10 ഗോളുകൾ പെയ്തിറങ്ങിയ മത്സരം; തകർന്നുവീണത് പെലെയുടെ അടക്കം റെക്കോഡുകൾ
text_fieldsമയാമി: ലോകകപ്പിലെ വെങ്കല മെഡൽ പോരാട്ടത്തിൽ (ലൂസേഴ്സ് ഫൈനൽ) ഫ്രാൻസും ഇംഗ്ലണ്ടും നേർക്കുനേർ വന്നപ്പോൾ മയാമി സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഗോളടിപ്പൂരത്തിന്. വെങ്കല മെഡൽ പോരാട്ടത്തോട് ഇരു ടീമുകളുടെയും പരിശീലകർക്ക് മത്സരത്തിന് മുൻപ് വലിയ താല്പര്യമില്ലായിരുന്നുവെങ്കിലും, മൈതാനത്ത് ഇരുപക്ഷവും പ്രതിരോധ കോട്ടകൾ കാറ്റിൽപ്പറത്തി ആക്രമിച്ചു കളിച്ചതോടെ മത്സരം റെക്കോർഡുകൾ വഴിമാറിയ ഒരു അവിസ്മരണീയ പ്രകടനമായി മാറി.
ലോകകപ്പ് ചരിത്രത്തിൽ 64 വർഷത്തിന് ശേഷമാണ് ഇരു ടീമുകളും ഒരു മത്സരത്തിൽ നാലോ അതിലധികമോ ഗോളുകൾ വീതം നേടുന്നത്. ഇതിനുമുമ്പ് 1962-ൽ സോവിയറ്റ് യൂനിയനും കൊളംബിയയും തമ്മിൽ നടന്ന മത്സരം 4-4 സമനിലയിൽ പിരിഞ്ഞപ്പോഴാണ് ഇത്തരമൊരു അപൂർവ നേട്ടം ഉണ്ടായത്.
ലോകകപ്പ് ചരിത്രത്തിൽ ഒരു മൂന്നാം സ്ഥാന പോരാട്ടത്തിൽ പിറക്കുന്ന ഏറ്റവും ഉയർന്ന ഗോൾ സമ്പാദ്യമാണിത്. 1958-ൽ ഫ്രാൻസും പശ്ചിമ ജർമനിയും തമ്മിലുള്ള മത്സരത്തിലെ 9 ഗോളുകളുടെ (6-3) റെക്കോർഡാണ് മയാമിയിൽ പഴങ്കഥയായത്. മാത്രമല്ല, കഴിഞ്ഞ 44 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സ്കോറിംഗ് ലോകകപ്പ് മത്സരം കൂടിയാണിത്. 1982-ൽ എൽ സാൽവദോറിനെതിരെ ഹംഗറി 10-1 ന് വിജയിച്ചതിന് ശേഷം ഇത്രയധികം ഗോളുകൾ ഒരു മത്സരത്തിൽ പിറക്കുന്നത് ഇതാദ്യമാണ്.
മത്സരത്തിൽ ഇരട്ട ഗോൾ നേടിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. 22 ഗോളുകളാണ് താരം ഇതുവരെ ലോകകപ്പുകളിൽ അടിച്ചുകൂട്ടിയത്. മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് തകർത്ത് ഈ ലോകകപ്പിൽ മുന്നിലെത്തിയ ലിയോണൽ മെസ്സിയെയാണ് (21 ഗോളുകൾ) എംബാപ്പെ മറികടന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്പെയിനിനെതിരെ രണ്ട് ഗോൾ നേടിയാൽ മെസ്സിക്ക് ഈ റെക്കോർഡ് തിരിച്ചുപിടിക്കാം.
ഇരട്ട ഗോളുകളോടെ ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് റേസിലും എംബാപ്പെ മെസ്സിയെ മറികടന്നു. 1970-ൽ ജർമ്മൻ ഇതിഹാസം ഗെർഡ് മുള്ളർക്ക് ശേഷം ഒരു ലോകകപ്പിൽ 10 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതിയും എംബാപ്പെ സ്വന്തമാക്കി. ഫൈനലിൽ മെസ്സിക്ക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കണമെങ്കിൽ മൂന്ന് ഗോളുകൾ നേടുകയോ, അല്ലെങ്കിൽ രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കുകയോ വേണം.
ഈ ലോകകപ്പിൽ ഏഴ് അസിസ്റ്റുകൾ നൽകിയ ഫ്രഞ്ച് താരം ഒലീസെ കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച റെക്കോർഡിന് ഉടമയായി. 1970 ലോകകപ്പിൽ ബ്രസീൽ ഇതിഹാസം പെലെ സ്ഥാപിച്ച ആറ് അസിസ്റ്റുകളുടെ റെക്കോർഡാണ് ഒലീസെ തിരുത്തിക്കുറിച്ചത്.
ടൂർണമെന്റിൽ ആകെ ഏഴ് ഗോളുകൾ നേടിയ ജൂഡ് ബെല്ലിങ്ഹാം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 1986-ൽ ആറ് ഗോളുകൾ നേടിയ ഗാരി ലൈനേക്കറുടെ റെക്കോർഡാണ് താരം മറികടന്നത്.
ലോകകപ്പിൽ ഹാട്രിക് നേടുന്ന നാലാമത്തെ ഇംഗ്ലണ്ട് താരമെന്ന പദവി ബുക്കായോ സാക്ക സ്വന്തമാക്കി. ഇതിനുമുമ്പ് ഹാരി കെയ്ൻ (2018), ഗാരി ലൈനേക്കറുടെ (1986), ജഫ് ഹർസ്റ്റ് (1966 ഫൈനൽ) എന്നിവരാണ് ഇംഗ്ലണ്ടിനായി ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

