അഭിമാന പോരിൽ അമേരിക്കയെ മുട്ടുകുത്തിച്ച് തുർക്കിയ; ഇഞ്ചുറി ടൈമിൽ നാടകീയ ജയം
text_fieldsലോസ് ആഞ്ചലസ്: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി-യിലെ ആവസാന പോരാട്ടത്തിൽ ആതിഥേയരായ അമേരിക്കയെ തോൽപ്പിച്ച് തുർക്കിയ. ഇഞ്ചുറി ടൈമിലെ അവസാന നിമിഷം നേടിയ ഗോളിന്റെ കരുത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് (3-2) തുർക്കിയ വിജയക്കൊടി നാട്ടിയത്. തോൽവി അറിഞ്ഞ അമേരിക്കൻ ആരാധകരെ നിശബ്ദരാക്കി അവസാന നിമിഷം കാൻ അയ്യാനാണ് തുർക്കിയയുടെ വിജയഗോൾ നേടിയത്. ഗ്രൂപ്പിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റ തുർക്കിയക്ക് അമേരിക്കക്ക് എതിരെയുള്ള ഈ മത്സരം അഭിമാനപ്പോരാട്ടമായിരുന്നു. പ്രീ ക്വാർട്ടർ കാണാതെ പുറത്തായങ്കിലും ഒരു മത്സരമെങ്കിലും ജയിക്കാൻ കഴിഞ്ഞത് തുർക്കിയക്ക് ആശ്വാസമായി.
കളി തുടങ്ങി മൂന്നാം മിനിറ്റിൽത്തന്നെ ഓസ്റ്റൺ ട്രസ്റ്റിയിലൂടെ അമേരിക്ക സ്വപ്നതുല്യമായ തുടക്കം കുറിച്ചു. സെബാസ്റ്റ്യൻ ബെർഹാൽട്ടറുടെ കോർണർ കിക്കിൽ നിന്നായിരുന്നു ഈ ഗോൾ. എന്നാൽ, ഈ ആവേശം അധികം നീണ്ടുനിന്നില്ല. 11-ാം മിനിറ്റിൽ ബാരിഷ് അൽപർ യിലിമാസിന്റെ അസിസ്റ്റിൽ നിന്ന് റയൽ മാഡ്രിഡ് താരം അർദ ഗുലർ തുർക്കിയക്ക് സമനില സമ്മാനിച്ചു. 31-ാം മിനിറ്റിൽ ഒർകുൻ കൊക്ചുവിന്റെ തകർപ്പൻ ഫിനിഷിംഗിലൂടെ തുർക്കിയ ആദ്യ പകുതിയിൽ 2-1 എന്ന ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിൽ (49-ാം മിനിറ്റ്) ബെർഹാൽട്ടറുടെ വോളിയിലൂടെ അമേരിക്ക വീണ്ടും ഒപ്പമെത്തി. പിന്നീട് ഇരു ടീമുകളും ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോളുകൾ പിറന്നില്ല. സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിന്റെ 90+9-ാം മിനിറ്റിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അർദ ഗുലർ മെനഞ്ഞെടുത്ത നീക്കത്തിനൊടുവിൽ കാൻ ഉസുൻ നൽകിയ പാസ് കാൻ അയ്യാൻ വലയിലെത്തിച്ചതോടെ സോഫി സ്റ്റേഡിയം ആവേശത്തിലായി. അർദ ഗുലറിന്റെ തകർപ്പൻ പ്രകടനമാണ് തുർക്കിയയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ ഉടനീളം കളം നിറഞ്ഞ ഗുലർ തന്നെയാണ് കളിയിലെ താരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

