എംബോളോയുടെ പെനാൽറ്റി ഗോളിൽ സ്വിറ്റ്സർലൻഡിന് ലീഡ്; ആദ്യ പകുതിയിൽ പതറി ഖത്തർ
text_fieldsകാലിഫോർണിയ: ആവേശകരമായ ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ സ്വിറ്റ്സർലൻഡ് 1-0 ന് മുന്നിൽ. പതിനേഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രീൽ എംബോളോയാണ് സ്വിസ് പടയ്ക്ക് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയിൽ പൂർണ്ണ ആധിപത്യം പുലർത്തിയ സ്വിറ്റ്സർലൻഡ് നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോൾ കടുത്ത സമ്മർദ്ദത്തിലായ ഖത്തർ പ്രതിരോധം പലപ്പോഴും ഫൗളുകളിലാണ് അഭയം കണ്ടെത്തിയത്. ഖത്തർ താരം ജാസിം ഗാബറും സ്വിസ് മധ്യനിര താരം ഡെനിസ് സക്കറിയയും കടുത്ത ഫൗളുകളെ തുടർന്ന് ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് വാങ്ങി.
തുടക്കത്തിലെ ഗോൾ വഴങ്ങിയെങ്കിലും ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ കളിയിലേക്ക് തിരിച്ചുവരാൻ ഖത്തർ മികച്ച ശ്രമങ്ങൾ നടത്തിയിരുന്നു. നാൽപ്പത്തിമൂന്നാം മിനിറ്റിൽ യൂസഫ് അബ്ദുരിസാഗിന്റെ പാസിൽ നിന്നും എഡ്മിൽസൺ ജൂനിയർ തൊടുത്ത തകർപ്പൻ ഷോട്ട് സ്വിസ് ഗോളി ഗ്രെഗർ കോബൽ അവിശ്വസനീയമാംവിധം രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഹോമം എൽ അമീൻ എടുത്ത ലോങ് റേഞ്ചർ ഷോട്ട് പോസ്റ്റിന് തൊട്ടടുത്ത് കൂടിയാണ് പുറത്തേക്ക് പോയത്. ഖത്തർ ക്യാപ്റ്റൻ അക്രം അഫീഫിന്റെ നീക്കങ്ങളും സ്വിസ് ബോക്സിൽ നേരിയ പരിഭ്രാന്തി സൃഷ്ടിച്ചു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച ആറ് മിനിറ്റിലും ഇരുടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. സ്വിസ് താരം റൂബൻ വർഗാസിന്റെ ഒരു സുവർണ്ണാവസരം ഖത്തർ ഗോളി മഹമൂദ് അബുനാദ സമർത്ഥമായി തട്ടിയകറ്റി. മത്സരത്തിൽ തിരിച്ചടിയേറ്റിട്ടുണ്ടെങ്കിലും രണ്ടാം പകുതിയിൽ കളി മാറ്റിയെഴുതാൻ ഖത്തറിന് ഇനിയും അവസരമുണ്ട്. മലയാളി ഫുട്ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പത്തൊൻപതുകാരൻ മലയാളി താരം തഹ്‌സിൻ മുഹമ്മദ് പകരക്കാരുടെ ബെഞ്ചിൽ തുടരുകയാണ്. രണ്ടാം പകുതിയിൽ ഈ യുവ വിങ്ങറെ കളത്തിലിറക്കി കളി തിരിച്ചുപിടിക്കാൻ ഖത്തർ കോച്ച് തുനിയുമോ എന്നാണ് ഇനി അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

