ഗലാർസയുടെ മിന്നൽ ഗോൾ; തുർക്കിയയെ തകർത്ത് പത്തുപേരുമായി പൊരുതിക്കയറി പരാഗ്വെ
text_fieldsസാൻഫ്രാൻസിസ്ക്കോ : ലോകകപ്പിലെ ഗ്രൂപ്പ് ഡി-യിലെ നിർണായക പോരാട്ടത്തിൽ തുർക്കിയയെ വീഴ്ത്തി പരാഗ്വെ. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഗലാർസ നേടിയ മിന്നൽ ഗോളിന്റെ പിൻബലത്തിലാണ് പരാഗ്വെ അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പത്തുപേരുമായി പൊരുതിയ ശേഷമാണ് പരാഗ്വെ വിജയം കൈപ്പിടിയിലൊതുക്കിയത്.
മത്സരം തുടങ്ങി വെറും 64-ാം സെക്കൻഡിൽ തന്നെ തുർക്കിയയുടെ പ്രതിരോധത്തെ കീഴ്പ്പെടുത്തി ഗലാർസ പരാഗ്വെയെ മുന്നിലെത്തിച്ചു. ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റ തുർക്കിയ, ഈ ഗോളോടെ വലിയ സമ്മർദ്ദത്തിലായി. മത്സരത്തിലുടനീളം 78 ശതമാനത്തോളം പന്ത് കൈവശം വെച്ചിട്ടും തുർക്കിയക്ക് പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പരാഗ്വെ വലിയ പ്രതിസന്ധിയിലായി. എതിർ താരവുമായുള്ള വാഗ്വാദത്തെത്തുടർന്ന് സൂപ്പർ താരം മിഗ്വൽ അൽമിറോണിന് നേരിട്ട് ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ രണ്ടാം പകുതിയിൽ പത്തുപേരുമായാണ് പരാഗ്വെ കളിച്ചത്. എന്നാൽ, ഈ അവസരം മുതലെടുത്ത് സമനില പിടിക്കാനുള്ള തുർക്കിയയുടെ എല്ലാ ശ്രമങ്ങളെയും പരാഗ്വെൻ പ്രതിരോധം വിഫലമാക്കി.
തുർക്കി പരിശീലകൻ ആക്രമണത്തിന് കൂടുതൽ ഊന്നൽ നൽകി പകരക്കാരെ ഇറക്കിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. പരുക്കേറ്റും ക്ഷീണിച്ചും താരങ്ങൾ ഗ്രൗണ്ടിൽ വീണപ്പോൾ മത്സരം കൂടുതൽ നാടകീയമായി. എൻസിസോയ്ക്ക് പരാഗ്വെയുടെ ലീഡ് ഉയർത്താൻ സുവർണാവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. എങ്കിലും, മികച്ച പ്രതിരോധത്തിലൂടെ പരാഗ്വെ വിജയം ഉറപ്പിച്ചു.
ആദ്യ മത്സരത്തിൽ അമേരിക്കയോട് 4-1-ന് തോറ്റ പരാഗ്വെക്ക് ഈ വിജയം വലിയ ആശ്വാസമാണ് നൽകുന്നത്. ഈ തോൽവിയോടെ തുർക്കിയുടെ ലോകകപ്പ് സ്വപ്നങ്ങൾ തുലാസിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

