Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightലോകകപ്പിലെ ദയനീയ...

ലോകകപ്പിലെ ദയനീയ പുറത്താകൽ: ഉറുഗ്വായ് താരങ്ങളുടെ ചാർട്ടേഡ് വിമാനം ഫെഡറേഷൻ റദ്ദാക്കി

text_fields
bookmark_border
ലോകകപ്പിലെ ദയനീയ പുറത്താകൽ: ഉറുഗ്വായ് താരങ്ങളുടെ ചാർട്ടേഡ് വിമാനം ഫെഡറേഷൻ റദ്ദാക്കി
cancel

മോണ്ട വിഡിയോ: 2026 ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നുള്ള ദയനീയ പുറത്താകലിന് പിന്നാലെ ടീമിനോട് മുഖംതിരിച്ച് ഉറുഗ്വായ് ഫുട്ബാൾ ഫെഡറേഷൻ. മെക്സിക്കോയിലെ പ്ലായ ഡെൽ കാർമെനിലെ പരിശീലന ക്യാമ്പിൽ നിന്ന് തലസ്ഥാനമായ മോണ്ട വിഡിയോയിലേക്ക് താരങ്ങൾക്ക് മടങ്ങാനായി ഏർപ്പാടാക്കിയിരുന്ന ചാർട്ടേഡ് വിമാനം ഫെഡറേഷൻ അപ്രതീക്ഷിതമായി റദ്ദാക്കി. ഇതേത്തുടർന്ന് വാണിജ്യ വിമാനങ്ങളിലാണ് താരങ്ങൾ സ്വന്തം നിലയിൽ നാട്ടിലേക്ക് മടങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫിഫ റാങ്കിങ്ങിൽ 16-ാം സ്ഥാനക്കാരായി ലോകകപ്പിനെത്തിയ ഉറുഗ്വായ്, റൗണ്ട് ഓഫ് 32-ൽ പ്രവേശിക്കാതെ പുറത്തായ ടീമുകളിൽ ഏറ്റവും ഉയർന്ന റാങ്കുള്ള രാജ്യമാണ്. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് 1-1ന് സമനില വഴങ്ങിയ ലാ സെലസ്റ്റെ, രണ്ടാം മത്സരത്തിൽ ലോകകപ്പിലെ പുതുമുഖങ്ങളായ കേപ് വെർഡെയോട് ലീഡ് നേടിയ ശേഷം 2-2ന് സമനില വഴങ്ങുകയായിരുന്നു. നിർണായകമായ അവസാന മത്സരത്തിൽ സ്പെയ്നോട് 1-0 ന് പരാജയപ്പെട്ടതോടെയാണ് ഉറുഗ്വായുടെ ലോകകപ്പ് മോഹങ്ങൾ അവസാനിച്ചത്. ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ അബദ്ധമാണ് ഈ പരാജയത്തിന് വഴിവെച്ചത്.

കളിച്ച മൂന്ന് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലിരിക്കേണ്ടി വന്ന നായകൻ ജോസ് മരിയ ജിമെനെസ് കടുത്ത നിരാശ പങ്കുവെച്ചു. "വേദന അതികഠിനമാണ്, ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഏറെ പ്രയാസമുണ്ട്. ഉറുഗ്വായ് ജനതയോട് ഞങ്ങൾ മാപ്പ് ചോദിക്കുന്നു. ഞങ്ങൾ പ്രതീക്ഷിച്ചതല്ല ഇവിടെ സംഭവിച്ചത്, എന്നാൽ ഫുട്ബാൾ ഇങ്ങനെയാണ്, നമ്മളത് അംഗീകരിച്ചേ മതിയാകൂ," ജിമെനെസ് പറഞ്ഞു.

പരിശീലകൻ മാർസെലോ ബിയേൽസയും തന്റെ നിരാശ മറച്ചുവെച്ചില്ല. "ഉറുഗ്വായ് ഫുട്ബാളിനായി യാതൊന്നും അവശേഷിപ്പിക്കാതെയാണ് ഞാൻ മടങ്ങുന്നത്. യോഗ്യതാ മത്സരങ്ങളിലെ നാലാം സ്ഥാനവും കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനവുമെല്ലാം ഇപ്പോൾ ഒന്നിനും കൊള്ളാത്തതായി മാറി. എന്റെ കാലഘട്ടം ഒന്നുമില്ലായ്മയുടെ പേരിലാകും ഓർമ്മിക്കപ്പെടുക," സ്പാനിഷ് തോൽവിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.

കൂടാതെ, സ്പെയ്നിനെതിരായ മത്സരത്തിന് മുൻപ് താരങ്ങൾ പരിശീലകനെതിരെ തിരിഞ്ഞതായും, തോൽവിക്ക് ശേഷം മാധ്യമപ്രവർത്തകരുമായി ബിയേൽസ രൂക്ഷമായ ഭാഷയിൽ സംസാരിച്ചതായും സ്പോർട്സ് മാധ്യമമായ 'ഗിവ് മീ സ്പോർട്ട്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകകപ്പിലെ മോശം പ്രകടനത്തിന് പുറമെ ടീമിനുള്ളിലെ ഇത്തരം അസ്വാരസ്യങ്ങളും ഉറുഗ്വായ് ഫുട്ബാളിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uruguayexitFootball NewsFIFA World Cup 2026Federico Valverde
News Summary - Uruguay's World Cup Woes: FA Cancels Chartered Flight After Early Exit
Next Story