പരിക്ക്; നെയ്മർ ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിനില്ല; ലോകകപ്പിലെ ആദ്യ മത്സരവും കളിക്കില്ല
text_fieldsന്യൂജഴ്സി: ലോകകപ്പിനൊരുങ്ങുന്ന ബ്രസീൽ ഫുട്ബോൾ ടീമിന് തിരിച്ചടിയായി സൂപ്പർ താരം നെയ്മറുടെ പരിക്ക്. ശനിയാഴ്ച ഈജിപ്തിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തിനായി നെയ്മർ ടീമിനൊപ്പം ക്ലീവ്ലാൻഡിലേക്ക് യാത്ര ചെയ്യില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സി.ബി.എഫ്) അറിയിച്ചു. കാൽവണ്ണക്കേറ്റ പരിക്കിനെ തുടർന്ന് മുപ്പത്തിനാലുകാരനായ താരം ന്യൂജഴ്സിയിൽ തന്നെ ചികിത്സയിൽ തുടരും.
പരിക്കിനെ തുടർന്ന് നെയ്മർക്ക് രണ്ടാഴ്ച മുതൽ മൂന്നാഴ്ച വരെ വിശ്രമം വേണ്ടിവരുമെന്ന് ടീം ഡോക്ടർ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ജൂൺ 13ന് ന്യൂജഴ്സിയിലെ ഈസ്റ്റ് റഥർഫോർഡിൽ മൊറോക്കോക്കെതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം. ഈ സാഹചര്യത്തിൽ നെയ്മർക്ക് ബ്രസീലിന്റെ ഉദ്ഘാടന മത്സരം നഷ്ടമാകാൻ സാധ്യതയുണ്ട്. ടൂർണമെന്റിലെ ആദ്യ മത്സരത്തിന്റെ ഒരു ദിവസം മുമ്പ് വരെ പരിക്കേറ്റ താരത്തിന് പകരം മറ്റൊരാളെ ടീമിലെടുക്കാൻ ഫിഫ നിയമങ്ങൾ അനുവദിക്കുന്നുണ്ട്. പരിക്ക് ഭേദമായി കളത്തിലിറങ്ങിയാൽ ഇത് നെയ്മറുടെ നാലാം ലോകകപ്പായിരിക്കും.
2023 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ കാൽമുട്ടിലെ ലിഗമെന്റിന് ഏറ്റ ഗുരുതരമായ പരിക്കിൽ നിന്ന് മുക്തനായി വരുന്ന താരത്തെ 26 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് വലിയ റിസ്ക് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. 79 ഗോളുകളോടെ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണെങ്കിലും, നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ഫോം കണ്ടെത്താൻ താരം പാടുപെടുകയായിരുന്നു. ഈ വർഷം സാന്റോസ് എഫ്.സിക്ക് വേണ്ടി എട്ട് മത്സരങ്ങൾ കളിച്ച നെയ്മർ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് നേടിയത്.
അതേസമയം, നെയ്മറെ പിന്തുണച്ച് പരിശീലകൻ കാർലോ ആൻസലോട്ടി രംഗത്തെത്തിയിരുന്നു. "ലോകകപ്പിലെ ആദ്യ മത്സരം വരെ ഫിറ്റ്നസ് മെച്ചപ്പെടുത്താൻ അദ്ദേഹത്തിന് സമയം ലഭിക്കും. ഇത്തരം വലിയ ടൂർണമെന്റുകൾ കളിച്ചുള്ള മികച്ച പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. ടീമിൽ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിക്കും" - ആൻസലോട്ടി പറഞ്ഞു.
ലോകകപ്പിൽ ബ്രസീലിനെ പ്രതിരോധ ഭടൻ മാർക്വിഞ്ഞോസ് നയിക്കും. 32-കാരനായ താരത്തെ കഴിഞ്ഞ ദിവസമാണ് ടീമിന്റെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഐതിഹാസിക താരങ്ങൾ അണിഞ്ഞ ക്യാപ്റ്റന്റെ ആംബാൻഡ് ധരിക്കാൻ സാധിക്കുന്നതിൽ വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് മാർക്വിഞ്ഞോസ് പ്രതികരിച്ചു. ക്യാപ്റ്റനാവുക എന്നത് കേവലം ആംബാൻഡ് ധരിച്ച് ഫുട്ബോൾ കളിക്കുക എന്നത് മാത്രമല്ലെന്നും, സഹതാരങ്ങൾക്കും ടീമിനും എത്രത്തോളം സംഭാവന നൽകാൻ സാധിക്കും എന്നതിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

