ഫിഫ ലോകകപ്പ്: സോമാലിയൻ റഫറിക്ക് വിസ നിഷേധിച്ച് തിരിച്ചയച്ച് അമേരിക്ക
text_fieldsമയാമി: ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് അമേരിക്കയിൽ പ്രവേശനാനുമതി നിഷേധിച്ചു. മയാമിയിൽ വിമാനമിറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തടയുകയും തുടർന്ന് തിരിച്ചയക്കുകയുമായിരുന്നു. സുരക്ഷാ പരിശോധനകളിലെ ആശങ്കകളെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ അവകാശപ്പെട്ടു. പിന്നാലെ യു.എസ് അധികൃതരുമായി ചർച്ച നടത്തിയ ശേഷം അർതാന് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകുമെന്ന് ഫിഫ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
‘‘യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഉമർ അബ്ദുൽഖാദിർ അർതാന് 2026ലെ ഫിഫ ലോകകപ്പിൽ പരിശീലനം നടത്താനോ മത്സരങ്ങൾ നിയന്ത്രിക്കാനോ കഴിയില്ലെന്ന് ഫിഫ സ്ഥിരീകരിക്കുന്നു. ആതിഥേയ രാജ്യങ്ങളുടെ ഇമിഗ്രേഷൻ നടപടികളിലോ വിസ അനുമതികളിലോ ഫിഫ ഇടപെടാറില്ല. മുമ്പത്തെ ഫിഫ ടൂർണമെന്റുകളിലേത് പോലെ തന്നെ, ആർക്കൊക്കെ വിസ നൽകണമെന്നും രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്നും തീരുമാനിക്കാനുള്ള അന്തിമ അധികാരം ആതിഥേയ സർക്കാരിനാണ്.’’ ഫിഫ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ഉമർ അർതാൻ ആവശ്യമായ എല്ലാ ഔദ്യോഗിക രേഖകളുമായാണ് യാത്ര ചെയ്തതെന്ന് സോമാലിയൻ കായിക മന്ത്രാലയത്തിന്റെ മുതിർന്ന ഉപദേശകൻ സ്ഥിരീകരിച്ചു. നേരത്തെയുണ്ടായ വിസ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി അദ്ദേഹത്തിന് പ്രത്യേക നയതന്ത്ര പാസ്‌പോർട്ട് വരെ അനുവദിച്ചിരുന്നുവെന്ന് നെയ്‌റോബിയിലെ സോമാലിയൻ എംബസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിസ നിഷേധിച്ച നടപടിയിൽ അടിയന്തര വിശദീകരണം തേടി സോമാലിയൻ ഫുട്ബാൾ ഫെഡറേഷൻ ഫിഫയെ സമീപിച്ചിട്ടുണ്ട്.
ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഫിഫ തിരഞ്ഞെടുത്ത 52 റഫറിമാരുടെ പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ഉമർ അർതാൻ. ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷന്റെ 2025ലെ മികച്ച പുരുഷ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമർ അർതാൻ, ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ സോമാലിയൻ റഫറിയെന്ന ചരിത്രനേട്ടത്തിന്റെ അരികിലായിരുന്നു. സുരക്ഷാ പരിശോധനകളിലെ ആശങ്കകളെത്തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. സോമാലിയ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ യാത്രാവിലക്കാണ് ഇതിന് പിന്നിലെന്നാണ് സൂചന.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനെ യു.എസിന്റെ കർശനമായ വിസ നയങ്ങൾ പ്രതികൂലമായി ബാധിക്കുന്നതായാണ് നിലവിലെ റിപ്പോർട്ടുകൾ. വിസ പ്രശ്നങ്ങളെ തുടർന്ന് ഇറാൻ ദേശീയ ടീമിന് തങ്ങളുടെ ക്യാമ്പ് അരിസോണയിൽ നിന്നും മെക്സിക്കോയിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ മാത്രം യു.എസിലേക്ക് വരാൻ അനുമതിയുള്ള ഇറാൻ താരങ്ങൾ, കളി കഴിഞ്ഞയുടൻ മെക്സിക്കോയിലേക്ക് തന്നെ മടങ്ങണമെന്നാണ് നിബന്ധന. ടീമിലെ ചില സ്റ്റാഫ് അംഗങ്ങൾക്ക് യു.എസ് വിസ പൂർണമായും നിഷേധിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

