ജയത്തോളം പോന്ന മൂന്ന് സമനിലകൾ; അറ്റ്ലാന്‍റിക്കിലെ നീല സ്രാവുകൾ കളി കാണാൻ വന്നവരല്ല
text_fieldsഅറ്റ്ലാന്റിക് സമുദ്രത്തിന്റെ തിരമാലകൾ തലോടുന്ന, ലോക ഭൂപടത്തിൽ ഒരു ചെറിയ ബിന്ദുവായി മാത്രം മായുന്ന ആ കൊച്ചു ദ്വീപസമൂഹം ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വിസ്മയമാണ്. അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ് വെർഡെ എന്ന ആഫ്രിക്കൻ രാജ്യം, ഫിഫ ലോകകപ്പിലെ കന്നിയങ്കത്തിൽ തന്നെ നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റെടുത്തപ്പോൾ അത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത അട്ടിമറിയായി മാറി. സ്പെയിൻ, ഉറുഗ്വേ, സൗദി അറേബ്യ എന്നീ കരുത്തർ അണിനിരന്ന വമ്പൻമാരുടെ ഗ്രൂപ്പ് എച്ചിൽ നിന്ന് തോൽവി അറിയാതെ അവർ നടത്തിയ കുതിപ്പിനെ കേവലം ഭാഗ്യമെന്ന് വിളിക്കാനാവില്ല, മറിച്ച് അസാമാന്യമായ പോരാട്ടവീര്യത്തിന്റെയും തന്ത്രങ്ങളുടെയും വിജയമാണത്.
വിശ്വവേദിയിലേക്ക് മാസ് എൻട്രി
ആഫ്രിക്കൻ മേഖല ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ഡിയിൽ കരുത്തരായ കാമറൂണിനെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി രാജകീയമായാണ് കേപ് വെർഡെ ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയത്. 10 മത്സരങ്ങളിൽനിന്ന് ഏഴു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമായി 23 പോയന്റുകൾ അക്കൗണ്ടിൽ എഴുതിച്ചേർത്ത ആധികാരികമായ ലോകകപ്പ് ടിക്കറ്റ്.
വമ്പന്മാരെ വിറപ്പിച്ച ഗ്രൂപ്പ് ഘട്ടം
യൂറോകപ്പ് കിരീടത്തിന്‍റെ പകിട്ടോടെ ലോകകപ്പിനെത്തിയ കരുത്തരായ സ്പെയിനിനെ സമനിലയിൽ തളച്ചാണ് കേപ് വെർഡെ അരങ്ങേറ്റം കുറിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ലോക ഫുട്ബോളിലെ വമ്പൻമാരായ സ്പെയിനിനെ നേരിട്ടപ്പോൾ പലരും കരുതിയത് കേപ് വെർഡെ തകർന്നടിയുമെന്നാണ്.
എന്നാൽ അറ്റ്ലാന്റ സ്റ്റേഡിയം സാക്ഷിയായത് ഫുട്ബോൾ ലോകത്തെ അവിശ്വസനീയമായ ചെറുത്തുനിൽപ്പിനാണ്. അരങ്ങേറ്റക്കാരുടെ പരിഭ്രമമില്ലാതെ, ഒത്തൊരുമിച്ചുള്ള പ്രതിരോധവും ഗോൾകീപ്പർ വോസിഞ്യയുടെ അമാനുഷിക സേവുകളും ചേർന്നപ്പോൾ സ്പെയിന്റെ ഗോളാക്രമണങ്ങളെല്ലാം കേപ് വെർഡെക്ക് മുന്നിൽ നിഷ്ഫലമായി. രണ്ടാമത്തെ മത്സരത്തിൽ കരുത്തരായ ഉറുഗ്വായ് ആയിരുന്നു എതിരാളികൾ. ലോകകപ്പ് ചരിത്രത്തിൽ വലിയ പാരമ്പര്യമുള്ള ഉറുഗ്വായെയും സമനിലയിൽ തളച്ചുകൊണ്ട് കേപ് വെർഡെ തങ്ങളുടെ പ്രതിരോധത്തിന്റെ കരുത്ത് ലോകത്തിന് കാട്ടിക്കൊടുത്തു. ആദ്യ അങ്കത്തിൽ എതിരാളിയെ ഗോളടിക്കാൻ അനുവദിക്കാതെയാണ് പിടിച്ചുകെട്ടിയതെങ്കിൽ, മയാമിയിൽ രണ്ടടിച്ച ഉറുഗ്വായിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടി നൽകിയായിരുന്നു കേപ് വെർഡെയുടെ ക്ലാസ് പ്രകടനം. സൗദി അറേബ്യക്കെതിരായ അവസാന മത്സരത്തിലും ഗോൾ വഴങ്ങാൻ കൂട്ടാക്കാതെ സമനില പിടിച്ചു. ഓരോ മത്സരത്തിലും തങ്ങളുടെ റാങ്കിംഗിനേക്കാൾ പത്തിരട്ടി കരുത്തരായ എതിരാളികളെ നേരിടുമ്പോഴും, ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ അവർ നടത്തിയ ഈ പോരാട്ടം ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആവേശത്തിലാക്കി.
