Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightവംശീയതയുടെ വിഷക്കാറ്റു...

വംശീയതയുടെ വിഷക്കാറ്റു വീശുന്ന ലോകകപ്പിൽ, കാൽപന്തുലോകം ഓർത്തുപാടുന്നു; 'ശുക്റൻ യാ ഖത്തർ!'

text_fields
bookmark_border
വംശീയതയുടെ വിഷക്കാറ്റു വീശുന്ന ലോകകപ്പിൽ, കാൽപന്തുലോകം ഓർത്തുപാടുന്നു; ശുക്റൻ യാ ഖത്തർ!
cancel

2026 ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ 11 നഗരങ്ങളിലായി പുരോഗമിക്കുകയാണല്ലോ. ഫുട്ബാൾ മത്സരങ്ങൾ ശരിയായ രൂപത്തിൽ നടന്നാൽ സമൂഹത്തിന് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ആളുകളെ ഒരുമിച്ച് ചേർക്കുന്നതിലൂടെ സാമൂഹിക ഐക്യം സാധ്യമാകും. വർണ്ണവിവേചനം തടയാനും വിവേചനങ്ങൾക്കെതിരെ പോരാടാനും അത് സഹായിക്കും. എന്നാൽ നിർഭാഗ്യവശാൽ, നടന്നുകൊണ്ടിരിക്കുന്ന 2026 ഫിഫ ലോകകപ്പിൽ വംശീയത, സങ്കുചിത ദേശീയത, വർണവെറി എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഗുരുതരമായ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

2026 ലോകകപ്പിലെ കരിനിഴലുകൾ

ഫിഫയുടെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം തന്നെ കഴിഞ്ഞ ലോകകപ്പുകളെ അപേക്ഷിച്ച് അധിക്ഷേപങ്ങളിൽ വൻ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മാത്രം പിന്നിട്ടപ്പോൾ ഫിഫയുടെ സോഷ്യൽ മീഡിയ പ്രൊട്ടക്ഷൻ സർവീസ് വഴി നടത്തിയ പരിശോധനയിൽ 89,000 അധിക്ഷേപകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് കണ്ടെത്തിയത്. ഇതിൽ 11 ശതമാനത്തിലധികം വംശീയ പ്രേരിതമായിരുന്നു.

റൗണ്ട് ഓഫ് 32-ൽ മൊറോക്കോയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായതിന് പിന്നാലെ, ഡച്ച് താരങ്ങളായ ജസ്റ്റിൻ ക്ലൂവർട്ട്, ക്വിന്റൻ ടിംബർ, ക്രിസെൻസിയോ സമ്മർവില്ലെ എന്നിവർക്ക് നേരെ വലിയ തോതിൽ സൈബർ ആക്രമണമുണ്ടായി. ഫ്രാൻസ് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ പരാഗ്വേൻ സെനറ്ററായ സെലസ്റ്റ് അമരില്ല വംശീയമായി അധിക്ഷേപിച്ചതും വലിയ വിവാദമായി.

ആതിഥേയത്വം വഹിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് എത്തിയ വിദേശ ആരാധകർ, കളിക്കാർ, റഫറിമാർ എന്നിവർക്ക് അതിർത്തികളിൽ കടുത്ത നിയന്ത്രണങ്ങളും വംശീയ വിവേചനവും നേരിടേണ്ടി വന്നു. സൊമാലിയൻ റഫറിയായ ഒമർ അർത്താന് വിസ നിഷേധിച്ചതും, സെനഗൽ താരങ്ങളെ വിമാനത്താവളത്തിൽ വെച്ച് കടുത്ത രീതിയിൽ പരിശോധിച്ചതും ഇതിനുദാഹരണമാണ്.

ടൂർണമെന്റിലെ "ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ട ടീം" തങ്ങളാണെന്ന് ഇറാൻ കോച്ച് അമീർ ഗാലെനോയി പരസ്യമായി പ്രതികരിച്ചു. യു.എസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ കാരണം മത്സരത്തിന് വെറും 24 മണിക്കൂർ മുൻപ് മാത്രമാണ് അവർക്ക് രാജ്യത്ത് പ്രവേശിക്കാൻ കഴിഞ്ഞത്. മത്സരം കഴിഞ്ഞ് 2 മണിക്കൂറിനുള്ളിൽ നിർബന്ധമായി മെക്സിക്കോയിലേക്ക് മടങ്ങേണ്ടതായും വന്നു. കളിക്കാരുടെ ഫ്ലൈറ്റിൽ ഭീകരർ ഉണ്ടെന്ന വ്യാജ ആരോപണങ്ങളും അവർക്ക് നേരിടേണ്ടി വന്നു. ഇതുകൂടാതെ, അർജന്റീന - കേപ് വെർദെ മത്സരത്തിനിടെയുണ്ടായ അധിക്ഷേപങ്ങളും, ദക്ഷിണ കൊറിയ - ചെക്ക് റിപ്പബ്ലിക് മത്സരത്തിനിടെ ഏഷ്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന രീതിയിലുള്ള മെക്സിക്കൻ ആരാധകന്റെ ആംഗ്യവും ഫിഫയുടെ 'സീറോ ടോളറൻസ്' നയത്തെ നോക്കുകുത്തിയാക്കി.

