പൊന്നുമ്മയുടെ കരുതലിന്റെ കൂടി ഓർമയാണ് ലോകകപ്പ് !
text_fieldsഅബൂ സിനാൻ ആതവനാട്
ഞങ്ങൾ മലപ്പുറത്തുകാർക്ക് മുലപ്പാലിനൊപ്പം പകർന്നു കിട്ടുന്നതാണ് ഫുട്‌ബാൾ ഭ്രാന്ത്. ഏത് പ്രായത്തിൽ ആണ് ഈ ഭ്രാന്ത് മൂക്കുന്നത് എന്ന് കൃത്യമായി പറയാൻ പറ്റില്ല. ടെലിവിഷൻ ഒക്കെ ഇതുപോലെ വ്യാപകമാകുന്നതിന് മുമ്പ് മീൻ മുള്ള് പോലുള്ള ദൂരദർശൻ ആന്റിന മഴക്കാലത്ത് തുണി കൂട്ടിപ്പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ക്ലിയർ കൂട്ടുന്ന കാലം മുതൽ ലോകകപ്പ് കാണുന്നതാണ്. മലപ്പുറത്തുകാരുടെ സെവൻസ് ടൂർണമെന്റുകളോടുള്ള ഭ്രാന്ത്, കളിക്കാരോടുള്ള സ്നേഹം ഇതെല്ലാം സുഡാനി ഫ്രം നൈജീരിയ ഭംഗിയായി വരച്ചു കാണിക്കുന്നതിനും മുമ്പ് അയൽ ജില്ലക്കാരായ ഐ എം വിജയനും ജോപോൾ അഞ്ചേരിയും സാക്ഷ്യപ്പെടുത്തിയതാണ്.
സ്വന്തമായി ടി. വി ഉണ്ടായിട്ടും രാത്രി രണ്ട് മണിക്കും മൂന്നു മണിക്കും നടക്കുന്ന മത്സരങ്ങൾ കാണാതെ കിടന്നുറങ്ങുന്ന അയൽവാസികളെ പ്രാകിക്കൊണ്ട് വെട്ടം കാണുന്ന വീടുകൾ അന്വേഷിച്ചു നട്ടപ്പാതിരക്ക് പെരുമഴയത്ത് കുടയും ചൂടി കിലോമീറ്ററുകൾ നടന്നിട്ടുണ്ട്... ദാരിദ്ര്യത്തിൽ ഞെങ്ങി ഞെരുങ്ങിക്കഴിയുമ്പോഴും പിരിവെടുത്ത് കൊടി തോരണങ്ങൾ തൂക്കുകയും തിന്നിട്ട് എല്ലിന്റെ ഉള്ളിൽ കുത്തുന്ന ചില വലിയ വീട്ടിലെ പിള്ളേരും അവരുടെ ശിങ്കിടികളും ചേർന്ന് നേരം പോക്കിന് അവയൊക്കെ നശിപ്പിച്ചതും നൈസായി തിരിച്ചു പണി കൊടുത്തതും ഒക്കെ കൗമാര കാലത്തെ നിറമുള്ള ഓർമകൾ.
98 ലോകകപ്പ് വരെ ഇഷ്ട ടീം ബ്രസീൽ ആയിരുന്നെങ്കിലും ഒരു ടീമിനെ ഭ്രാന്തമായി പിന്തുണക്കുകയും ലോകകപ്പും യൂറോ കപ്പും തുടർച്ചയായി സ്വന്തം ഷോ കേസിലേക്ക് കൊണ്ടുപോകുന്നതും കാണാനുള്ള ഭാഗ്യം ലഭിച്ചത് ഫ്രാൻസിനെ പിന്തുണച്ചപ്പോഴാണ്. പിന്നീട് നടന്ന എല്ലാ കളികളിലും ഫ്രാൻസിനെ ഭ്രാന്തമായി പിന്തുണച്ചു സിദാൻ, ഹെൻട്രി, ലിലിയൻ തുറാം... ഇവരൊക്കെ പോയതിന് ശേഷം ഫ്രാൻസിനോടുള്ള ഇഷ്ടം കുറഞ്ഞു. 2002 ലോകകപ്പിൽ ഫ്രാൻസ് ദയനീയ പ്രകടനം ആയിരുന്നു. 2006ൽ തുടക്കത്തിൽ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം റൗണ്ട് മുതൽ ഗംഭീര പ്രകടനവുമായി ഫുട്‌ബോൾ പ്രേമികളെ കോരിത്തരിപ്പിച്ചു.
ഫാൻസുകാർ ആനന്ദ നൃത്തം ചവിട്ടി, ഏറ്റവും കൂടുതൽ ആരാധകർ ഉള്ള അർജന്റീന ബ്രസീൽ ഫാൻസിന് ഞങ്ങളോടുള്ള അസൂയ മൂത്തു. എന്നാൽ, ഫൈനലിൽ ഇറ്റലിയുടെ മറ്റരാസി, ഞങ്ങൾ ജീവനായി സ്നേഹിച്ചിരുന്ന സിദാനെ പ്രകോപ്പിക്കുകയും സിദാൻ തലകൊണ്ട് ഇടിച്ചു താഴെ ഇട്ടു ചുവപ്പ് കാർഡ് വാങ്ങി തലകുനിച്ചു മൈതാനം വിടേണ്ടി വരികയും ചെയ്ത കാഴ്ച ഞങ്ങളുടെ ഹൃദയം തകർത്തു. അതിനു ശേഷം നടന്ന രണ്ടു ലോകകപ്പുകൾ വലിയ താൽപര്യം ഇല്ലാതെ ഒരു ടീമിനെയും പിന്തുണക്കാതെ ചുമ്മാ ഇരുന്നു കണ്ടു. പിന്നീട് മെസിയോടുള്ള ഇഷ്ടം കൊണ്ട് അർജന്റീനയെ പിന്തുണക്കുകയായിരുന്നു.
ഒരു കാര്യം കൂടി ഓർമയിൽതെളിയുന്നു. 2002 ലോകകപ്പ് പകൽ സമയത്തായിരുന്നു.. ഒരു ബന്ധുവിന്റെ കടയിലായിരുന്നു അന്നെനിക്ക് ജോലി, എന്തായാലും കളിയുടെ സമയം ആയാൽ ഇറങ്ങാമെന്നായിരുന്നു പ്രതീക്ഷ. ഫ്രാൻസും സെനഗലും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. പകൽ മൂന്നു മണിക്ക് കളി തുടങ്ങുന്ന സമയത്ത് വീടിനടുത്തുള്ള കളിപ്രാന്തന്മാർ ടി വി ഉള്ള വീടുകളിലേക്ക് കൂട്ടമായി പോകുന്നത് കണ്ട എന്റെ ഉമ്മ ബന്ധുവിനെ വിളിച്ചു പറഞ്ഞു; കളിയുടെ സമയം ആവുമ്പോൾ മോനെ വിടണമെന്ന്.. 18 ആം വയസ്സിൽ ജീവിതഭാരം തലയിലേറ്റിയ തന്റെ മകന് കളി കാണാൻ പറ്റില്ലേ എന്ന് ഭയപ്പെടുന്ന എന്റെ ഉമ്മയെപ്പോലുള്ള ഉമ്മമാർ ഒരു പക്ഷേ മലപ്പുറത്ത് മാത്രം ആയിരിക്കും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

