മെസ്സിയോളം മെസ്സി മാത്രം; 64 വർഷം പഴക്കമുള്ള ചരിത്ര റെക്കോർഡിനൊപ്പം; ഇത് വരെയുള്ള നേട്ടങ്ങൾ ഇതാ...
text_fieldsമയാമി: കാൽപ്പന്ത് കളിയിലെ അസാധ്യമായ നേട്ടങ്ങൾ പോലും തനിക്ക് ദിനചര്യ മാത്രമാണെന്ന് ലയണൽ മെസ്സി വീണ്ടും തെളിയിക്കുന്നു. 2026 ഫിഫ ലോകകപ്പിലെ ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കേപ് വെർഡെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് (3-2) പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. വിജയത്തിനൊപ്പം ഫുട്ബാൾ ലോകത്തെ ഞെട്ടിക്കുന്ന നിരവധി റെക്കോർഡുകളാണ് അർജൻ്റീനിയൻ നായകൻ തൻ്റെ പേരിലാക്കിയത്.
മത്സരത്തിൻ്റെ 29-ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസിൻ്റെ മികച്ചൊരു പാസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ നേടുന്ന ആദ്യ താരമായി മെസ്സി മാറി. ലോകകപ്പുകളിലായി രണ്ട് വ്യത്യസ്ത പതിപ്പുകളിൽ (2022, 2026) ഏഴോ അതിലധികമോ ഗോളുകൾ നേടുന്ന ലോകത്തിലെ ഏക ഫുട്ബാൾ താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. ഗോളടിയിലെ ഈ സ്ഥിരത സാക്ഷാൽ പെലെയ്ക്കോ മറഡോണയ്ക്കോ പോലും അവകാശപ്പെടാനില്ലാത്തതാണ്.
64 വർഷം പഴക്കമുള്ള മറ്റൊരു അപൂർവ റെക്കോർഡിനൊപ്പവും മെസ്സി എത്തി. ലോകകപ്പിലെ തുടർച്ചയായ അഞ്ച് നോക്കൗട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന താരം എന്ന ചരിത്ര നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. 1962-ൽ ബ്രസീലിയൻ ഇതിഹാസം വാവ സ്ഥാപിച്ച ഈ റെക്കോർഡിനൊപ്പമാണ് 39-ാം വയസ്സിലും മെസ്സി എത്തിനിൽക്കുന്നത്. ബ്രസീലിൻ്റെ ലിയോണിഡാസ് (1934-38), ഹംഗറിയുടെ ജോർജി സരോസി (1934-38) എന്നിവർ മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
തുടർച്ചയായ എട്ട് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന സുവർണ്ണ നേട്ടവും മെസ്സി സ്വന്തമാക്കി. ഖത്തർ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങൾ മുതൽ ആരംഭിച്ച ഈ കുതിപ്പിൽ ഇതിനകം 12 ഗോളുകളാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. കൂടാതെ ലോകകപ്പിൽ ഒരു ക്യാപ്റ്റൻ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ (19), ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ (30), ഏറ്റവും കൂടുതൽ വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ഗോൾ (14) എന്നീ റെക്കോർഡുകളും ഇതിഹാസ താരം തൻ്റെ പേരിലെഴുതിച്ചേർത്തു.
ഈ ലോകകപ്പിൽ മെസ്സിയുടെ ഗോൾ സമ്പാദ്യം ഏഴായി ഉയർന്നു. ഇതോടെ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെ, നോർവെയുടെ എർലിങ് ഹാലണ്ട് എന്നിവരെ പിന്നിലാക്കി ടൂർണമെൻ്റിലെ ടോപ്പ് സ്കോറർമാർക്കുള്ള 'ഗോൾഡൻ ബൂട്ട്' റേസിൽ മെസ്സി നിലവിൽ ഒറ്റയ്ക്ക് മുന്നിലെത്തി.
മയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജൻ്റീനയെ വിറപ്പിച്ചാണ് കേപ് വെർഡെ കീഴടങ്ങിയത്. മെസ്സിയുടെ ആദ്യ ഗോളിന് ശേഷം ശക്തമായി തിരിച്ചുവന്ന കേപ് വെർഡെ സമനില പിടിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലിസാൻഡ്രോ മാർട്ടിനെസിലൂടെ അർജൻ്റീന ലീഡ് ഉയർത്തിയെങ്കിലും കേപ് വെർഡെ വീണ്ടും സമനില ഗോൾ കണ്ടെത്തി. ഒടുവിൽ 111-ാം മിനിറ്റിൽ കേപ് വെർഡെ താരം ഡിനെ ബോർജസിൻ്റെ പിഴവിൽ വീണ സെൽഫ് ഗോളാണ് അർജൻ്റീനയ്ക്ക് രക്ഷയായത്. ചൊവ്വാഴ്ച അറ്റ്ലാൻ്റയിൽ നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്താണ് അർജൻ്റീനയുടെ അടുത്ത എതിരാളികൾ. പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനത്തോടെ ലോകകപ്പ് വേദിയിൽ മായാജാലം തുടരുന്ന മെസ്സിയിൽ വിശ്വസിച്ച് മൂന്നാം കിരീടത്തിലേക്കുള്ള കാത്തിരിപ്പിലാണ് അർജൻ്റീനിയൻ ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

