ലോകകപ്പ് ചരിത്രത്തിൽ ആദ്യം! ഫിഫ ലോക റാങ്കിങ്ങിലെ ആദ്യ നാല് ടീമുകൾ സെമി ഫൈനലിൽ, പോരാട്ടം തീപാറും...
text_fieldsന്യൂയോർക്ക്: ഫുട്ബാൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഫിഫ ലോക റാങ്കിങ്ങിൽ ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ സെമി ഫൈനലിൽ ഏറ്റുമുട്ടും.
സ്പെയിൻ (ഒന്നാം റാങ്ക്), അർജന്റീന (രണ്ട്), ഫ്രാൻസ് (മൂന്ന്), ഇംഗ്ലണ്ട് (നാല്) എന്നീ ടീമുകളാണ് ലോകകപ്പിന്‍റെ അവസാന നാലിൽ കടന്നത്. 2026ലെ ലോകകപ്പിനായി നറുക്കെടുപ്പിൽ ഫിഫ വരുത്തിയ മാറ്റങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. സെമി ഫൈനലിന് മുമ്പ് റാങ്കിങ്ങിൽ മുന്നിലുള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടാതിരിക്കാൻ നറുക്കെടുപ്പ് സമയത്ത് ഇവരെ വ്യത്യസ്ത ക്വാഡ്രന്‍റുകളിലാണ് ഉൾപ്പെടുത്തിയിരുന്നത്.
നാലു ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടക്കുകയും ചെയ്തതോടെ ഫിഫയുടെ നീക്കം ലക്ഷ്യംകണ്ടു. ബെൽജിയം (2022 ലോകകപ്പ്), ജർമനി (2018), സ്പെയിൻ (2014), ഇറ്റലി (2010), ഫ്രാൻസ് (2002) എന്നീ ടീമുകൾ റാങ്കിങ്ങിൽ ആദ്യ നാലിലുണ്ടായിരുന്നിട്ടും ഗ്രൂപ്പ് ഘട്ടം കടന്നിരുന്നില്ല. ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസ് സ്പെയിനുമായും ബുധനാഴ്ച രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും. ഫിഫയുടെ റാങ്കിങ്ങിൽ 1,948.97 പോയന്റുമായി ഫ്രാൻസാണ് ഒന്നാമത്. 1,943.47 പോയിന്റുമായി അർജന്റീന രണ്ടാം സ്ഥാനത്താണ്. 1,934.79 പോയന്റുമായി സ്പെയിൻ മൂന്നാമതും 1,889.42 പോയിന്റുമായി ഇംഗ്ലണ്ട് നാലാമതുമാണ്.
ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ 2-0ന് തോൽപിച്ചാണ് ഖത്തർ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് പട സെമിയിലെത്തിയത്. ബെൽജിയത്തെ 2-1ന് പരാജയപ്പെടുത്തിയാണ് സ്പെയിനിന്‍റെ സെമി പ്രവേശനം. അധിക സമയത്തേക്ക് നീണ്ട ത്രില്ലർ പോരിൽ 2-1 എന്ന സ്കോറിനാണ് ഇംഗ്ലണ്ട് നോർവെയുടെ വെല്ലുവളി മറികടന്നത്. ജൂഡ് ബെല്ലിങ്ഹാം ഇരട്ട ഗോളുമായി തിളങ്ങി. 2018 റഷ്യൻ ലോകകപ്പിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സെമിഫൈനലിലെത്തുന്നത്.
സ്വിറ്റ്സർലൻഡിന്‍റെ പോരാട്ടവീര്യത്തെ മറികടന്നാണ് അർജന്‍റീന സെമിയിൽ കടന്നത്. റാങ്കിങ്ങിലെ ആദ്യ നാല് ടീമുകളും സെമിഫൈനലിലെത്തിയതോടെ കിരീടത്തിനായുള്ള പോരാട്ടവും തീപാറും. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിലെത്തിയ ടീമുകളാണ് ഫ്രാൻസും അർജന്റീനയും. യൂറോപ്യൻ ചാമ്പ്യന്മാരെന്ന തിളക്കത്തിലാണ് സ്പെയിൻ ലോകകപ്പ് സ്വപ്നം കാണുന്നത്. 1966ന് ശേഷം ആദ്യത്തെ വിശ്വകിരീടമാണ് ഇംഗ്ലീഷുകാരുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

