ഖത്തറിനെ മറികടന്നു; ഗോളടിപ്പൂരത്തിൽ പുതിയ റെക്കോഡിട്ട് 2026 ഫിഫ ലോകകപ്പ്
text_fieldsലോസ് ആഞ്ചലസ്: അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് ഗോളുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡിലേക്ക്. ലോകകപ്പ് ചരിത്രത്തിൽ ഒരു പതിപ്പിൽ പിറക്കുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഖത്തർ ലോകകപ്പിന്റെ റെക്കോർഡാണ് വെള്ളിയാഴ്ച തിരുത്തിക്കുറിക്കപ്പെട്ടത്.
ലോസ് ആഞ്ചലസിൽ നടന്ന യു.എസ്.എ - തുർക്കിയ മത്സരത്തിലാണ് ഈ ചരിത്ര നിമിഷം പിറന്നത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ അമേരിക്കൻ പ്രതിരോധ താരം ഓസ്റ്റൺ ട്രസ്റ്റി തുർക്കിയക്കെതിരെ ഗോൾ നേടിയതോടെ ഈ ലോകകപ്പിലെ ആകെ ഗോളുകളുടെ എണ്ണം 173 ആയി ഉയർന്നു. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ആകെ പിറന്ന 172 ഗോളുകളുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
ഖത്തറിൽ 32 ടീമുകൾ പങ്കെടുത്ത 64 മത്സരങ്ങളിൽ നിന്നാണ് 172 ഗോളുകൾ പിറന്നതെങ്കിൽ, ഇത്തവണ 48 ടീമുകളായി വിപുലീകരിച്ച ടൂർണമെന്റിലെ 59-ാം മത്സരത്തിൽ തന്നെ ഈ റെക്കോർഡ് മറികടക്കാനായി എന്നത് ശ്രദ്ധേയമാണ്. ഈ പതിപ്പിൽ ആകെ 104 മത്സരങ്ങളാണ് ഉള്ളത്.
ആകെ ഗോളുകൾ 177 ലേക്ക്; തുർക്കിയക്ക് ആശ്വാസ ജയം
റെക്കോർഡ് പിറന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ അമേരിക്കയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി തുർക്കിയ ആശ്വാസ ജയം നേടി (3-2). ഇതോടെ ഈ ടൂർണമെന്റിലെ ആകെ ഗോളുകളുടെ എണ്ണം 177 ആയി ഉയർന്നു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട തുർക്കിയ ഇതിനകം തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ പരാഗ്വെയും ആസ്ട്രേലിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതുവരെ നടന്ന 59 മത്സരങ്ങളിൽ വെറും നാല് മത്സരങ്ങൾ മാത്രമാണ് ഗോൾരഹിത സമനിലയിൽ കലാശിച്ചത്.
ചരിത്രനേട്ടത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. ഖത്തറിലെ 172 ഗോളുകളുടെ റെക്കോർഡ് മറികടന്നത് ടൂർണമെന്റിന്റെ ആവേശത്തെയും ടീമുകളുടെ ആക്രമണാത്മക കളിശൈലിയെയുമാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ജർമ്മനി കുറക്കാവോയെ 7-1 ന് തോൽപ്പിച്ചതും, പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ 5-0 ന് തകർത്തതുമുൾപ്പെടെ നിരവധി ഉയർന്ന സ്കോറിങ് മത്സരങ്ങളാണ് ഈ ലോകകപ്പിൽ ഇതുവരെ ആരാധകർ കണ്ടത്.
ഗോൾഡൻ ബൂട്ട് പോരാട്ടം മുറുകുന്നു
വ്യക്തിഗത ഗോൾ വേട്ടയിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് നിലവിൽ മുന്നിൽ. അഞ്ച് ഗോളുകളാണ് മെസ്സി ഇതുവരെ അക്കൗണ്ടിലാക്കിയത്. തൊട്ടുപിന്നിൽ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, നോർവെയുടെ എർലിങ് ഹാലണ്ട് എന്നിവർ നാല് ഗോളുകളുമായി കടുത്ത മത്സരമുയർത്തുന്നുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ബ്രസീൽ, ജർമനി, നോർവെ, നെതർലാൻഡ്സ് എന്നിവരുൾപ്പെടെ 19 ടീമുകൾ ഇതിനകം തന്നെ അടുത്ത റൗണ്ടായ 'റൗണ്ട് ഓഫ് 32' ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ കുറക്കാവോയെയും ദക്ഷിണ കൊറിയയെയും പരാജയപ്പെടുത്തി ഐവറി കോസ്റ്റും ദക്ഷിണാഫ്രിക്കയും ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി എന്ന പ്രത്യേകതയും ഈ പതിപ്പിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

