തലകുനിക്കരുത് ലുകിറ്റ...നിങ്ങൾ തോറ്റിട്ടില്ല, തോൽക്കുന്നില്ല..
text_fieldsടൊറന്റോയിലെ ഹരിതമൈതാനത്ത് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ അത് വെറുമൊരു മത്സരത്തിന്റെ അന്ത്യമായിരുന്നില്ല, മറിച്ച് ഫുട്ബാൾ ലോകത്തെ ഏറ്റവും കാവ്യാത്മകമായ ഒരു അധ്യായത്തിന്റെ വികാരനിർഭരമായ തിരശ്ശീല വീഴൽ കൂടിയായിരുന്നു. ചുവപ്പും വെള്ളയും കലർന്ന ആ ക്രൊയേഷ്യൻ കുപ്പായത്തിൽ സ്വന്തം രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും ഒരു വ്യാഴവട്ടക്കാലത്തോളം ചുമലിലേറ്റിയ ലൂക്കാ മോഡ്രിച്ച് എന്ന പത്താം നമ്പർ മാന്ത്രികൻ ഒടുവിൽ കളം വിടുകയാണ്. പ്രായം നാല്പതിലെത്തി നിൽക്കുമ്പോഴും കളിക്കളത്തിൽ കാട്ടിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യവും, തോൽവിയിലും സഹതാരങ്ങളെ ചേർത്തുപിടിച്ചുള്ള ആശ്വാസവാക്കുകളും ഒരു ജനതയുടെ മുഴുവൻ കണ്ണീരായി മാറുകയായിരുന്നു. മുൻ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള സ്നേഹാലിംഗനത്തോടെ മോഡ്രിച്ച് മടങ്ങുമ്പോൾ, ലോക ഫുട്ബാളിന് നഷ്ടമാകുന്നത് വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ഒരു പോരാളിയെയാണ്.
യുദ്ധം തകർത്ത ഒരു ഗ്രാമത്തിന്റെ ചാരത്തിൽ നിന്നാണ് ഈ ഫുട്ബാൾ മാന്ത്രികൻ ഉയിർത്തെഴുന്നേറ്റത്. ബോസ്നിയൻ യുദ്ധത്തിന്റെ ഭീകരതയിൽ സ്വന്തം മുത്തച്ഛൻ കൺമുന്നിൽ വെടിയേറ്റു വീണപ്പോൾ, അഭയാർത്ഥി ക്യാമ്പുകളുടെ ഇരുണ്ട ഇടനാഴികളിലേക്ക് വലിച്ചെറിയപ്പെട്ട ലൂക്കയ്ക്ക് അന്ന് ഏക ആശ്വാസം ഒരു പഴയ ഫുട്ബാൾ മാത്രമായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതിയുടെയും ഉയരക്കുറവിന്റെയും പേരിൽ പലരും എഴുതിത്തള്ളിയെങ്കിലും, പരിഹാസങ്ങളെ അവൻ തന്റെ ഇച്ഛാശക്തി കൊണ്ട് നേരിട്ടു. കാൽപന്തിലെ മാന്ത്രികതയിലൂടെ അവൻ തന്റെ വിധിയെ തിരുത്തിയെഴുതുകയായിരുന്നു.
ഡിനാമോ സാഗ്രെബിൽ തുടങ്ങി ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിലൂടെ യൂറോപ്യൻ ഫുട്ബാളിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മോഡ്രിച്ച്, 2012-ൽ സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡിൽ എത്തിയതോടെയാണ് ലോകമറിയുന്ന ഇതിഹാസമായി വളർന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം റയലിന്റെ സുവർണ്ണകാലം രചിച്ച ലൂക്ക, മധ്യനിരയിലെ തന്ത്രങ്ങളുടെ തോഴനായി മാറി. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ മാഡ്രിഡിലെത്തിക്കുന്നതിൽ ആ പാദങ്ങളുടെ പങ്ക് ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എന്നെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ക്ലബ്ബ് ഫുട്ബാളിനേക്കാൾ ലൂക്കയെ ലോകത്തിന് പ്രിയങ്കരനാക്കിയത് സ്വന്തം രാജ്യമായ ക്രൊയേഷ്യയോടുള്ള അങ്ങേയറ്റത്തെ സമർപ്പണമാണ്. 2018-ലെ ലോകകപ്പിൽ ഫുട്ബോളിലെ വമ്പന്മാരെയെല്ലാം വീഴ്ത്തി ക്രൊയേഷ്യയെ ഫൈനൽ വരെ നയിച്ച ആ നായകന്റെ മികവ് ലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. മെസ്സിയുടെയും റൊണാൾഡോയുടെയും ആധിപത്യം തകർത്ത് അക്കൊല്ലത്തെ ബാലൺ ഡി ഓർ പുരസ്കാരം അവൻ സ്വന്തമാക്കി. പിന്നീട് 2022-ലും ബ്രസീലിനെ തകർത്ത് രാജ്യത്തെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ ഈ മനുഷ്യൻ നിർണ്ണായക പങ്കുവഹിച്ചു. അഞ്ച് ലോകകപ്പുകളിലായി 23 മത്സരങ്ങൾ കളിച്ച് സാക്ഷാൽ പൗലോ മാൽഡീനിക്കൊപ്പം റെക്കോർഡ് പങ്കിട്ടാണ് ഈ ഇതിഹാസത്തിന്റെ മടക്കം.
2026 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പോർച്ചുഗലിനെതിരെ നടന്ന തന്റെ അവസാന പോരാട്ടത്തിലും ലൂക്ക തന്റെ സർവ്വവും നൽകി പൊരുതി. ഇവാൻ പെരിസിച്ചിന്റെ ഗോളിൽ മുന്നിലെത്തിയ ക്രൊയേഷ്യയെ, റൊണാൾഡോയുടെയും ഗോൺസാലോ റാമോസിന്റെയും ഗോളുകളിലൂടെ പോർച്ചുഗൽ തകർക്കുകയായിരുന്നു. അവസാന നിമിഷം ജോസ്കോ ഗ്വാർഡിയോൾ നേടിയ സമനില ഗോൾ വാർ പരിശോധനയിൽ ഓഫ്‌സൈഡായി വിധിക്കപ്പെട്ടതോടെ ക്രൊയേഷ്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. കിരീടങ്ങൾക്കപ്പുറം കാൽപന്ത് കളിയെ ഇത്രമേൽ കാവ്യാത്മകമാക്കിയ മറ്റൊരു ഇതിഹാസം സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല എന്ന സത്യം ബാക്കിയാക്കിയാണ് ലൂക്കാ മോഡ്രിച്ച് പടിയിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

