ലക്ഷ്യം കിരീടം മാത്രം; റെക്കോർഡുകൾക്ക് പിന്നാലെയല്ലെന്ന് എംബാപ്പെ
text_fieldsന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസ്സിക്കൊപ്പം സ്ഥാനം പിടിച്ചിട്ടും, റെക്കോർഡുകൾക്ക് പിന്നാലെയല്ല താനെന്ന് ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ. വ്യക്തിഗത നേട്ടങ്ങളേക്കാൾ ഫ്രാൻസിന് വീണ്ടുമൊരു ലോകകിരീടം സമ്മാനിക്കുകയാണ് തന്റെ ഏക ലക്ഷ്യമെന്നും എംബാപ്പെ വ്യക്തമാക്കി.
സ്വീഡനെതിരായ മത്സരത്തിൽ ഇരട്ടഗോളുകൾ അടിച്ചുകൂട്ടിയാണ് എംബാപ്പെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മെസിക്കൊപ്പമെത്തിയത്. ഈ ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് ഇതിനകം 6 ഗോളുകൾ എംബാപ്പെ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് അത്രയും തന്നെ ഗോളുകളുമായി മെസ്സി ഒപ്പം തന്നെയാണ്.
സ്വീഡനെതിരായ ഇരട്ടഗോൾ നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തിൽ എംബാപ്പെയുടെ ആകെ സമ്പാദ്യം 18 ഗോളുകളായി ഉയർന്നു. ഇതോടെ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) റെക്കോർഡ് പഴങ്കഥയായി. നിലവിൽ 19 ഗോളുകളുമായി പട്ടികയിൽ തലപ്പത്തുള്ള മെസ്സിക്ക് തൊട്ടുപിന്നിലാണ് എംബാപ്പെ ഇപ്പോൾ. 18 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ എന്ന അപൂർവ നേട്ടമാണ് താരം കുറിച്ചിരിക്കുന്നത്.
മെസിയുമായുള്ള വ്യക്തിഗത പോരാട്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഏറെ പക്വതയോടെയാണ് എംബാപ്പെ പ്രതികരിച്ചത്. "കൂടുതൽ ഗോളുകൾ നേടുമ്പോൾ റാങ്കിംഗിൽ മുന്നിലെത്തുക എന്നത് സ്വാഭാവികമാണ്. എന്നാൽ ലിയോ ഇനിയും ഒരുപാട് ഗോളുകൾ അടിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആ റെക്കോർഡുകളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. ജൂലൈ 19-ലെ ഫൈനലിൽ ടീമിനെ എത്തിക്കുക, കിരീടം നിലനിർത്തുക - അതൊന്നുമാത്രമാണ് മുന്നിലുള്ള ലക്ഷ്യം," എംബാപ്പെ പറഞ്ഞു.
റൗണ്ട് ഓഫ് 16-ൽ പരാഗ്വെയെ നേരിടാൻ ഒരുങ്ങുന്ന ഫ്രാൻസ് ടീമിനെക്കുറിച്ചും എംബാപ്പെ അഭിപ്രായം പങ്കുവെച്ചു. "ടൂർണമെന്റിലെ തുടക്കം മികച്ചതായിരുന്നു. എങ്കിലും കളിയിലെ ചില തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. വരും ദിവസങ്ങളിൽ കഠിന പരിശീലനത്തിലൂടെ അത് പരിഹരിക്കും. ഗോളടിക്കാൻ മിടുക്കരായ മികച്ചൊരു മുന്നേറ്റനിര ഒപ്പമുള്ളത് ടീമിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്'' എംബാപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

