സൗദിക്കെതിരെ നിർണായക പോരാട്ടം; രണ്ട് സുപ്രധാന മാറ്റങ്ങളുമായി സ്പെയിൻ
text_fieldsഅറ്റ്ലാന്റ: സൗദി അറേബ്യക്കെതിരായ നിർണായക ലോകകപ്പ് മത്സരത്തിൽ രണ്ട് സുപ്രധാന മാറ്റങ്ങളുമായി സ്പെയിൻ ഇലവൻ. ആദ്യ മത്സരത്തിൽ കേപ് വർഡെയോട് അപ്രതീക്ഷിത സമനില വഴങ്ങിയ സ്പാനിഷ് പട, വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെച്ചല്ല ഇന്ന് കളത്തിലിറങ്ങുന്നത്. ഫെറാൻ ടോറസിനും ഗാവിക്കും പകരം യുവതാരം ലമീൻ യമാലും ഡാനി ഓൾമോയും ടീമിലെത്തി.
ആക്രമണത്തിന് മൂർച്ചകൂട്ടാൻ യമാലും ഓൾമോയും
ആദ്യ മത്സരത്തിൽ മുന്നേറ്റനിരയുടെ ഫോമില്ലായ്മയും ആക്രമണത്തിലെ ദൗർബല്യവും സ്പെയിനിന് വലിയ തിരിച്ചടിയായിരുന്നു. പരിക്കിൽനിന്നു മോചിതനായി ലമീൻ യമാൽ ആദ്യ ഇലവനിൽ തിരിച്ചെത്തുന്നത് ടീമിന് വൻ കരുത്താകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാഴ്‌സലോണയുടെ ഈ യുവതാരം തന്റെ കരിയറിലെ ആദ്യ ലോകകപ്പിലെ രണ്ടാം മത്സരത്തിനാണ് ഇന്ന് ബൂട്ടണിയുന്നത്. ഡാനി ഓൾമോ കൂടി മുന്നേറ്റനിരയിൽ എത്തുന്നതോടെ സ്പാനിഷ് ആക്രമണം കൂടുതൽ ശക്തമാകുമെന്ന വിശ്വാസത്തിലാണ് ക്യാമ്പ്.
ജയം അനിവാര്യം
നോക്കൗട്ട് സാധ്യത നിലനിർത്താൻ സ്പെയിനിന് ഇന്ന് വിജയം അനിവാര്യമാണ്. ഗ്രൂപ്പ് എച്ചിലെ എല്ലാ ടീമുകൾക്കും നിലവിൽ ഓരോ പോയിന്റ് വീതമാണുള്ളത്. അതിനാൽ ഇന്നത്തെ മത്സരം ഇരുടീമുകൾക്കും ജീവൻമരണ പോരാട്ടമാണ്. ഉറുഗ്വായ്‌ക്കെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി അറേബ്യ എത്തുന്നത്.
2006 ലോകകപ്പിലാണ് ഇരുടീമുകളും അവസാനമായി നേർക്കുനേർ വന്നത്. അന്ന് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ വിജയം. ഇന്ത്യൻ സമയം രാത്രി 9.30-നാണ് മത്സരം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

