പിഴവുകൾ തിരുത്തി മുന്നേറാൻ ഖത്തർ; അടുത്ത മത്സരം നിർണായകം
text_fieldsദോഹ: ലോകകപ്പിൽ മാത്രമല്ല മറ്റേത് മത്സരങ്ങൾക്കായാലും ഫുട്ബാളിന്റെ മികച്ച മുന്നോട്ട് പോക്കിന് ഖത്തർ ടീമിന് ഈ കളി മതിയാകില്ല. കാനഡയോട് 6-0 ഏറ്റുവാങ്ങിയ തോൽവിക്കുപരി കളിക്കളത്തിൽ നടന്ന മോശം സംഭവങ്ങളിലും ഖത്തർ ടീം ശ്രദ്ധിക്കേണ്ടതുണ്ട്. മത്സരത്തിൽ രണ്ട് ചുവപ്പ് കാർഡ് കണ്ട് 9 പേരായി ചുരുങ്ങി കനത്ത തോൽവി ഏറ്റുവാങ്ങിയതിൽ യാതൊരു ന്യായീകരണവും തനിക്കില്ലെന്ന് പരിശീലകൻ ഹുലൻ ലോപ്റ്റെഗി തന്നെ പറഞ്ഞു.
ഹൊമം അൽ അമീനും അസിം മദീബോയിക്കുമാണ് ചുവപ്പ് കാർഡ് കിട്ടിയത്. മദീബോയുടെ ടാക്കിളിങ്ങിൽ കാനഡ മിഡ്ഫീൽഡർ ഇസ്മായേൽ കോനെയുടെ കാലിന് ഒടിവ് സംഭവിച്ച് കളം വിട്ടത് മൈതാനത്തെ നൊമ്പരക്കാഴ്ചയായിരുന്നു.
കോനെയുടെ പരിക്കിന് ശേഷം ഇരു ടീമുകളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. മത്സരം അവസാനിച്ച ശേഷവും സംഘർഷാവസ്ഥ തുടർന്നു. എന്നാൽ ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടില്ല. താരങ്ങളെ വീണ്ടെടുത്ത് അവസാന ഗ്രൂപ്പ് മത്സരം ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ സജ്ജമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലോപ്റ്റെഗി പറഞ്ഞു. കനേഡിയൻ താരത്തിന്റെ വേഗത്തിലുള്ള സുഖപ്രാപ്തി ആശംസിച്ച അദ്ദേഹം, ഇപ്പോൾ ബോസ്നിക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തമാക്കി.
ആക്രമിച്ച് കളിക്കാത്തതും അശ്രദ്ധയുമായ ഖത്തറിന് തിരിച്ചടിയായത്. കൃത്യമായ പാസിങ്ങും കളി മെനഞ്ഞെടുത്തുള്ള മുന്നേറ്റവും കഴിഞ്ഞ കളിയിൽ കണ്ടില്ല. എതിർ ടീമിൽ നിന്ന് പന്തം കൈവശപ്പെടുത്തി മുന്നേറ്റം നടത്താതെ സ്വന്തം ഹാഫിൽ പ്രതിരോധിക്കുക മാത്രമാണ് ഖത്തർ ചെയ്തത്. ആശ്രദ്ധമായ ടാക്കിളിങ്ങും അനാവശ്യ ഫൗളുകളും തിരുത്തേണ്ടതുണ്ട്, ഈ കനത്ത തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് ഒരു തിരിച്ചുവരവ് നടത്തേണ്ടത് ഖത്തറിന് അനിവാര്യമാണ്.
കാനഡയോട് 6 ഗോളിന് പരാജയപ്പെട്ടതോടെ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ ഖത്തർ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിൽ ആദ്യ രണ്ടെണ്ണം പൂർത്തിയായപ്പോൾ ഖത്തറിനും ബോസ്നിയ ആൻഡ് ഹെർസഗോവിനക്കും ഓരോ പോയിന്റ് വിതമാണുള്ളത്. എങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തർ അവസാനമായത്. ശേഷിക്കുന്ന ഒരു മത്സരത്തിൽ ബോസ്നിയക്കെതിരെ വലിയ മാർജിനിൽ വിജയിച്ചാൽ മാത്രമേ ലോകകപ്പിൽ ഖത്തറിന് മുന്നോട്ട് പോക്കുള്ളു. മികച്ച മൂന്നാം സ്ഥാനക്കാരായി 32 ടീമുകളുടെ നോക്കൗട്ട് ഘട്ടത്തിലേക്ക് ഇടം നേടണമെങ്കിൽ നന്നായി തന്നെ വിജയിക്കണം. ജൂൺ 24നാണ് ഖത്തർ-ബോസ്നിയ ആൻഡ് ഹെർസഗോവിന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

