ബെല്ലിങ്ഹാമിന് ഇരട്ടഗോൾ; നോർവേയെ മറികടന്ന് ഇംഗ്ലണ്ട് സെമിഫൈനലിൽ
text_fieldsമിയാമി: 1966-ലെ സുവർണ്ണകാലത്തിന് ശേഷം മറ്റൊരു ലോകകപ്പ് ഫൈനൽ സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന് ഇനി ഒരു ജയം മാത്രം അകലെ. കഠിനമായ ചൂടും ഈർപ്പവും വെല്ലുവിളിയായ മിയാമിയിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ, കരുത്തരായ നോർവേയെ അധികസമയത്ത് അട്ടിമറിച്ചാണ് ഇംഗ്ലണ്ട് സെമിഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെ തകർപ്പൻ ഇരട്ടഗോളുകളാണ് ഇംഗ്ലീഷ് പടക്ക് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ഇംഗ്ലണ്ട് പ്രതിരോധത്തിലായിരുന്നു. 36-ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡറപ്പിന്റെ അപ്രതീക്ഷിതവും മനോഹരവുമായ ഒരു ലോങ് റേഞ്ചർ ഷോട്ട് ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ക്ഫോർഡിനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചപ്പോൾ ഇംഗ്ലണ്ട് ആരാധകർ നിശബ്ദരായി. ഒരു ഗോളിന് പിന്നിൽ നിന്ന ഇംഗ്ലണ്ടിന് തിരിച്ചുവരാൻ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ആന്റണി ഗോർഡന്റെ പാസ് സ്വീകരിച്ച് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. ഇതോടെ മത്സരത്തിന്റെ ഗതി മാറി.
ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഷേലിന്റെ മാറ്റങ്ങൾ മത്സരത്തിൽ നിർണ്ണായകമായി. ആരോഗ്യപ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടിയ പ്രധാന താരം ഡെക്ലൻ റൈസിനെയും നോണി മഡുവെക്കെയെയും പിൻവലിച്ച് എബെരെച്ചി എസെയെയും ബുക്കായോ സാക്കയെയും കളത്തിലിറക്കിയത് ഇംഗ്ലണ്ടിന്റെ ആക്രമണത്തിന് വേഗത നൽകി. മറുഭാഗത്ത് നോർവീജിയൻ താരം എർലിങ് ഹാലൻഡിനെ ഇംഗ്ലണ്ട് പ്രതിരോധം വരിഞ്ഞുകെട്ടിയത് നോർവേയ്ക്ക് വലിയ തിരിച്ചടിയായി. ടോർബ്യോൺ ഹെഗ്‌ഗെം നേടിയ ഒരു ഗോൾ ഹാലൻഡ് ഫൗൾ ചെയ്തതിന്റെ പേരിൽ റഫറി അനുവദിച്ചതുമില്ല.
നിശ്ചിത സമയത്ത് സമനില തുടർന്നതിനെത്തുടർന്ന് മത്സരം അധികസമയത്തേക്ക് നീണ്ടു. അധികസമയം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബെല്ലിങ്ഹാം തന്റെ രണ്ടാം ഗോളിലൂടെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ മോർഗൻ റോജേഴ്സിന്റെ ഷോട്ട് നോർവേ ഗോൾകീപ്പർ ഒർജാൻ നൈലാന്റ് തടഞ്ഞിട്ടെങ്കിലും, പന്ത് വെറുതെ വിടാൻ ബെല്ലിങ്ഹാം തയ്യാറായില്ല. അദ്ദേഹത്തിന്റെ കാലുകളിൽ നിന്ന് വന്ന പന്ത് നോർവേയുടെ വലയിൽ തുളച്ചുകയറി. മത്സരത്തിലുടനീളം ഫോമിലല്ലാതിരുന്ന എർലിങ് ഹാലൻഡിനെ അധികസമയത്തിന്റെ പകുതിയിൽ നോർവേ പരിശീലകൻ പിൻവലിച്ചു.
60 വർഷം മുൻപ് ലോകകപ്പ് ഉയർത്തിയ ഇംഗ്ലണ്ടിന് പിന്നീട് സെമി ഫൈനലുകൾ എന്നും കൈപ്പേറിയ ഓർമ്മകളായിരുന്നു. 1990-ൽ പശ്ചിമ ജർമ്മനിയോടും 2018-ൽ ക്രൊയേഷ്യയോടും തോറ്റ് സെമിയിൽ പുറത്തായ ഇംഗ്ലണ്ടിന്, ഇത്തവണ ആ ചരിത്രം തിരുത്തിക്കുറിക്കണമെന്നത് വലിയ വാശിയാണ്. സെമിയിൽ അർജന്റീനയോ സ്വിറ്റ്സർലൻഡോ ആയിരിക്കും ഇംഗ്ലണ്ടിന്റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

