട്ബാൾ ഒരു കളി മാത്രമല്ല. ചിലർക്കത് ഒരു വികാരമാണ്. ചിലർക്കത് ജീവിതത്തിന്റെ ഭാഗം. പ്രത്യേകിച്ച് കേരളക്കാർക്ക്, ലോകകപ്പ് കാലം ഒരു ഉത്സവമാണ്. ആ ആഘോഷത്തിന്റെ നിറങ്ങളും ശബ്ദങ്ങളും ആവേശങ്ങളും ഇന്നും മലയാളിയുടെ മനസ്സിൽ അതേ തീവ്രതയോടെ ജീവിക്കുന്നു. ബ്രസീലിന്റെ മഞ്ഞക്കൊടിയും അർജന്റീനയുടെ നീല-വെളുപ്പ് പതാകയും പോർച്ചുഗലിന്റെ ചുവപ്പും ജർമ്മനിയുടെ കറുപ്പ്-ചുവപ്പ്-മഞ്ഞ നിറങ്ങളും കൊണ്ട് നാട്ടുവഴികൾ നിറഞ്ഞുനിൽക്കും. ഒരു രാജ്യത്തിന്റെ രാഷ്ട്രീയമോ ഭാഷയോ അറിയാത്തവർക്കും ആ രാജ്യത്തിന്റെ ഫുട്ബാൾ ടീം മനസ്സിലുണ്ട് എന്നതാണ് ഫുട്ബോളിന്റെ മായാജാലം.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ടീം അർജന്റീനയാണ്. കുഞ്ഞുനാളുകളിൽ ടിവിക്കുമുന്നിൽ ഇരുന്ന് മെസ്സിയുടെ കളി കണ്ടിരുന്ന നിമിഷങ്ങൾ ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. 2022 ലോകകപ്പിൽ അർജന്റീന കിരീടം ഉയർത്തിയ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സന്തോഷങ്ങളിലൊന്നായിരുന്നു. അന്ന് ലോകമെമ്പാടുമുള്ള അർജന്റീന ആരാധകരെ പോലെ ഞങ്ങളും ആഘോഷിച്ചിരുന്നു.
കേരളത്തിലെ ഫുട്ബാൾ പ്രണയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1986-ൽ മെക്സിക്കോ ലോകകപ്പിൽ ഡിയാഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ ആ “Goal of the Century” ഇന്നും മലയാളികളുടെ ഓർമ്മയിൽ ജീവനോടെയാണ്. അതിന് ശേഷം ബ്രസീലിന്റെ റൊണാൾഡോയും റൊമാരിയോയും റൊണാൾഡീന്യോയും, ഫ്രാൻസിന്റെ സിനദിൻ സിദാനും, പിന്നീട് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മലയാളി മനസ്സുകളിൽ വലിയ സ്വാധീനം ചെലുത്തി. ഓരോ തലമുറക്കും അവരുടെ സ്വന്തം ഹീറോകൾ ഉണ്ടായിരുന്നു. പക്ഷേ ഫുട്ബോളിനോടുള്ള സ്നേഹം മാത്രം ഒരിക്കലും മാറിയില്ല.
കഴിഞ്ഞ ലോകകപ്പുകളിൽ കേരളത്തിൽ ഉയർന്ന കട്ട്‌ഔട്ടുകളും ഫ്ലക്സുകളും ആഗോള ശ്രദ്ധ നേടിയിരുന്നു. പുഴക്ക് കുറുകെ ഉയർന്ന അർജന്റീന-ബ്രസീൽ ആരാധകരുടെ കട്ട്‌ഔട്ട് പോരാട്ടങ്ങൾ വരെ ലോക മാധ്യമങ്ങളിൽ വാർത്തയായി. ഫിഫയുടെ ഔദ്യോഗിക പേജുകളിൽ വരെ കേരളത്തിന്റെ ലോകകപ്പ് ആഘോഷങ്ങൾ ഇടംപിടിച്ചത് മലയാളികൾക്ക് അഭിമാന നിമിഷമായിരുന്നു.
