മെസ്സി കുതിച്ചു റോണോ കിതച്ചു; അണ്ണന് ഇതെന്തുപറ്റിയെന്ന് സോഷ്യൽ മീഡിയ
text_fieldsഹൂസ്റ്റൺ: കോംഗോ പ്രതിരോധത്തിന് മുന്നിൽ പൂർണ്ണമായും നിഷ്പ്രഭനായി പോയ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ 1-1ന് സമനില വഴങ്ങിയതിന് പിന്നാലെയാണ് നായകനെതിരെ വിമർശകർ തിരിഞ്ഞത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി തകർപ്പൻ ഹാട്രിക് നേടി റെക്കോർഡുകൾ തിരുത്തിയെഴുതിയതിന് തൊട്ടുപിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ ഈ നിറംമങ്ങിയ പ്രകടനം. ഇതോടെ, ചിരവൈരികളുടെ ഈ വ്യത്യസ്ത പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ലയണൽ മെസ്സിയുടെ ആരാധകർ വലിയ രീതിയിൽ ആഘോഷമാക്കുകയാണ്.
ഗ്രൗണ്ടിൽ വെറും കാഴ്ചക്കാരനായി സി.ആർ. സെവൻ
മത്സരത്തിൽ വെറും 25 തവണ മാത്രമാണ് റൊണാൾഡോയ്ക്ക് പന്ത് തൊടാനായത്. ഓൺ ടാർജറ്റ് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ താരത്തിനായില്ല. കോംഗോയുടെ പ്രതിരോധ നിര താരത്തെ പൂർണ്ണമായും പൂട്ടിയിടുകയായിരുന്നു. കരിയറിലെ ആറാം ലോകകപ്പ് കളിക്കുന്ന റൊണാൾഡോയുടെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്. കൂടാതെ, അന്താരാഷ്ട്ര ടൂർണമെന്റുകളിൽ തുടർച്ചയായ 10 മത്സരങ്ങളിലായി ഒരു ഗോൾ പോലും നേടാൻ കഴിയാത്ത താരത്തിന്റെ ഫോമില്ലായ്മയാണ് ട്രോളന്മാർ പ്രധാനമായും ആയുധമാക്കുന്നത്. 'അണ്ണന് ഇതെന്തുപറ്റി?', 'പടനായകൻ കളി മറന്നോ?' തുടങ്ങിയ പരിഹാസങ്ങൾ ഫേസ്ബുക്കിലും എക്സിലും (ട്വിറ്റർ) നിറയുകയാണ്.
മത്സരം സമനിലയിൽ കലാശിച്ചതിന് പിന്നാലെ, കാണികളെ അഭിവാദ്യം ചെയ്യാൻ നിൽക്കാതെ കടുത്ത നിരാശയോടെ ടണലിലേക്ക് മടങ്ങിയ റൊണാൾഡോയുടെ ദൃശ്യങ്ങളും ട്രോളുകൾക്ക് ആക്കം കൂട്ടി. സഹതാരങ്ങൾ ഗ്രൗണ്ടിൽ തുടർന്ന് ആരാധകർക്ക് നന്ദി പറഞ്ഞപ്പോൾ നായകൻ മാത്രം ഒറ്റയ്ക്ക് മടങ്ങിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.
എന്നാൽ, ട്രോൾ മഴ കനക്കുന്നതിനിടെ വിമർശകർക്കുള്ള മറുപടിയുമായി താരം തന്നെ രംഗത്തെത്തി. 'ഞങ്ങൾ ആഗ്രഹിച്ച തുടക്കമല്ല ഇത്, പക്ഷേ ഒന്നും ഇവിടെക്കൊണ്ട് തീരുന്നില്ല. തലയുയർത്തി പിടിച്ച് അടുത്ത മത്സരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക,'റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ നേരിടാനിരിക്കെ, വിമർശകർക്ക് കളിക്കളത്തിൽ തന്നെ മറുപടി നൽകി റൊണാൾഡോ ഫോമിലേക്ക് തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പോർച്ചുഗീസ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

