സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ അൽ മിസ്ഹൽ രാജിവെച്ചു
text_fieldsറിയാദ്: സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (സാഫ്) പ്രസിഡൻറ് യാസിർ അൽ മിസ്ഹൽ ഔദ്യോഗിക പദവി ഒഴിഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി ഫെഡറേഷെൻറ അമരത്തിരുന്ന അദ്ദേഹം, നിലവിലെ കാലാവധി പൂർത്തിയാകുന്നതുവരെ സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് രാജി പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ വർഷങ്ങളിൽ സൗദി ഫുട്ബാൾ കൈവരിച്ച പ്രശംസനീയമായ നേട്ടങ്ങൾക്ക് പിന്നിൽ ഭരണാധികാരികളുടെ വലിയ പിന്തുണയുണ്ടായിരുന്നതായി അൽ മിസ്ഹൽ അനുസ്മരിച്ചു. ഫെഡറേഷന് നൽകിയ അചഞ്ചലമായ പിന്തുണക്ക് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അദ്ദേഹം പ്രത്യേക നന്ദിയും കടപ്പാടും രേഖപ്പെടുത്തി. ഒപ്പം സൗദി കായിക മേഖലയുടെ പുരോഗതിക്കായി നിരന്തരം പ്രയത്നിക്കുന്ന കായിക മന്ത്രിക്കും അദ്ദേഹം നന്ദി അറിയിച്ചു.
രാജ്യത്തിെൻറയും ഫുട്ബാൾ ആരാധകരുടെയും വലിയ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ നിലവിലെ ഡയറക്ടർ ബോർഡ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ലോകകപ്പിെൻറ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സൗദി ദേശീയ ടീമിന് സാധിക്കാതെ പോയത് വലിയ തിരിച്ചടിയാണെന്ന് അദ്ദേഹം സമ്മതിച്ചു.
ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കാത്തതിെൻറ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും ടീം കൂടുതൽ ഉയരങ്ങളിലെത്താൻ ആഗ്രഹിച്ച മുഴുവൻ ആരാധകരോടും ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്തബോധത്തോടെ പുതിയൊരു നേതൃത്വത്തിന് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്ന് ബോധ്യപ്പെട്ടതിനാലാണ് കാലാവധി തീരും മുൻപുള്ള ഈ പിന്മാറ്റമെന്ന് അൽ മിസ്ഹൽ വ്യക്തമാക്കി.
ഫെഡറേഷെൻറ നിലവിലുള്ള ചട്ടങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പുതിയ ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശ പ്രക്രിയകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പദവികൾ ഒഴിഞ്ഞാലും വ്യത്യസ്തമായ മേഖലകളിൽ തുടർന്നും രാജ്യത്തെ സേവിക്കുമെന്നും സൗദി കായികരംഗത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഇതുവരെ ഡയറക്ടർ ബോർഡിനൊപ്പം നിന്നവർക്കും പിന്തുണച്ച കായികപ്രേമികൾക്കും നന്ദി അറിയിച്ച അൽ മിസ്ഹൽ, മുൻകാല പ്രവർത്തനങ്ങളിൽ എന്തെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്തു. വരാനിരിക്കുന്ന പുതിയ ഭരണസമിതിക്ക് എല്ലാവിധ വിജയങ്ങളും സൗദി ഫുട്ബോളിന് ശോഭനമായ ഭാവിയും ആശംസിച്ചുകൊണ്ടാണ് അദ്ദേഹം തെൻറ വാക്കുകൾ അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

