Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightകൺ ചിമ്മാതെ...

കൺ ചിമ്മാതെ നോക്കിനിന്നോളൂ, ഇതാണ് ഞങ്ങൾ നെഞ്ചേറ്റിയ ആ പഴയ സാംബാ വസന്തം..!

text_fields
bookmark_border
കൺ ചിമ്മാതെ നോക്കിനിന്നോളൂ, ഇതാണ് ഞങ്ങൾ നെഞ്ചേറ്റിയ ആ പഴയ സാംബാ വസന്തം..!
cancel

ഫുട്ബോൾ എന്നാൽ വെറുമൊരു കളിയല്ല, അതൊരു വികാരമാണ്, മൈതാനത്ത് പെയ്തിറങ്ങുന്ന വന്യമായ കവിതയാണ് എന്ന് ലോകത്തെ പഠിപ്പിച്ചത് ആ മഞ്ഞക്കുപ്പായക്കാരാണ്. പെലെയും ഗാരിഞ്ചയും കക്കയും റൊണാൾഡീഞ്ഞോയും കാൽപ്പാടുകൾ പതിപ്പിച്ച, പന്തുകൊണ്ട് നൃത്തം ചെയ്യുന്ന 'ജോഗോ ബൊണീറ്റോ'യുടെ സുന്ദര സാമ്രാജ്യം. ഖത്തറിലെയും റഷ്യയിലെയും കനത്ത നിശ്ശബ്ദതകൾക്ക് ശേഷം, വിസ്മൃതിയിലേക്ക് മറഞ്ഞുപോയെന്ന് പലരും വിധിയെഴുതിയ ആ കാൽപന്തിന്റെ ജീവാത്മാവ് അതിന്റെ യഥാർത്ഥ അവകാശികളിലേക്ക് മടങ്ങിയെത്തിയ, ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന ഒരു മാന്ത്രിക രാത്രിയായിരുന്നു അത്. എതിരാളികളാവട്ടെ, അച്ചടക്കത്തിന്റെ ഭൂപടം വരച്ചുവെച്ച, കളിമുറ്റത്ത് ചോരയും നീരും നൽകി പോരാടുന്ന ഏഷ്യൻ കരുത്തിന്റെ പ്രതീകങ്ങളായ സാമുറായിപ്പട ജപ്പാൻ. പ്രവചനാതീതമായ ആ നോക്കഔട്ട് പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ കാനറി ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ജപ്പാനാണ് ആദ്യം വെടിയുതിർത്തത്. ബ്രസീലിയൻ പ്രതിരോധത്തിന്റെ നേരിയ അശ്രദ്ധയെ മുതലെടുത്ത്, അതിവേഗ കൗണ്ടർ അറ്റാക്കിലൂടെ ജപ്പാൻ കളം പിടിച്ചപ്പോൾ സ്കോർബോർഡ് 1–0 എന്ന് ജപ്പാന് അനുകൂലമായി മാറി. സ്റ്റേഡിയത്തിൽ ജപ്പാന്റെ നീലക്കടൽ ഇരമ്പുകയും ബ്രസീലിന്റെ ചേരികളിൽ നിരാശയുടെ കാർമേഘങ്ങൾ പടരുകയും ചെയ്ത ആ ആദ്യ പകുതിക്ക് ശേഷം, ഫുട്ബോൾ ലോകം ഒന്നുറപ്പിച്ചു. കാനറികൾ വീണ്ടും ചിറകറ്റുവീഴാൻ പോവുകയാണ്. എന്നാൽ, തോൽവിയുടെ നിഴൽ വീണ ആ ഇടവേളയിൽ ഡ്രെസ്സിംഗ് റൂമിൽ കാർലോ ആഞ്ചലോട്ടി എന്ന തന്ത്രജ്ഞൻ തന്റെ മാന്ത്രികച്ചെപ്പ് തുറക്കുകയായിരുന്നു.