ഓർമകളിൽ തിളങ്ങി ഖത്തർ ലോകകപ്പ്

2026-ലെ ഈ അസുഖകരമായ കാഴ്ചകൾ കാണുമ്പോൾ, 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് എത്രത്തോളം സവിശേഷമായിരുന്നു എന്ന് നാം തിരിച്ചറിയുന്നു. വംശീയതയും വർണവെറിയും ഒട്ടും തീണ്ടാത്ത ആ കായികമാമാങ്കം മാനവിക സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയായിരുന്നു. ഓട്ടിസം, അമിത ബഹളങ്ങളിൽ അസ്വസ്ഥതയുള്ള കുട്ടികൾ എന്നിവർക്കായി സ്റ്റേഡിയങ്ങളിൽ പ്രത്യേക 'ശബ്ദനിയന്ത്രിത സെൻസറി റൂമുകൾ' ഒരുക്കിയത് ലോകകപ്പിൽ ചരിത്രമായി. കാഴ്ച പരിമിതർക്കായി പ്രത്യേക കമന്ററി സംവിധാനവും ഏർപ്പെടുത്തി.

ഫിഫ ഔദ്യോഗികമായി രാഷ്ട്രീയ നിലപാടുകൾ വിലക്കിയിരുന്നെങ്കിലും, ടൂർണമെന്റിലുടനീളം പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം സജീവമായിരുന്നു. മൊറോക്കോ ഉൾപ്പെടെയുള്ള ടീമുകളും ആരാധകരും പലസ്തീൻ പതാക ഉയർത്തി അവഗണിക്കപ്പെടുന്ന ഒരു ജനതയെ ആഗോള ശ്രദ്ധയിൽ കൊണ്ടുവന്നു. മദ്യപാനത്തിനും മോശം പെരുമാറ്റങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് വംശീയ അധിക്ഷേപങ്ങളോ അതിക്രമങ്ങളോ ഭയപ്പെടാതെ കളി ആസ്വദിക്കാൻ കഴിഞ്ഞ ഏറ്റവും സുരക്ഷിതമായ ലോകകപ്പായി അത് മാറി.

അൽ ബൈത്തിലെ ആ വിശ്വമാനവികതാ സന്ദേശം

ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ വിഖ്യാത ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനും, ഖത്തറിന്റെ സദ്ഭാവനാ ദൂതനായ ഘാനിം അൽ മുഫ്താഹും തമ്മിൽ നടന്ന സംഭാഷണം മാനവികതയുടെയും ഒത്തുചേരലിന്റെയും വലിയൊരു സന്ദേശമാണ് ലോകത്തിന് നൽകിയത്. ലോകം കൂടുതൽ വിഭജിക്കപ്പെട്ടിരിക്കുകയാണോ എന്ന ഫ്രീമാന്റെ സംശയത്തിന്, ഘാനിം അൽ മുഫ്താഹ് വിശുദ്ധ ഖുർആനിലെ അൽ-ഹുജുറാത്ത് സൂറത്തിലെ ഒരു വചനം ഓതിക്കൊണ്ടാണ് മറുപടി നൽകിയത്.

"മനുഷ്യരേ, നിങ്ങളെ നാം ഒരു പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങൾ പരസ്പരം തിരിച്ചറിയേണ്ടതിന് നിങ്ങളെ നാം വിവിധ ജനവിഭാഗങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു." നമ്മൾ തമ്മിലുള്ള വ്യത്യാസങ്ങളെ വെറുപ്പോടെയല്ല, മറിച്ച് പരസ്പരം മനസ്സിലാക്കാനും ബഹുമാനിക്കാനുമുള്ള അവസരമായി കാണണമെന്ന സന്ദേശമാണ് ഘാനിം നൽകിയത്. വംശീയതയ്ക്കും ഭിന്നതകൾക്കും എതിരെ സമാധാനത്തിന്റെയും മാനവികതയുടെയും പാലം പണിയാൻ ആ സംഭാഷണത്തിന് കഴിഞ്ഞു. 2022-ൽ ഖത്തറിൽ നടന്ന ആ വിശ്വമേളയ്ക്ക് ശേഷം, 2026-ൽ അമേരിക്കൻ വൻകരയിൽ വീണ്ടും ഫുട്ബാൾ മാമാങ്കം അരങ്ങേറുമ്പോഴുള്ള കയ്പ്പേറിയ അനുഭവങ്ങൾ കാണുമ്പോൾ അറിയാതെ പറഞ്ഞുപോകുന്നു; ശുക്റൻ യാ ഖത്തർ..!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar worldcupracismFIFA World Cup 2026
News Summary - Legacy of Qatar 2022 vs. Racism at World Cup 2026
Next Story