Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രഞ്ച് പടയുടെ അന്തകൻ; ഇത് 19-കാരൻ കാക്കുന്ന സ്പാനിഷ് കോട്ട

text_fields
bookmark_border
ഫ്രഞ്ച് പടയുടെ അന്തകൻ; ഇത് 19-കാരൻ കാക്കുന്ന സ്പാനിഷ് കോട്ട
cancel

ഡാളസ്: ഫുട്ബാൾ ലോകം ഒന്നടങ്കം ഒരു ചോദ്യമേ ചോദിച്ചിരുന്നുള്ളൂ... ഡെംബെലെയും ഒലീസെയും പിന്നെ സാക്ഷാൽ കിലിയൻ എംബാപ്പെയും അടങ്ങുന്ന ഫ്രാൻസിന്റെ മൂർച്ചയേറിയ മുന്നേറ്റനിരയെ ആര് തടയും? എന്നാൽ ഡാളസ് സ്റ്റേഡിയത്തിൽ ലൂയിസ് ഡി ലാ ഫ്യൂയെന്റയുടെ സ്പാനിഷ് പട നൽകിയ മറുപടി ചരിത്രത്തിന്റെ സുവർണ്ണ ലിപികളിൽ എഴുതപ്പെടും. ആ മറുപടിയുടെ പേരായിരുന്നു പൗ കുബാർസി! 'തൊട്ര പാക്കലാം' എന്ന ശൈലിയിൽ ഫ്രഞ്ച് ആക്രമണങ്ങളെ തച്ചുതകർത്ത സ്പാനിഷ് കോട്ടയുടെ കാവൽക്കാരനായി, അമരക്കാരനായി ആ 19-കാരൻ അവതരിച്ചു.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം എന്ന ഖ്യാതിയോടെ എത്തിയ ഫ്രഞ്ച് പടയെ വരിഞ്ഞു മുറുക്കി, 2-0 എന്ന ആധികാരിക സ്കോറിന് കീഴടക്കി സ്പെയിൻ 2026 ലോകകപ്പിന്റെ ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുന്നു. മത്സരത്തിന് മുമ്പ് ഫ്രാൻസിനെയായിരുന്നു ഫുട്ബാൾ പണ്ഡിതന്മാർ ഫേവറിറ്റുകളായി വാഴ്ത്തിയിരുന്നത്. എന്നാൽ മൈതാനത്ത് കണ്ടത് മറ്റൊരു ചിത്രമാണ്. കേവലമൊരു വിജയമായിരുന്നില്ല അത്, ഫ്രാൻസിനെ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടിച്ച ഒരു സമ്പൂർണ്ണ സ്പാനിഷ് ആധിപത്യം.

പന്തവകാശത്തിലും പാസ്സിംഗിലും സ്പെയിന്റെ മികവിന് മുന്നിൽ ഫ്രാൻസ് കാഴ്ചക്കാരായി മാറി. പ്രതിരോധത്തിൽ കുബാർസി തീർത്ത ഉരുക്കുകോട്ടയിൽ തട്ടി ഫ്രഞ്ച് മുന്നേറ്റങ്ങൾ അവസാനിച്ചപ്പോൾ, സ്പെയിനിന്റെ മധ്യനിരയെ നിയന്ത്രിച്ച റോഡ്രിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കളിയുടെ ഗതി നിയന്ത്രിച്ചതും ഫ്രഞ്ച് മുന്നേറ്റങ്ങളുടെ മുനയൊടിച്ചതും റോഡ്രിയായിരുന്നു.

കണക്കുകൾ സംസാരിക്കുന്നത് സ്പെയിനിന്റെ സമ്പൂർണ്ണ ആധിപത്യത്തെക്കുറിച്ചാണ്. ഡാനി ഓൽമോ എന്ന സ്പാനിഷ് മിഡ്‌ഫീൽഡർ മത്സരത്തിൽ നൽകിയ 30 പാസുകളിൽ ഒരെണ്ണം മാത്രമാണ് ലക്ഷ്യം തെറ്റിയത് (96.7% പാസ്സ് സക്സസ് റേറ്റ്). മാത്രമല്ല, പെഡ്രോ പോർറോയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയതോടെ 1980-ന് ശേഷം മേജർ ടൂർണമെന്റുകളിൽ സ്പെയിനിനായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം എന്ന സെസ്ക് ഫാബ്രിഗാസിന്റെ റെക്കോർഡിനൊപ്പമെത്താനും (8 അസിസ്റ്റുകൾ) ഓൽമോയ്ക്കായി.

പ്രതിരോധത്തിൽ 19-കാരനായ പൗ കുബാർസി ഫ്രഞ്ച് നിരയെ പൂട്ടിയപ്പോൾ, മുന്നേറ്റത്തിൽ സ്പെയിനിന്റെ നിശബ്ദ പോരാളിയായത് റയൽ സോസിഡാഡ് സ്ട്രൈക്കർ മൈക്കൽ ഒയാർസബൽ ആയിരുന്നു. 22-ാം മിനിറ്റിൽ ഫ്രഞ്ച് താരം ലൂക്കാസ് ഡീഗ്നെ ബോക്സിൽ വെച്ച് ലാമിൻ യമാലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഒരു തരിമ്പും പിഴയ്ക്കാതെ വലയിലാക്കി ഒയാർസബൽ സ്പെയിനിന് ലീഡ് നൽകി. ഈ ലോകകപ്പിൽ താരത്തിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. 58-ാം മിനിറ്റിൽ ഡാനി ഓൽമോയുടെ മനോഹരമായ പാസ്സിൽ നിന്നും പെഡ്രോ പോർറോ കൂടി ലക്ഷ്യം കണ്ടതോടെ ഫ്രാൻസിന്റെ വിധി എഴുതപ്പെട്ടു.

മറുവശത്ത്, ദെഷാംപ്സിന്റെ ഫ്രഞ്ച് തന്ത്രങ്ങൾ പൂർണ്ണമായും പരാജയപ്പെടുന്നതാണ് ഡള്ളാസിൽ കണ്ടത്. കുബാർസിയുടെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയെ മറികടക്കാൻ കഴിയാതെ വന്നതോടെ, 75 മിനിറ്റുകൾ പിന്നിട്ടിട്ടും ഫ്രാൻസിന് സ്പാനിഷ് പോസ്റ്റിലേക്ക് ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും പായിക്കാൻ കഴിഞ്ഞില്ല എന്നത് അവരുടെ നിസ്സഹായത വെളിപ്പെടുത്തുന്നു. കിലിയൻ എംബാപ്പെ എന്ന ലോകോത്തര താരം പന്തിനായി പരക്കം പായുന്നതും, കുബാർസിയുടെ ടാക്കിളുകൾക്ക് മുന്നിൽ നിരാശനായി സ്പാനിഷ് ഗോൾകീപ്പർ ഉനൈ സിമൊണെ ഫൗൾ ചെയ്ത് മഞ്ഞക്കാർഡ് വാങ്ങുന്നതും ഫ്രഞ്ച് പതനത്തിന്റെ നേർചിത്രമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Spanish Dominance: Pau Cubarsí and Spain March into 2026 World Cup Final after Thumping France
Next Story