നെവസിന്‍റെ ഗോളിന് ഇൻജുറി ടൈമിൽ വിസ്സയുടെ മറുപടി; പോർചുഗൽ-കോംഗോ ആദ്യ പകുതി ഒപ്പത്തിനൊപ്പം
text_fieldsഹൂസ്റ്റൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെയിലെ പോർചുഗൽ-ഡി.ആർ കോംഗോ മത്സരത്തിന്‍റെ ആദ്യ പകുതി ഒപ്പത്തിനൊപ്പം. ഇരുടീമുകളും ഓരോ ഗോൾവീതം നേടി.
ജോവ നെവസിലൂടെ ആദ്യം ലീഡെടുത്തത് പറങ്കിപ്പടയായിരുന്നു. ആദ്യപകുതിയുടെ ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിൽ യോനെ വിസ്സ ഒരു കിടിലൻ ഹെഡ്ഡറിലൂടെ കോംഗോയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. ആദ്യ മിനിറ്റുകളിൽ പന്ത് പൂർണമായും പോർചുഗലിന്‍റെ കാലുകളിലായിരുന്നു. ആറാം മിനിറ്റിലാണ് നെവസ് വലകുലുക്കുന്നത്. ഗ്രൗണ്ടിന്‍റെ ഇടതു മൂലയിൽനിന്ന് ബോക്സിനുള്ളിലേക്ക് പെഡ്രോ നെറ്റോ ഉയർത്തി നൽകിയ ക്രോസ് ഒരു കിടിലൻ ഹെഡ്ഡറിലൂടെ താരം വലയിലാക്കി.
ഗോൾ വീണതോടെ കോംഗോ താരങ്ങളും ഉണർന്നു കളിച്ചു. പോർചുഗൽ താരങ്ങൾ 80 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ല. രണ്ടു തവണമാത്രമാണ് ഷോട്ടുകൾ തൊടുത്തത്. കോംഗോ താരങ്ങൾ ആറു തവണ ഷോട്ടുകൾ പായിച്ചു. 18ാ മിനിറ്റിൽ ന്യൂനോ മെൻഡിസിന്‍റെ മുന്നേറ്റം ബോക്സിനുള്ളിൽ കോംഗോ താരം ആരോൺ വാൻ ബിസ്സാക്ക പരാജയപ്പെടുത്തി. 32ാം മിനിറ്റിൽ നെറ്റോയെ ഫൗൾ ചെയ്തതിന് കോംഗോ താരം ചാൻസ് എംബാബക്ക് മഞ്ഞ കാർഡ്. 33ാം മിനിറ്റിൽ കോംഗോയുടെ എഡോ കായെമ്പെയുടെ 30 വാരെ അകലെ നിന്നുള്ള ഷോട്ട് പോർചുഗീസ് പ്രതിരോധ താരത്തിന്‍റെ കാലിൽ തട്ടി നേരെ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ കൈകളിൽ. ഇൻജുറി ടൈമിൽ (45+5) വിസ്സ ഹെഡ്ഡറിലൂടെ കോംഗോയെ ഒപ്പമെത്തിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അപൂർവമായി മാത്രമാണ് പന്ത് കിട്ടിയത്. അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കു പിന്നാലെ ആറ് ലോകകപ്പ് കളിക്കുന്ന താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ സ്വന്തമാക്കി. 41-ാം വയസ്സിലും യൂറോപ്യൻ വമ്പന്മാരുടെ ആക്രമണനിരയെ മുന്നിൽനിന്ന് നയിക്കാൻ ക്രിസ്റ്റ്യാനോയെ തന്നെയാണ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് തെരഞ്ഞെടുത്തത്. 4-2-3-1 എന്ന ശൈലിയിലാണ് ടീം കളിക്കുന്നത്. 1974നുശേഷം ആദ്യമായാണ് കോംഗോ ലോകകപ്പ് കളിക്കാനെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