അതിജീവനത്തിന്റെ ആനന്ദനൃത്തം
ഒരിക്കൽ പോർച്ചുഗലിന്റെ കോളനിയായിരുന്ന, ദാരിദ്ര്യവും പരിമിതികളും നിഴൽപോലെ പിന്തുടരുന്ന ഒരു ജനതയുടെ സ്വപ്നങ്ങളാണ് ഇന്ന് ലോകകപ്പ് മൈതാനങ്ങളിൽ മിന്നിത്തിളങ്ങുന്നത്. കടൽക്കാറ്റിൽ ഉപ്പും അലയും ലയിച്ച അവരുടെ ശരീരത്തിന് പ്രകൃതി നൽകിയ ഒരു പ്രത്യേക കരുത്തുണ്ട്. കാലിൽ പന്തുകിട്ടുമ്പോൾ അവർക്ക് അത് വെറുമൊരു കളിപ്പന്തല്ല, തങ്ങളുടെ ജീവിതത്തിന്റെ എല്ലാ ദുഃഖങ്ങളും മറന്നുള്ള ആനന്ദനൃത്തമാണ്. ആഫ്രിക്കൻ വന്യതയുടെ താളവും യൂറോപ്യൻ ഫുട്ബോളിന്റെ ചിട്ടയും ഒത്തുചേർന്നപ്പോൾ കേപ് വെർഡെ ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചത് അസാധ്യമായൊരു കവിതയായിരുന്നു. പ്രയയിലെ തെരുവുകളിൽ ജനങ്ങൾ തങ്ങളുടെ ടീമിനായി ആടുന്ന നൃത്തം അവരുടെ അതിജീവനത്തിന്റെ അടയാളം കൂടിയാണ്.
അർജന്റീനയും അടുത്ത ലക്ഷ്യവും
ഇനി മുന്നിലുള്ളത് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ കടമ്പയാണ്. ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. ജൂലൈ മൂന്നിന് മയാമിയിൽ വെച്ച് നടക്കുന്ന നോക്കൗട്ട് പോരാട്ടം വെറുമൊരു മത്സരമല്ല, മറിച്ച് കേപ് വെർഡെയുടെ നിശ്ചയദാർഢ്യവും അർജന്റീനയുടെ ഫുട്ബോൾ സാമ്രാജ്യത്വവും തമ്മിലുള്ള പോരാട്ടമാണ്. പന്ത് കാലിലെടുക്കുമ്പോൾ ആത്മവിശ്വാസം മാത്രം കൈമുതലാക്കി, ആഫ്രിക്കൻ താളത്തിന്റെ വിസ്മയവുമായി അവർ വീണ്ടും കളത്തിലിറങ്ങുന്നു. ചരിത്രം വഴിമാറുന്ന മയാമിയിലെ മൈതാനത്ത്, കേപ് വെർഡെയുടെ ഈ ചെറിയ മനുഷ്യർ അർജന്റീനയെ വീഴ്ത്തി അട്ടിമറികളുടെ പുതിയൊരു ചരിത്രം കുറിക്കുമോ? ഉത്തരം എന്ത് തന്നെയായാലും അറ്റ്‌ലാന്റിക്കിന്റെ ഓളങ്ങളിൽ നിന്ന് വന്ന ആ 'നീല സ്രാവുകൾ' കാൽപന്ത് പുസ്തകത്തിലെ പുത്തൻ അധ്യായം കുറിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