ഇത്തവണത്തെ ലോകകപ്പും പുതുമകളോടെയാണ് എത്തുന്നത്. 32 ടീമുകളിൽ നിന്ന് 48 ടീമുകളിലേക്ക് ലോകകപ്പ് വികസിക്കുമ്പോൾ മത്സരങ്ങളുടെ എണ്ണവും ആവേശവും വർധിക്കുകയാണ്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ സ്റ്റേഡിയങ്ങൾ വീണ്ടും ഫുട്ബാൾ ആഘോഷങ്ങൾക്ക് വേദിയാകാൻ ഒരുങ്ങുകയാണ്.
എന്നാൽ ഈ ആവേശകാലത്ത് ഒരു വിഭാഗം ആളുകൾക്ക് ഒരു ചെറിയ വിഷമമുണ്ട്, പ്രവാസികൾക്ക്. ജോലി ആവശ്യാർത്ഥം നാട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതോടെ ലോകകപ്പ് ആഘോഷങ്ങളുടെ യഥാർത്ഥ ഫീൽ ഇപ്പോൾ ഒരുപാട് മിസ് ചെയ്യുന്നു. നാട്ടിൽ ആയിരുന്നപ്പോൾ കൂട്ടുകാരോടൊപ്പം ഫ്ലാഗ് കെട്ടിയ ദിവസങ്ങളും, രാത്രിയിൽ ചായക്കടയിൽ ഇരുന്ന് കളി ചർച്ച ചെയ്ത നിമിഷങ്ങളും, ഗോൾ വീഴുമ്പോൾ മുഴുവൻ നാടും ഒരുമിച്ച് ആഘോഷിച്ച കാഴ്ചകളും ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
ആലപ്പുഴയിൽ, പ്രത്യേകിച്ച് മണ്ണഞ്ചേരി പോലുള്ള പ്രദേശങ്ങളിൽ, ലോകകപ്പ് സമയത്ത് വലിയ സ്ക്രീനുകളിൽ മത്സരം കാണിക്കുന്ന പതിവുണ്ട്. ചെറിയ കുട്ടികളിൽ നിന്ന് മുതിർന്നവരുവരെ രാത്രി വൈകിയും ഒരുമിച്ച് ഇരുന്ന് കളി കാണുന്ന ആ കാഴ്ച കേരളത്തിന്റെ ഫുട്ബാൾ സംസ്കാരത്തിന്റെ ഭാഗമാണ്. അവിടെ മത്സരം കാണുന്നത് ഒരു കളി കാണൽ മാത്രമല്ല; അത് ഒരു കൂട്ടായ്മയാണ്, ഒരു ആഘോഷമാണ്, ഒരു വികാരമാണ്.
എങ്കിലും പ്രവാസികളായ ഞങ്ങൾ കഴിയുന്ന രീതിയിൽ ഇവിടെയും ലോകകപ്പ് ആഘോഷിക്കാറുണ്ട്. ജോലി കഴിഞ്ഞ് രാത്രിയിൽ ഒത്തുകൂടി മത്സരം കാണുന്നതും, ഇഷ്ട ടീമുകളുടെ ജേഴ്സി ധരിച്ച് ചെറിയ ആഘോഷങ്ങൾ നടത്തുന്നതും, സോഷ്യൽ മീഡിയയിലൂടെ നാട്ടിലെ സുഹൃത്തുക്കളോടൊപ്പം ആവേശം പങ്കിടുന്നതുമൊക്കെയാണ് ഇപ്പോഴത്തെ സന്തോഷങ്ങൾ. ലോകകപ്പ് വീണ്ടും വരും. പുതിയ താരങ്ങളും പുതിയ ചാമ്പ്യൻമാരും ജനിക്കും. പക്ഷേ നാട്ടിലെ ആ പഴയ ലോകകപ്പ് രാവുകളും ചായക്കട ചർച്ചകളും കൂട്ടുകാരുടെ ആർപ്പുവിളികളും ഒരിക്കലും പഴകില്ല. അടുത്ത ലോകകപ്പ് സമയത്ത് എങ്കിലും സ്വന്തം നാട്ടിൽ എത്തി വീണ്ടും ആ ആഘോഷങ്ങളുടെ ഭാഗമാകാനാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