ഒരു ഗോളിന് പിന്നിലായതോടെ രണ്ടാം പകുതിയിൽ ആഞ്ചലോട്ടി തന്റെ തന്ത്രങ്ങൾ പൂർണ്ണമായി മാറ്റിമറിച്ചു. പ്രതിരോധത്തിന്റെ അമിത ജാഗ്രത വെടിഞ്ഞ്, വിനാശകരമായ 'ആക്രമണ ഫുട്ബോളിന്റെ' കളിത്തൊട്ടിലിലേക്ക് അദ്ദേഹം തന്റെ സിംഹങ്ങളെ അഴിച്ചുവിട്ടു. കളിമധ്യത്തിൽ കസെമിറോ എന്ന പടത്തലവൻ കളം ഭരിക്കാൻ തുടങ്ങിയതോടെയാണ് കാനറികളുടെ പുനർജന്മം ആരംഭിച്ചത്. മധ്യനിരയിൽ ജപ്പാന്റെ ഓരോ നീക്കങ്ങളെയും തന്റെ കരുത്തുറ്റ ടാക്ലിംഗുകളിലൂടെ കസെമിറോ വെട്ടിനിരത്തി. ജപ്പാന്റെ മുന്നേറ്റങ്ങളുടെ താളം തെറ്റിച്ച കസെമിറോ, പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക് കൃത്യമായ പാസുകളിലൂടെ പന്തെത്തിച്ചു നൽകുന്ന ഒരു എഞ്ചിനായി മാറി. ഗോൾമുഖത്ത് വിനീഷ്യസ് ജൂനിയറും മാത്യൂസ് കുൻഹയും ഗബ്രിയേൽ മാർട്ടിനെല്ലിയും ഒരേസമയം അഴിഞ്ഞാടാൻ തുടങ്ങിയതോടെ ജപ്പാന്റെ പ്രതിരോധക്കോട്ട തരിപ്പണമായി. വിനീഷ്യസിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഡ്രിബ്ലിംഗുകളും മാർട്ടിനെല്ലിയുടെ മിന്നൽ വേഗതയിലുള്ള ഓട്ടവും ജാപ്പനീസ് ഡിഫെൻഡർമാരെ ശ്വാസം മുട്ടിച്ചു. 60 ശതമാനം പന്തടക്കവും 92% പാസിംഗ് കൃത്യതയുമായി ബ്രസീൽ കളം നിറഞ്ഞപ്പോൾ ജപ്പാൻ ഗോൾമുഖത്തേക്ക് ആകെ തൊടുത്തത് 20 ഷോട്ടുകളായിരുന്നു, അതിൽ എഴ് എണ്ണവും ലക്ഷ്യത്തിലേക്കുള്ളതായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈ വന്യമായ ആക്രമണത്തിന് ഫലം കണ്ടു. മത്സരത്തിന്റെ 56-ാം മിനിറ്റിൽ പ്രതിരോധ താരം ഗബ്രിയേൽ ബോക്സിനുള്ളിലേക്ക് മനോഹരമായി ഉയർത്തി നൽകിയ ക്രോസ്, വായുവിൽ ഉയർന്നുപൊങ്ങി ഒരു കിടിലൻ ഹെഡ്ഡറിലൂടെ കാസെമിറോ ജപ്പാന്റെ വലയിലാക്കിയത് സാമുറായി പടയുടെ ഹൃദയം തകർത്തുകൊണ്ടാണ്. ആ സമനില ഗോൾ വീണതോടെ ബ്രസീലിന്റെ സാംബാ താളത്തിന് കൂടുതൽ രൗദ്രഭാവം കൈവന്നു. കളി പിന്നീട് 90 മിനിറ്റും കടന്ന് അധിക സമയത്തേക്ക് നീങ്ങുമെന്ന് ലോകം കരുതിയ നിമിഷത്തിലാണ് ഗബ്രിയേൽ മാർട്ടിനെല്ലി ടീമിന്റെ രക്ഷകനായി, കാനറിപ്പടയുടെ കാവൽമാലാഖയായി അവതരിക്കുന്നത്. ബോക്സിനു തൊട്ടു വെളിയിൽനിന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ ബ്രൂണോ ഗ്യുമറേസ് ഗോൾ മുഖത്തേക്ക് വച്ചുനീട്ടിയ ആ മാന്ത്രിക പാസ്, കണ്ണടച്ചു തുറക്കുന്ന വേഗതയിൽ മനോഹരമായി വലയിലാക്കി മാർട്ടിനെല്ലി ബ്രസീലിന്റെ വിജയഗോൾ കൂടി കുറിച്ചു.

മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടിരുന്നു. ഇത് വെറുമൊരു നോക്കഔട്ട് ജയമല്ല, "കണ്ടടാ ഞാൻ ആ പഴയ ബ്രസീലിനെ!" എന്ന് ലോകത്തിന് മുന്നിൽ നെഞ്ചുവിരിച്ച് വിളിച്ചുപറയാൻ ഓരോ കാനറി ആരാധകനും വകനൽകിയ 2–1ന്റെ വിസ്മയകരമായ രാജകീയ തിരിച്ചുവരവായിരുന്നു അത്. കഴിഞ്ഞ കുറച്ചുകാലമായി നഷ്ടപ്പെട്ടുപോയെന്ന് ഫുട്ബോൾ പണ്ഡിറ്റുകൾ വിധിയെഴുതിയ, പന്തുകൊണ്ട് മൈതാനത്ത് നൃത്തം ചെയ്യുന്ന ആ പഴയ സുന്ദര ബ്രസീലിന്റെ പുനർജന്മം. ആഞ്ചലോട്ടിയുടെ തന്ത്രങ്ങളും വിനീഷ്യസ്-മാർട്ടിനെല്ലി സഖ്യത്തിന്റെ ചോരത്തിളപ്പും കസെമിറോയുടെ അനുഭവസമ്പത്തും ഒത്തുചേർന്നപ്പോൾ ബ്രസീൽ ഇതാ പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു.

മൈതാനത്ത് അവസാന വിസിൽ മുഴങ്ങി കളിക്കാരും ആരാധകരും ഒഴിഞ്ഞുപോകുമ്പോഴും, ആ പച്ചപ്പുല്ലിൽ ബാക്കിയായത് ഒരു വലിയ തിരിച്ചറിവായിരുന്നു. തോൽവികളിൽ തളർന്ന്, തലകുനിച്ച് മടങ്ങിയ മുൻകാലങ്ങളുടെ ആഴമേറിയ മുറിവുകളിൽ നിന്നാണ് ഇന്നലെ രാത്രി അവർ ഒരു സാമ്രാജ്യം കെട്ടിപ്പൊക്കിയത്. ആ മഞ്ഞക്കുപ്പായത്തിൽ കണ്ണീരും വിയർപ്പും പടരുമ്പോഴും, തങ്ങളെ എഴുതിത്തള്ളിയ ലോകത്തിന്റെ നെഞ്ചിലേക്ക് അവർ പകർന്നു നൽകിയത് ഒരു വലിയ പ്രതീക്ഷയാണ്. കാൽപ്പന്തുരുളുന്ന ഇടങ്ങളിലൊക്കെയും ഇന്നലെ ഒരു കാര്യം വ്യക്തമായി, കാനറികളുടെ ഹൃദയമിടിപ്പ് നിശ്ചലമായിട്ടില്ല. ഓരോ വീഴ്ചയിലും ആഴത്തിൽ ശ്വാസമെടുത്ത്, കൂടുതൽ കരുത്തോടെ പറന്നുയരുന്ന ഒരു പക്ഷിയുണ്ട് നെഞ്ചിൽ. ആ മഞ്ഞയഴകിന്റെ വിസ്മയം വീണ്ടെടുത്ത്, അവർ പ്രീക്വാർട്ടറിലേക്ക് നടന്നു കയറുന്നത് ആറാം സ്വർണ്ണക്കപ്പിലേക്ക് മാത്രമല്ല, വർഷങ്ങളായി തങ്ങളെ ഹൃദയത്തിൽ ചുമക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രാർത്ഥനകളിലേക്കും കണ്ണീരണിഞ്ഞ പുഞ്ചിരിയിലേക്കുമാണ്. അതെ, സാംബാ താളം നിലച്ചിരുന്നില്ല... അത് തിരിച്ചുവരാനായി ഒരു നിമിഷം ശ്വാസമടക്കിപ്പിടിച്ചതായിരുന്നു!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carlo ancelottibrazil footballBrazil Football TeamcomebackCasemirobrazilFIFA World Cup 2026
News Summary - Samba Spirit Reborn: Brazil Stage Sensational Comeback to Stun Japan and Advance
Next Story