കടുത്ത നിരാശ, എങ്കിലും തലയുയർത്തി മടങ്ങും'; തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് എംബാപ്പെ
text_fieldsഡാളസ്: തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലെന്ന ഫ്രാൻസിന്റെ മോഹങ്ങൾ അവസാനിച്ചതിൽ കടുത്ത നിരാശ പങ്കുവെച്ച് നായകൻ കിലിയൻ എംബാപ്പെ. തന്ത്രപരവും സാങ്കേതികവുമായ പിഴവുകളാണ് സ്പെയിനിനെതിരായ സെമിഫൈനലിലെ 2-0 തോൽവിക്ക് കാരണമെന്ന് താരം തുറന്നുസമ്മതിച്ചു. സ്പാനിഷ് മധ്യനിരയ്ക്ക് മുന്നിൽ ഫ്രാൻസിന് പിടിച്ചുനിൽക്കാനായില്ലെന്നും എംബാപ്പെ വ്യക്തമാക്കി.
ഈ ലോകകപ്പിൽ ഇതിനകം എട്ട് ഗോളുകൾ നേടി മിന്നും ഫോമിലായിരുന്ന എംബാപ്പെയ്ക്കും സംഘത്തിനും ഡാളസിലെ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ സ്പാനിഷ് വെല്ലുവിളി മറികടക്കാനായില്ല. ഫ്രഞ്ച് ചാനലായ എം6-നോട് സംസാരിക്കവെയാണ് താരം തോൽവിയുടെ കാരണങ്ങൾ വിശദീകരിച്ചത്.
"ഞങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഒരു മത്സരമല്ല അവിടെ കളിച്ചത്. തന്ത്രപരമായാലും സാങ്കേതികമായാലും ഞങ്ങളുടെ പ്രകടനം പോരായിരുന്നു. ഒരു ലോകകപ്പ് സെമിഫൈനലിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരുന്നാൽ നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനാകില്ല," റയൽ മാഡ്രിഡ് താരം കൂടിയായ എംബാപ്പെ പറഞ്ഞു.
"മൈതാനത്തിന്റെ മുൻനിരയിൽ വെച്ച് തന്നെ സ്പെയിനിനെ പ്രസ്സ് ചെയ്ത് കളിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. കളി നിയന്ത്രിക്കുന്ന കാര്യത്തിൽ അവർ നമ്മളേക്കാൾ ഒരുപടി മുന്നിലാണ്, അതുകൊണ്ടുതന്നെ അവരുടെ പതിഞ്ഞ താളത്തിലുള്ള ശൈലിയെ തടയുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ആ പദ്ധതി നടപ്പിലാക്കുന്നതിൽ ഞങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു."
മധ്യനിരയിലാണ് ഫ്രാൻസിന് അടിതെറ്റിയതെന്ന് എംബാപ്പെ ചൂണ്ടിക്കാട്ടി. ഫ്രാൻസിന്റെ അഡ്രിയാൻ റാബിയോട്ട് - ഔറേലിയൻ ചൗമേനി സഖ്യത്തെ സ്പെയിനിന്റെ റോഡ്രി - ഡാനി ഓൽമോ - ഫാബിയൻ റൂയിസ് ത്രയം അനായാസം മറികടക്കുന്നതാണ് മൈതാനത്ത് കണ്ടത്.
"മധ്യനിരയിൽ അവർ മൂന്നുപേരുള്ളപ്പോൾ ഞങ്ങൾ രണ്ടുപേർ മാത്രമായി ചുരുങ്ങുന്ന (3-on-2) അവസ്ഥയുണ്ടായി. സ്പെയിനിനെതിരെ കളിക്കുമ്പോൾ അതൊരു വലിയ പ്രശ്നമാണ്. അതെല്ലാം ചേർന്നപ്പോഴാണ് ഈ തോൽവിയുണ്ടായത്. ഇത് വലിയ നിരാശയാണ് നൽകുന്നത്," എംബാപ്പെ കൂട്ടിച്ചേർത്തു.
എന്നാൽ ഈ വീഴ്ചയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഫ്രഞ്ച് ടീം ശക്തമായി തിരിച്ചുവരുമെന്ന് എംബാപ്പെ ഉറപ്പുനൽകി. "രാജ്യത്തിന് വേണ്ടി ചരിത്രം കുറിക്കാൻ ഫൈനലിലെത്തുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. വിജയങ്ങളിൽ തലയുയർത്തി നിൽക്കുന്നത് പോലെ തന്നെ, തോൽവികളിലും തലയുയർത്തി തന്നെ നിൽക്കാൻ കഴിയണം. ഇതൊരു കടുത്ത നിരാശയുടെ സമയമാണ്, വാക്കുകൾ കൊണ്ട് അത് വിവരിക്കാനാകില്ല. എങ്കിലും ഞങ്ങൾക്ക് മുന്നോട്ട് പോയേ മതിയാകൂ. ഫുട്ബോൾ ആർക്കും വേണ്ടി കാത്തുനിൽക്കില്ല. ഈ പരാജയത്തെ പിന്നിലുപേക്ഷിച്ച്, തെറ്റുകളിൽ നിന്ന് പഠിച്ച് ഞങ്ങൾക്ക് പുതിയ തുടക്കം കുറിക്കേണ്ടതുണ്ട്," എംബാപ്പെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

