'മെസ്സിയെ ഞങ്ങൾ ഉറക്കും'; അർജന്റീനയ്ക്കെതിരെ വെല്ലുവിളിയുമായി മുൻ ഇംഗ്ലണ്ട് താരം
text_fieldsഅറ്റ്‌ലാന്റ: ലോകകപ്പ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്‍റീനയും കരുത്തരായ ഇംഗ്ലണ്ടും ഏറ്റുമുട്ടാനിരിക്കുകയാണ്. നീണ്ട 21 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫുട്ബോൾ ചരിത്രത്തിലെ ചിരവൈരികളായ ഇരുടീമുകളും നേർക്കുനേർ വരുന്നത്. 2002 ലോകകപ്പിൽ ഡേവിഡ് ബെക്കാമിന്റെ പെനാൽറ്റി ഗോളിൽ ഇംഗ്ലണ്ട് വിജയം കണ്ടത് ഫുട്ബോൾ പ്രേമികൾക്ക് ഇന്നും ഓർമയുണ്ട്. 1962 മുതൽ അഞ്ചുതവണ ലോകകപ്പിൽ ഏറ്റുമുട്ടിയ ഇരുടീമുകളും ഇത്തവണ ജീവൻമരണ പോരാട്ടത്തിനൊരുങ്ങുമ്പോൾ ആരാധകർ ആവേശത്തിലാണ്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക പോരാട്ടത്തിന് മുമ്പേ മൈതാനത്തിന് പുറത്ത് വാക്പോര് മുറുകിക്കഴിഞ്ഞു.
ഇപ്പോൾ അർജന്റീനയ്ക്കെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത് മുൻ ഇംഗ്ലണ്ട് താരം ജോ കോളാണ്. ഇംഗ്ലീഷ് മുന്നേറ്റ നിരയ്ക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തകരുമെന്നാണ് ജോ കോൾ പറയുന്നത്. "ലയണൽ മെസിയെ ഞങ്ങൾക്ക് ഉറക്കേണ്ടതുണ്ട്. ഈ മത്സരത്തിൽ ഞങ്ങൾ മെസിയെ ഉറക്കുക തന്നെ ചെയ്യും. ഇംഗ്ലണ്ടിന്‍റെ മുന്നേറ്റ നിരയ്ക്ക് മുന്നിൽ അർജന്‍റീന തകരും" തോമസ് തുഷേലിന്റെ പരിശീലനത്തിൽ ഇറങ്ങുന്ന ഇംഗ്ലീഷ് പട അർജന്റീനയെ വീഴ്ത്തുമെന്ന ഉറച്ച വിശ്വാസമാണ് 'ദി റെസ്റ്റ് ഈസ് ഫുട്ബോൾ' പോഡ്‌കാസ്റ്റിലൂടെ മുൻ താരം പ്രകടിപ്പിച്ചത്.
ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ എക്സ്ട്രാ ടൈമിൽ മറികടന്നാണ് അർജന്റീന സെമിയിലെത്തിയത്. നേരത്തേ പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരേ 2–0 എന്ന നിലയിൽനിന്ന് തിരിച്ചുവന്ന സ്കലോണിയുടെ സംഘം, റൗണ്ട് ഓഫ് 32-ൽ കേപ് വെർദെയെയും മറികടന്നാണ് കുതിപ്പ് തുടരുന്നത്. ഗ്രൂപ്പ് ഘട്ടം മുതൽ അർജന്റീനയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ടൂർണമെന്റിൽ തോൽവി അറിയാത്ത ടീമെന്ന ഖ്യാതിയുമായാണ് അർജന്റീന ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്. എന്നാൽ ഇംഗ്ലണ്ട് ക്വാർട്ടറിൽ നോർവേയെയും പ്രീക്വാർട്ടറിൽ ആതിഥേയരായ മെക്സിക്കോയേയും പരാജയപ്പെടുത്തിയാണ് പോരാട്ടത്തിനെത്തുന്നത്. ഇതിഹാസ താരം ലയണൽ മെസി കരിയറിൽ ആദ്യമായി ഇംഗ്ലണ്ടിനെ നേരിടുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

