ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് മെക്സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ
text_fieldsമെക്സിക്കോ സിറ്റി: ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന പോരാട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് മെക്സിക്കോ. ആവേശകരമായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെക്സിക്കോ മൂന്ന് ഗോളുകളും നേടിയത്. മാതിയോ ചാവേസ്, ഹൂലിയൻ ക്വിനോണസ്, അൽവാരോ ഫിഡാൽഗോ എന്നിവരാണ് മെക്സിക്കോയ്ക്കായി വലകുലുക്കിയത്. ഈ വിജയത്തോടെ ഗ്രൂപ്പിൽ തങ്ങളുടെ ഒന്നാം സ്ഥാനം മെക്സിക്കോ കൂടുതൽ ശക്തമാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച പ്രതിരോധം പുറത്തെടുത്തതോടെ ഗോൾരഹിത സമനിലയിലാണ് പിരിഞ്ഞത്. ചെക്ക് റിപ്പബ്ലിക് ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും മെക്സിക്കൻ പ്രതിരോധം ഭേദിക്കാനായില്ല.
എന്നാൽ രണ്ടാം പകുതിയിൽ കളി മാറിമറിഞ്ഞു. 55-ാം മിനിറ്റിൽ ലൂയിസ് റോമോയുടെ അസിസ്റ്റിൽ നിന്ന് മാതിയോ ചാവേസാണ് മെക്സിക്കോയുടെ ആദ്യ ഗോൾ നേടിയത്. ബോക്സിന്റെ മധ്യത്തിൽ നിന്ന് ചാവേസ് തൊടുത്ത ഇടംകാലൻ ഷോട്ട് ചെക്ക് ഗോൾകീപ്പറെ കീഴടക്കി വലയുടെ താഴത്തെ ഇടത് കോണിലേക്ക് തുളച്ചുകയറി.
ആദ്യ ഗോളിന്റെ ആഘാതം മാറും മുൻപ് 61-ാം മിനിറ്റിൽ മെക്സിക്കോ തങ്ങളുടെ ലീഡ് ഉയർത്തി. ജോർജ് സാഞ്ചസിന്റെ മികച്ചൊരു കൗണ്ടർ അറ്റാക്ക് മുന്നേറ്റത്തിനൊടുവിൽ ഹൂലിയൻ ക്വിനോണസ് പന്ത് വലയിലെത്തിക്കുകയായിരുന്നു (2-0).
രണ്ട് ഗോൾ വഴങ്ങിയതോടെ തിരിച്ചടിക്കാൻ ചെക്ക് റിപ്പബ്ലിക് സൂപ്പർ താരം പാട്രിക് ഷിക്കിനെ ഉൾപ്പെടെ കളത്തിലിറക്കിയെങ്കിലും മെക്സിക്കൻ ഗോൾകീപ്പർ റൗൾ റാംഗലിനെയും പ്രതിരോധ നിരയെയും മറികടക്കാൻ അവർക്ക് സാധിച്ചില്ല. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സൂപ്പർ താരം ഗില്ലെർമോ ഒച്ചോവയെ മെക്സിക്കോ ഗോൾകീപ്പറായി കളത്തിലിറക്കിയിരുന്നു.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ (94') പകരക്കാരനായി ഇറങ്ങിയ അൽവാരോ ഫിഡാൽഗോയിലൂടെ മെക്സിക്കോ തങ്ങളുടെ മൂന്നാം ഗോളും പട്ടികയും തികച്ചു. റോബർട്ടോ അൽവരാഡോയുടെ പാസിൽ നിന്നായിരുന്നു ഫിഡാൽഗോയുടെ ഉഗ്രൻ ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

